Custom Search

Sunday, October 21, 2007

രാജമാണിക്ക്യത്തിന് ഒരു പിടി കണ്ണീര്‍പൂക്കള്‍...

എനിക്ക് എന്നോടുതന്നെ വളരെയധികം പുച്ഛം തോന്നിയ
ദിവസമായിരുന്നു ഇന്നലെ.

ബഹറിനിലെ പൊതുമരാമത്ത് പണികള്‍
ടെന്‍ഡറെടുത്ത് നടത്തികൊടുക്കുന്ന ഒരു
സ്ഥാപനത്തിലെ ജീവനക്കാരനാണ് ഈയുള്ളവന്‍.
പതിനഞ്ചുദിവസം മുന്‍പാണ് രാജമാണിക്യം
കമ്പനിയില്‍ തൊഴിലാളിയായെത്തിയത്.
ഇരുപത്തിരണ്ടുകാരനായ തമിഴ്‌നാട്ടുകാരന്‍.
മാതാപിതാക്കളുടെ ഏക സന്തതി.

കമ്പനിയുടേത് നല്ല മനേജ്മെന്റ് അല്ല. തോന്നുന്നവര്‍
തോന്നുന്ന പോലെ പണിയെടുക്കുന്നു. സൈറ്റുകളില്‍
ഫോര്‍മാന്മാരുടെ തോന്ന്യാസം. പുതിയ തൊഴിലാളികള്‍
പണിക്കെത്തുമ്പോള്‍ വേണ്ടത്ര നിര്‍ദ്ദേശങ്ങളൊന്നും
കൊടുക്കില്ല. സേഫ്റ്റിയും ഉറപ്പു വരുത്തില്ല. ‘അത് ചെയ്യ്
ഇത് ചെയ്യ്...’ എന്ന് കല്‍പ്പിച്ചുകൊണ്ടിരിക്കും.

ഇന്നലെ റഫയിലെ സൈറ്റിലായിരുന്നു
രാജമാണിക്ക്യത്തിന് പണി. വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യാന്‍
പറഞ്ഞു. ആദ്യമായിട്ടാണ് ചെയ്യുന്നത്.
നിര്‍ദ്ദേശങ്ങളൊന്നുമില്ല. അവന്‍ സ്കെല്ലക്കുമുകളില്‍
കയറി സേഫ്റ്റിഗ്രില്ല് അഴിച്ചെടുത്തു. ടാങ്കും
രാജമാണിക്ക്യവും താഴെ വീണു. പിന്നെ അധിക
നേരമൊന്നും വേണ്ടി വന്നില്ല...

ആ അപകടത്തോടുള്ള മുതലാളിമാരുടേയും
ശിങ്കിടികളുടേയും സമീപനമാണ് എനിക്ക് എന്നോടു
തന്നെ പുച്ഛമുണ്ടാക്കിയത്. ഒരു നായയോ പൂച്ചയോ മറ്റോ
ചത്ത അത്രയും നിസ്സാരത. മരിച്ചത് പുതിയ ആളാണ്.
സി.പി.ആറും വിസയുമൊന്നും അടിച്ചിട്ടില്ല. ഇന്‍ഷുറന്‍സ്
ഇല്ല. പൈസക്ക് ചെലവുണ്ട്. ചെലവ്
എങ്ങിനെയൊക്കെ പരമാവധി കുറക്കാമെന്നാണ് അവര്‍
ചിന്തിക്കുന്നത്. അസ്വാഭാവികമായി ഒന്നും ഇല്ലാത്ത
രീതിയില്‍ ഓഫീസിനുകീഴിലെ ഗാ‍രേജിനകത്ത്
പതിവനുസരിച്ചുള്ള തെറിയഭിഷേകം. എന്റെ ചങ്ങലകള്‍
എന്നെ വെറുപ്പ് പിടിപ്പിക്കുന്നു.