Custom Search

Saturday, December 25, 2010

സ്വര്‍ഗ്ഗ നൈര്‍മല്യം

എല്ലാ ഭൂലോകര്കും ക്രിസ്തു ജയന്തി പുതു വത്സര ആശംസകള്‍ ..... ഭൂലോക സന്ഗീതന്ജന്‍മാര് ആരെങ്കിലും ഉണ്ടെങ്കില്‍ ഒരു സംഗീതം നല്‍കൂ ..ഈ ചെറിയ വരികള്‍ക്ക് ‍




ഹേമന്തം മഞ്ഞിന്‍ കുളിരണിയിച്ചോരു,
ബെത്ലഹേം കാലിതൊഴുത്തില്‍ .
നിത്യ വിശുദ്ധതന്‍ പുത്രനായ്‌ ജാതനായ്
വിശ്വവിധാനത്തിന്‍ ശില്പി!
യേശു രക്ഷകനാകുന്ന സൃഷ്ടി. .

(ഹേമന്തം)

അത്യുന്നതങ്ങളില്‍ ദൈവമിഴി താര-
ലക്ഷപ്രകാശം പരത്തിനില്കെ,
ലക്‌ഷ്യമില്ലാതങ്ങലയും അജഗണം
രക്ഷകനെ കണ്ടുപുല്‍ തൊഴുത്തില്‍.

(ഹേമന്തം)

ത്രിത്വം പക്ര്‍ന്നോരാ സ്വര്‍ഗ്ഗ നൈര്‍മല്യതിന്‍
വിശ്വം കുളിര്‍ക്കുന്ന പുഞ്ചിരിയെ
അല്പം പകര്‍ത്താം മനസ്സില്‍ ശിശുശാന്ത
ചിതതരായ് ദൈവിക ശാന്തി നേടാന്‍

(ഹേമന്തം)

Thursday, December 23, 2010

ചാലിയാറിലെ ഓളങ്ങളിലൂടെ.




അഞ്ചു രൂപ കൊടുത്താല്‍ കുഞ്ഞിയുടെ തോണി ഒരു മണിക്കൂറിന് വാടകക്ക് കിട്ടും. പക്ഷെ കാശ് പറയുകയല്ലാതെ കുഞ്ഞി ഇതുവരെ വാടക മേടിച്ചിട്ടും ഇല്ല ഞങ്ങള്‍ കൊടുത്തിട്ടും ഇല്ല. പക്ഷെ ഇന്ന് ഞങ്ങളിറങ്ങുന്നത് ഒരു മണിക്കൂറിനല്ല. തോണിയില്‍ ഒരു യാത്ര. അങ്ങിനെ ലക്ഷ്യം ഒന്നുമില്ല. ചാലിയാറിലൂടെ കുറെ നേരം ഒരു നേരമ്പോക്ക് സവാരി. തോണിയാത്രയാണ് ഇന്നത്തെ തരികിട എന്ന് വീട്ടിലറിയില്ല. പറഞ്ഞാല്‍ കടവിലേക്ക് പോലും വിടില്ല. പിന്നല്ലേ തോണി. കുരുത്തക്കേടിന്‍റെ മൊത്ത കച്ചവടമുള്ള ഞങ്ങള്‍ അഞ്ച് കസിന്‍സ് നടത്തിയ ഒരു ഒരു തോണി യാത്രയും കുറച്ച് അനുഭവങ്ങളും നിങ്ങളുമായി പങ്കുവെക്കാം.



