Custom Search

Tuesday, February 23, 2010

കിനാവേ എല്ലാ കിനാവുകളും

കിനാവിന്‍
മംഗല്ല്യം
മഴ പെയ്തോഴിഞ്ഞു
ഇളം വെയില്‍ വന്ന
മുറ്റത്തെ മുവാണ്ടന്‍
മാവിന്‍ തണലില്‍
കിനാവിനു മംഗല്ല്യം

Monday, February 22, 2010

ബ്ലോഗർ നിരക്ഷരൻ ബഹ്‌റൈനിൽ..!

കൂട്ടുകാരെ...

നമ്മുടെ ജനപ്രിയ ബ്ലോഗർ നിരക്ഷരൻ (മനോജ് രവീന്ദ്രൻ ) ബഹ്‌റൈനിൽ ജോലി സംബന്ധമായ കാര്യത്തിനു വേണ്ടി എത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ബഹ്‌റൈൻ ബൂലോഗത്തിലെ ബ്ലോഗേഴ്സിനെയെല്ലാം ഒരുമിച്ച് കാണണമെന്നുള്ള ആഗ്രഹമുണ്ട്. ആയതിനാൾ കൂട്ടുകാരെ നിങ്ങളുടെ സൌകര്യാർത്ഥം, ഒരു സ്ഥലം സമയം തിയ്യതി എന്നിവ ഇവിടെ കമന്റിയാൽ അതനുസരിച്ച് ഒരു സ്നേഹ സംഗമം നമുക്ക് ഒരുക്കാവുന്നതാണ്.

നിങ്ങൾക്കറിയാവുന്ന ബഹ്‌റൈൻ ബ്ലോഗേഴ്സിനെയെല്ലാം ഇക്കാര്യം അറിയിക്കാൻ ശ്രദ്ധിക്കുമല്ലൊ

ഞാൻ നിർദ്ദേശിക്കുന്ന ഒരു സ്ഥലം - ആന്റുലസ് ഗാർഡൻ
സമയം - വൈകിട്ട് 7ന് ശേഷം ഏതു ദിവസം വേണമെങ്കിലും

വിശദമായി കാര്യങ്ങൾ സംസാരിക്കുന്നതിന് നട്ടപ്പിരാന്തൻ ( സാജു ) വിനെ വിളിക്കാം - ഫോൺ - 39042072


സ്നേഹപൂർവം
കുഞ്ഞൻ

Sunday, February 21, 2010

പ്രിയപ്പെട്ട ഉപ്പാക്ക് .....

ഉപ്പ വിടപറഞ്ഞിട്ട്‌ ഇന്നേക്ക് രണ്ട്‌ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്നും ഉള്‍ക്കൊള്ളാനാവാത്ത ആ ശൂന്യതയുടെ രണ്ടാം വര്‍ഷത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ചതാനെങ്കിലും ഉപ്പയെകുറിച്ചുള്ള എന്റെ ഓര്‍മ്മകുറിപ്പ് ഒരിക്കല്‍ കൂടെ സമര്‍പ്പിക്കുന്നു.




ഉപ്പ വിടപറഞ്ഞിട്ട് രണ്ട്‌ വര്‍ഷങ്ങള്‍ കഴിയുന്നു. മനസ്സില്‍ അണയാതെ കിടക്കുന്ന ഇത്തിരി സങ്കടങ്ങളെ ഞാനൊന്നു തിരിച്ചു വിളിക്കട്ടെ. എന്റെ സ്വകാര്യ ദുഖങ്ങളുടെ ഒരു പങ്കുവെക്കല്‍. പക്ഷെ കുറെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിത്തീര്‍ക്കാന്‍ പറ്റുന്നതാണോ പലര്‍ക്കും മാതാപിതാക്കളെ കുറിച്ചുള്ള ഓര്‍മ്മകള്‍. ആയിരിക്കില്ല. പക്ഷെ എന്റെ ഉപ്പയെ കുറിച്ചെഴുതാനിരിക്കുമ്പോള്‍ എനിക്കെന്നെതന്നെ നഷ്ടപെടുന്നു. ഏതിനെ കുറിച്ചാണ് ഞാനെഴുതേണ്ടത്?ഓണ്‍കോളജി വാര്‍ഡില്‍ പാലിയേറ്റീവ് ഇന്‍ജക്ഷനുകളുടെ ഔദാര്യത്തില്‍ ഒരു പുനര്‍ജ്ജന്മം സ്വപ്നം കണ്ടുറങ്ങിയ ഉപ്പയെ കുറിച്ചോ അതോ ഒരുപാട് സ്നേഹം തന്ന് ലോകത്തിന്റെ കുതിപ്പും കിതപ്പും പരിചയപ്പെടുത്തി ശാസിച്ചും ലാളിച്ചും കൂടെയുണ്ടായിരുന്ന ഉപ്പയെ കുറിച്ചോ? അറിയില്ല.
യാത്രകളായിരുന്നു ഉപ്പയുടെ ദൗര്‍ബല്ല്യം. അറിഞ്ഞും പറഞ്ഞും കണ്ടും കേട്ടും സഞ്ചരിച്ച അന്‍പ്പത്തെട്ടു വര്‍ഷത്തെ ജീവിത ചക്രം. ഈ ലോകത്തിലെ യാത്രകള്‍ക്കും നിയോഗങ്ങള്‍ക്കും അവധി നല്‍കി പ്രസിദ്ധീകരിക്കാനിരിക്കുന്ന പുതിയ പുസ്തകത്തിന്റെ തലക്കെട്ടെന്ന സുകൃത പൂക്കള്‍ തേടി യാത്രയായപ്പോള്‍, മാനസികമായി ഈയൊരു വിധിക്ക് ഉപ്പ എന്നോ തയ്യാറായിരുന്നു എന്ന് നിറഞ്ഞ കണ്ണുകളോടെ ഉപ്പയുടെ ഡയറി കുറിപ്പുകളിലൂടെ പരതുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. അസാമാന്യമായ ധൈര്യം വരികളില്‍ വായിക്കുമ്പോഴും ഞങ്ങള്‍ മക്കളെയും ഉമ്മയെയും കുറിച്ചുള്ള വരികളില്‍ നിറഞ്ഞുനിന്നിരുന്ന വിഷമം, കൂടുതല്‍ ആ കുറിപ്പുകളിലൂടെ കണ്ണോടിക്കാന്‍ ഞാനിന്നും അശക്തനാണ്.
അസുഖത്തിന്റെ നാളുകളൊന്നില്‍ അമൃത ആശുപത്രിയിലേക്ക് ഓടിയെത്തി പൊട്ടികരഞ്ഞ എന്നെ ചേര്‍ത്ത് പിടിച്ച് ഉപ്പ പറഞ്ഞു, "നീ എന്തിനാ മന്‍സൂ കരയണേ..എന്റെ അസുഖം മാറും, ഞാനും ഉമ്മയും നിന്റെയും കുട്ടികളുടെയും അടുത്തേക്ക് വരികയും ചെയ്യും". എന്നെ ആശ്വസിപ്പിക്കാനായിരുന്നോ ആ വാക്കുകള്‍, അതോ ഇനിയും ഒരുപാട് ജീവിക്കാനുണ്ട് എന്ന സ്വപ്നമായിരുന്നോ? രണ്ടായാലും അത് നടന്നില്ല.തിരിച്ചിവിടെ ബഹറിനില്‍ എത്തിയിട്ടും എന്റെ മനസ്സിന്റെ അസ്വസ്ഥതകള്‍ നീങ്ങുന്നില്ല. വേദന സംഹാരികളുടെ തലോടലില്‍ കടന്നു വരുന്ന ഉപ്പയുടെ പ്രതീക്ഷാനിര്‍ഭരമായ മുഖം മനസ്സില്‍ തെളിയുന്നു.
ഉപ്പ എഴുതി കോഴിക്കോട്ടെ ഒലിവ് ബുക്സ് പുറത്തിറക്കാനിരിക്കുന്ന "സുകൃത പൂക്കള്‍ തേടിയുള്ള യാത്രകള്‍" എന്ന ഗ്രന്ഥത്തിന്റെ പൂര്‍ത്തിയാകാത്ത അവസാന അദ്ധ്യായത്തിലെ അവസാന വരികള്‍ ഞാനോര്‍ക്കുന്നു. " എന്റെ മോഹങ്ങളോട് വിടപറയാന്‍ ഞാന്‍ നിര്‍ബന്ധിതനായി". ഒരു ഉംറ തീര്‍ഥാടന കാലത്ത് ബദര്‍ യുദ്ധഭൂമി കണ്ടു മടങ്ങുന്ന സംഭവവുമായി ബന്ധപെട്ടാണ് ഈ വരികളെങ്കിലും അതിനു ശേഷം അസുഖം വര്‍ധിച്ചത് കാരണം പിന്നെ ഒരു വരിയും എഴുതാന്‍ കഴിഞ്ഞില്ല. ( മാധ്യമം എഡിറ്റര്‍ ശ്രീ. ടി പി ചെറൂപ്പയാണ് ഈ ഗ്രന്ഥത്തിന്റെ ഉപസംഹാരം എഴുതിയത്).