ആദ്യം ചാലിയാറിനെ അടുത്തറിയാം. ഈ പുഴക്കരയിലെ പഞ്ചാരമണലില്‍ കിടന്നു നക്ഷത്രങ്ങളെയും നോക്കി ഞങ്ങള്‍ സുഹൃത്തുക്കള്‍ കത്തിവെച്ചിരിക്കും. ചാലിയാര്‍ എനിക്ക് കളികൂട്ടുകാരനാണ്. സന്തോഷത്തില്‍ കൂടെ ചിരിക്കുന്ന സങ്കടത്തില്‍ കൂടെകരയുന്ന പ്രിയ സുഹൃത്ത്‌. സംഭവിക്കുമായിരുന്ന ഒരു മഹാദുരന്തത്തില്‍ നിന്നും ഞങ്ങള്‍ ഒരു കുടുംബത്തിലെ ഒരുപാട് കുട്ടികളെ കാത്ത അമ്മപ്പുഴ. നിലാവുള്ള രാത്രിയില്‍ ചാലിയാറിലൂടെ തോണി സവാരി ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അങ്ങിനെ ഒരു രാത്രി സഞ്ചാരത്തില്‍ ഗോളിയോര്‍ റയോണ്‍സ് കമ്പനിയുടെ താഴെ കെട്ടിയ ബണ്ടിന്‍റെ ചീപ്പ് തുറന്നത് അറിയാതെ ആ ദിശയില്‍ നീങ്ങിയ ഞങ്ങള്‍ രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വിത്യാസം കൊണ്ടാണ്. ചലപില സംസാരിക്കുന്നതിനിടയില്‍ തുറന്ന തടയണക്ക് കാവല്‍ നില്‍ക്കുന്നവരുടെ ആര്‍പ്പുവിളികള്‍ ഞങ്ങള്‍ കേട്ടില്ല. കളിച്ചു വളര്‍ന്ന പുഴയ്ക്കു തന്നെ ഞങ്ങളുടെ ജീവനെടുക്കാന്‍ മനസ്സ് തോന്നിക്കാണില്ല. അതുമല്ലെങ്കില്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥന. അല്ലെങ്കില്‍ വരല്ലേ ..വരല്ലേ ..എന്ന ആ കാവല്‍ക്കാരുടെ ആര്‍പ്പുവിളികള്‍ അവസാന നിമിഷം ഞങ്ങളുടെ കാതില്‍ എത്തില്ലായിരുന്നു. പങ്കായവും കഴുക്കോലും കയ്യും എല്ലാമിട്ട് തോണി തിരിച്ചില്ലായിരുന്നെങ്കില്‍ റയോണ്‍സിന്‍റെ വിഷ ദ്രാവകം ചേര്‍ന്ന് വേദനിക്കുന്ന ചാലിയാറിന് ഞങ്ങള്‍ വേദനിപ്പിക്കുന്ന മറ്റൊരു ഓര്‍മ്മയായേനെ. സര്‍വ്വ ശക്തന്‍ കാത്തു.



ഇന്നിപ്പോള്‍ ഞങ്ങളീ യാത്ര തുടങ്ങുന്നതും ഈ തീരത്ത് നിന്നാണ്. ഗോളിയോര്‍ റയോണ്‍സ് കമ്പനിയുടെ താഴെ നിന്ന്. ഒരു കാലത്ത് കുറെ കുടുംബങ്ങളുടെ സന്തോഷത്തിന്‍റെ പ്രതീകമായിരുന്നു ഈ കമ്പനി. പരിസരത്തെ പഞ്ചായത്തുകളിലെ സാമ്പത്തിക സന്തുലിതാവസ്ഥ നിയന്ത്രിച്ചിരുന്ന വ്യവസായം . ഇതിന്‍റെ കുഴലുകളിലൂടെ പുക പുറം തള്ളുമ്പോള്‍ അവരുടെ അടുപ്പിലും തീ പുകഞ്ഞു. അതോടൊപ്പം വിഷവായു ശ്വസിച്ചും മലിന ജലം കുടിച്ചും രോഗ ബാധിധരായവരുടെ വിഷമവും ബാക്കിയായി. അതുമൂലമുള്ള സമരവും മറ്റും കമ്പനി പൂട്ടിക്കുന്നതിലും കുറെ പേരുടെ സ്വപ്‌നങ്ങള്‍ കരിയുന്നതിലും മറ്റു ചിലരുടെ സന്തോഷത്തിലും അവസാനിച്ചു. ഇവിടെ നിന്നും യാത്ര തുടങ്ങുമ്പോള്‍ സാന്ദര്‍ഭികമായി ഈ കാര്യങ്ങള്‍ സൂചിപ്പിച്ചു എന്ന് മാത്രം.