ഒരു കുരുത്വം പോലെ ഉപ്പ മരിക്കുന്നതിന്റെ തലേ ദിവസം ഞങ്ങള്‍ നാട്ടിലെത്തി. " ആപ്പാപ്പയ‌ടെ മോള് വന്നോ" എന്ന് എന്റെ മോളെ നോക്കി പറയുമ്പോള്‍ ആ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടതാണ്. പക്ഷെ അവളെ കോരിയെടുത്ത് ഒന്നുമ്മവെക്കാന്‍ കഴിയാത്ത മനസ്സിന്റെ വേദനയും ഞാന്‍ കണ്ടു. ഉമ്മയെ നന്നായി നോക്കണം എന്നും പറഞ്ഞു ഞങ്ങളെല്ലാവരുടേയും പേരെടുത്തു വിളിച്ച ഒരു വെള്ളിയാഴ്ച്ച രാവില്‍ ഉപ്പ വിടവാങ്ങി. എന്നാലും എന്റെ ഉപ്പ ഭാഗ്യവാനാണ്. അര്‍ബുദത്തിന്റെ അസഹ്യമായ വേദനയുടെ കഴങ്ങളിലേക്ക് പടച്ചവന്‍ ഉപ്പയെ താമസിപ്പിച്ചില്ല.
എങ്കിലും എന്റെ ആപാപ്പ എവിടെ എന്ന് ചോദിച്ച് കരയുന്ന അന്നത്തെ മൂന്ന് വയസ്സുകാരി പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് ഞാനെന്തുത്തരമാണ് നല്‍കേണ്ടത്? ഇന്നും ഈ കുരുന്നു പ്രായത്തിലും അവളുടെ വല്യുപ്പയെ ഓര്‍ക്കാന്‍ വാല്‍സല്ല്യത്തിന്റെ ഏതിന്ദ്രജാലമാണ് അവളിലേക്ക്‌ പകര്‍ന്നത്? ആ സ്നേഹം മതിയാവോളം നുകരാന്‍ കഴിയാതെ പോയ അവളുടെ കുഞ്ഞനുജന്റെ നഷ്ടം ഏത് കണക്കിലാണ് എഴുതേണ്ടത്? എങ്കിലും ആല്‍ബങ്ങളിലെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളില്‍ നോക്കി അവനും പറയാറുണ്ട്‌, വല്യുപ്പക്ക് ഒരുമ്മ.
പ്രിയപ്പെട്ട ഉപ്പാ... ഈ അവധികാലത്തും ഞാന്‍ വന്നിരുന്നു. പ്രാര്‍ത്ഥനയുമായി ഉപ്പയുടെ ഖബരിനരികില്‍, ഒരു മകനെന്ന നിലയില്‍ ഞാന്‍ ഉപ്പയുടെ പ്രതീക്ഷ നിറവേറ്റിയില്ല എങ്കില്‍, അറിയാതെയെങ്ങാനും എന്റെ ഉത്തരവാദിത്തങ്ങളെ മറന്നു എങ്കില്‍, ഉപ്പയുടെ ഖബറിടത്തില്‍ വീണ കണ്ണീര്‍തുള്ളികള്‍ എന്റെ പ്രായശ്ചിത്തമായി ‌സ്വീകരിക്കുക, ഈ പ്രാര്‍ത്ഥനകള്‍ എന്റെ മാപ്പപേക്ഷകളാണ്. ഞാനഭിമാനിക്കുന്നു, ഉപ്പയുടെ മകനായി ജനിച്ചതില്‍. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അങ്ങിനെതന്നെയാവണം എനിക്ക്. ഇനിയും മതിയാവാത്ത ആ സ്നേഹ ശാസനമേറ്റുവാങ്ങാന്‍, നേരുകളിലേക്കുള്ള വഴിവിളക്കായും തെറ്റുകളിലെ തിരുത്തായും കൂടെ നില്‍ക്കാന്‍, പിന്നെ ഏതൊരു മകനും ആഗ്രഹിക്കുന്ന സുരക്ഷിതത്തിന്റെ തണല്‍ പറ്റാന്‍.
ഒരോര്‍മകുറിപ്പില്‍ എഴുതി തീര്‍ക്കാവുന്ന അനുഭവങ്ങളല്ല ഉപ്പ നല്‍കിയത്. എങ്കിലും എന്റെ ഓര്‍മകളിലെ ചെറിയൊരധ്യായം ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
പ്രാര്‍ഥനയാണ് ഓരോ മാതാപിതാക്കളും. സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ഒരു നൂറ്‌ കോടി പുണ്യമായി അവര്‍ നമ്മളില്‍ വര്‍ഷിച്ചു കൊണ്ടേയിരിക്കും. കുതിപ്പുകളിലെ ഊര്‍ജ്ജമായി, കിതപ്പുകളിലെ സാന്ത്വനമായി