പുഴക്കരയിലുള്ള ഹാജിക്കയുടെ മക്കാനിയില്‍ നിന്നും തലേ ദിവസമേ പറഞ്ഞുറപ്പിച്ചതാണ് യാത്രക്കുള്ള ഭക്ഷണത്തിന്‍റെ കാര്യം. വാഴയില വാട്ടി അതില്‍ നല്ല നെയ്ച്ചോറും ബീഫ് കറിയും പൊതിഞ്ഞു തന്നു ഹാജിക്ക. ആലിക്കയുടെ കടയില്‍ നിന്ന് കൊറിക്കാനുള്ളതും വാങ്ങി. പിന്നെയും ഉണ്ട് ഒരുക്കങ്ങള്‍. വീട്ടിലറിയാതെ കടത്തിയ പുല്‍പായയും തലയിണയും. രണ്ടു മൂന്ന് ചൂണ്ട, പിന്നെ എനിക്കിഷ്ടപ്പെട്ട കുറച്ച് പുസ്തകങ്ങളും. ഒന്നൂടെ വാങ്ങി. പണിക്കാരനെ വിട്ട് ഒരു പാക്കറ്റ് സിഗരറ്റ്. ആരും വലിക്കുന്നവരല്ല. പക്ഷെ ഈ യാത്രയില്‍ അത് ട്രൈ ചെയ്യണം എന്ന സാരോപദേശം നല്‍കിയത് ഞാനാണോ എന്നെനിക്ക് ഓര്‍മ്മയില്ല. പക്ഷെ ചുമച്ചും കണ്ണീന്നും മൂക്കീന്നും വെള്ളം വന്നും ആ പാക്കറ്റ് തീര്‍ത്തത് എനിക്കോര്‍മ്മയുണ്ട്.


അങ്ങിനെ ഞങ്ങള്‍ തോണിയിറക്കി. പ്രായത്തിലും കുരുത്തക്കേടിലും മൂപ്പ് എനിക്കായതുകൊണ്ട് അമരത്തും ഞാനാണ്. അതല്ലേ നാട്ടുനടപ്പ്. ഇരു കരകളിലെയും പ്രകൃതി ഭംഗി ആസ്വദിച്ച്‌, ചാലിയാറിന്‍റെ ഓളപരപ്പിലൂടെ ഞങ്ങള്‍ തുഴഞ്ഞു നീങ്ങി. സ്വപ്നം പോലൊരു യാത്ര. കുറച്ചു ദൂരം പോയപ്പോഴേക്കും കൈ കുഴഞ്ഞ് അമരക്കാരന്‍റെ സ്ഥാനം ഞാന്‍ രാജിവെച്ചു. ഈ സീറ്റിനായി നല്ല കസേര കളിതന്നെയുണ്ട്‌. പക്ഷെ എന്‍റെ ഉദ്ദേശം വേറെയാണ്. ചൂണ്ടയിടണോ അതോ നോവല്‍ വായിക്കണോ എന്ന ഡിലേമ്മയില്‍ ആണ് ഞാനിപ്പോള്‍. രണ്ടും കൂടെ ഒന്നിച്ചു നടക്കും. പക്ഷെ ഞാന്‍ വെള്ളത്തില്‍ വീഴും. കാരണം ഏണസ്റ്റ് ഹെമിംഗ് വേയുടെ The old man and The sea എന്ന നോവലിന്‍റെ മലയാള പരിഭാഷ "കിഴവനും കടലും " ആണ് ഞാന്‍ വായിക്കാന്‍ എടുത്തത്‌. വെറുതെ കൂടെയുള്ളവര്‍ക്ക് പണിയാക്കേണ്ട. ഞാന്‍ നോവല്‍ വായിക്കാന്‍ തീരുമാനിച്ചു . തോണിയില്‍ പായ വിരിച്ചു കിടന്നു. അപ്പോള്‍ അടുത്ത പ്രശ്നം. തെളിഞ്ഞ മാനവും പാറിപറക്കുന്ന പക്ഷികളെയും നോക്കി ദിവാസ്വപ്നം കണ്ടിരിക്കണോ അതോ വായന വേണോ എന്നത്. ഇതുരണ്ടും ഒന്നിച്ചാവാം. ബുക്ക്‌ പിടിച്ചു കൈ കഴക്കുമ്പോള്‍ ഞാന്‍ മാനം നോക്കിയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം പുസ്തകം വായിക്കാന്‍ ഇങ്ങിനെയുള്ള സമയങ്ങളാണ് ഇഷ്ടം. കടിച്ചാല്‍ പൊട്ടാത്ത ആനന്ദിന്‍റെ നോവലുകള്‍ വരെ എളുപ്പം കൈകാര്യം ചെയ്യാം. എന്ത് രസാന്നോ ഈ അനുഭവം. കിഴവനും കടലും വായിക്കേണ്ടത് ഈ ഒരു മൂഡില്‍ തന്നെയാണ്. ചെറിയ ചെറിയ ഓളങ്ങളില്‍ തോണി കുലുങ്ങുമ്പോള്‍ ഞാന്‍ സാന്‍റിയാഗോ ആയി മാറും. അത്രക്കും ആവേശകരമാണ് ആ കഥ. ഇന്ന് ചാലിയാറിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആ കഥയും എനിക്കോര്‍മ്മവരും .