Wednesday, February 10, 2010

ഗിരീഷ് പുത്തഞ്ചേരി




ഗിരീഷ് പുത്തഞ്ചേരി എന്ന മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. കൂടുതല്‍ അടുത്തറിഞ്ഞിട്ടില്ല.


അദ്ദേഹത്തിന്റെ കുടുംബം, മക്കള്‍ എന്നിവരെപ്പറ്റിയൊന്നും ഇപ്പോള്‍ മാധ്യമങ്ങളിലൂടെ അറിയുന്നതല്ലാതെ ഒന്നുമറിഞ്ഞിട്ടില്ല. അറിഞ്ഞതൊക്കെയും സ്വന്തം ഭാവനയിലൂടെ അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടു പോയ കാവ്യാനുഭൂതിയുടെ ഒരു മഹാപ്രപഞ്ചത്തെയാണ്. അതു മാത്രം മതിയായിരുന്നു അദ്ദേഹം നമ്മളുടെ സിരകളിലൂടെയാണൊഴുകിയിരുന്നതെന്ന് മനസ്സിലാക്കാന്‍.


അനുഗ്രഹീതമായ ഒരു തൂലിക കൂടി അകാലത്തില്‍ നിശ്‌ചേതനമാകുമ്പോള്‍‍, നമുക്ക്, നമ്മുടെ ഭാഷയ്ക്ക്, സാഹിത്യത്തിന് ഒരുപാടൊരുപാട് നഷ്ടം സംഭവിക്കുന്നു. അതുകൊണ്ടു കൂടിത്തന്നെയാണ് ആ പ്രതിഭാധനന്റെ വേര്‍പാട് നമ്മളെ അഗാധ ദു:ഖത്തിലാഴ്ത്തുന്നത്. ഒരിക്കല്‍പ്പോലും, അടുത്തു കാണാത്തവനായിട്ടും, ഒരു ബന്ധുവിനെപ്പോലെ അദ്ദേഹം‍ നമ്മുടെ മനസ്സിനെ സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് അടക്കിപ്പിടിക്കുന്നത്. മിഴികള്‍ നിറഞ്ഞ് നമ്മള്‍ അറിയാതെ വിതുമ്പിപ്പോകുന്നത്.

പിന്നെയും പിന്നെയും കിനാവിന്റെ പടികള്‍ കടന്നെത്തുന്ന പദനിസ്വനമായി, എന്നെന്നും നമ്മളോടൊപ്പം അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടാകും, മലയാളമുള്ളിടത്തോളം കാലം.



ആദരാഞ്ജലികള്‍

Monday, February 8, 2010

ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം

ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം -09

2010 ഫെബ്രുവരി 11 വ്യാഴാഴ്ച്ച രാത്രി 8 മണിക്ക്
കക്കനാടന്‍ , ബിജു പി ബാലക്യഷ്ണന്‍ , ദേവസേന എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു.

മുഖ്യാതിഥികള്‍ : പി സുരേന്ദ്രന്‍ , ബിജു നെട്ടാറ
ന്യത്ത പരിപാടികള്‍
സാംസ്കാരിക സമ്മേളനം
ഡോക്യുമെന്ററി പ്രദര്‍ശനം
കാക്കനാടന്‍ നമ്മുടെ ബേബിച്ചായന്‍
സംവിധാനം : ബിജു നെട്ടാറ, നിര്‍മ്മാണം : പി എ. സമദ്

Tuesday, February 2, 2010

മലയാളിയുടെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ !!!

അല്പം ഗൗരവത്തില്‍, മസിലുപിടിച്ച്, ഗമയില്‍... നടക്കുന്ന നമ്മുടെ പ്രിയ താരം കൊച്ചിന്‍ ഹനീഫ്ക്ക ,,, ... മലയാളി മനസുകളിലെ പ്രിയപ്പെട്ട നടന്‍ .
കാലം മായ്ക്കാത്ത ഓര്‍മ്മകള്‍ മാത്രം നമ്മുക്ക് ബാക്കി വെച്ച് അസ്തമിച്ചു പോയ്‌ ..... ആ ദിവ്യ നക്ഷത്രം ......