കൂളിമാട് കടവും ചെറുവാടിക്കടവും ഒക്കെ കടന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നു. പുഴവക്കിലുള്ള എല്ലാ മക്കാനിയിലും തോണി അടുപ്പിക്കും. ചായ കുടിക്കാന്‍. അത് വേണ്ടിയിട്ടല്ല. പക്ഷെ പുഴയുടെ തീരത്തിരുന്നു മൂളിപറക്കുന്ന കാറ്റിനൊപ്പം ചായയും നെയ്യപ്പവും കഴിക്കാന്‍ എന്ത് സ്വാദാണ്. പൂഴി പണിക്കാരും കാറ്റ് കൊള്ളാന്‍ വന്നവരും ഒക്കെയായി അവിടെ ഉരുത്തിരിയുന്ന കൂട്ടായ്മയുണ്ട്. കുറെ നല്ല മനുഷ്യര്‍, അവരുടെ നിഷ്കളങ്കമായ പെരുമാറ്റം, പുഴമീനും കക്കയും വില്‍ക്കുന്നവര്‍. ഞങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളല്ലിത്. പക്ഷെ ഇതുപോലൊരു യാത്ര ആദ്യമാണ്. അതിന്‍റെ ആവേശം ഞങ്ങള്‍ ശരിക്കും ആസ്വദിക്കുന്നുമുണ്ട്. ഓരോ തീരങ്ങളും ഒരുപാട് ആഹ്ലാദം തരുന്നു. അനുഭവങ്ങളും. ഞങ്ങള്‍ വീണ്ടും തുഴഞ്ഞു. ചൂണ്ടയില്‍ മീന്‍പിടുത്തം നന്നായി നടക്കുന്നു. എനിക്ക് പുഴമീന്‍ പറ്റില്ല. പക്ഷെ ഒരു മണ്ണെണ്ണ സ്റ്റൌവ് കൂടെ എടുക്കാമായിരുന്നു എന്ന നജ്മുവിന്‍റെ അഭിപ്രായത്തോട് എനിക്ക് എതിര്‍പ്പ് തോന്നിയില്ല. ചൂണ്ടയില്‍ പിടിച്ച മീനുകളെ അപ്പോള്‍ തന്നെ പൊരിച്ചടിക്കാന്‍ പറ്റാത്ത വിഷമമാണ് അവര്‍ക്ക്. ഉണ്ടായിരുന്നെങ്കില്‍ അതൊരു രസകരമായ പരിപാടി ആവുമായിരുന്നു.

ചാലിയാറിന്‍റെ നടുവില്‍ തോണിയില്‍ ഒരു ഉച്ചഭക്ഷണം. വല്ലാത്തൊരു പരീക്ഷണം തന്നെ. എത്ര നേരായി ആ ബീഫ് കറിയുടെ മണം എന്നെ വേട്ടയാടുന്നു. ഹാജിക്കയുടെ കുക്ക് റഷീദ്ക്ക ഇത്ര കേമനാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്‌. വയറ് നിറഞ്ഞ ആവേശത്തില്‍ ഞാന്‍ വീണ്ടും അമരത്തെത്തി. പിന്നെയും കുറെ മുന്നോട്ട് പോയി. അപ്പോഴേക്കും പേടിയും കയറി. ഇപ്പോള്‍ തന്നെ തിരിച്ചുതുഴഞ്ഞാലേ ഇരുട്ടുന്നതിനു മുമ്പ് വീട്ടിലെത്തൂ. ഇതായിരുന്നു പരിപാടി എന്ന് വീട്ടിലറിഞ്ഞിരിക്കുമോ . എത്രയും നേരത്തെ എത്തിയാല്‍ അത്രയും ഡോസ് കുറയും കിട്ടുന്ന അടിക്ക്‌. ഞങ്ങള്‍ റിവേഴ്സ് ഗിയര്‍ ഇട്ടു. പേടി കൂടിയാല്‍ എല്ലാം വേഗത്തിലായിരിക്കും. തുഴയാന്‍ എല്ലാരും നന്നായി ഉത്സാഹിച്ചു. അസ്തമിക്കാന്‍ പോവുന്ന സൂര്യന്‍ ചാലിയാറിന് കൂടുതല്‍ ശോഭ നല്‍കുന്നു. വെള്ളതിനെല്ലാം സ്വര്‍ണ്ണ നിറം.



ഞങ്ങളറിഞ്ഞ പുഴയിലെ ഈ പകല്‍ വിവരണങ്ങള്‍ക്കതീതമാണ്. കൂടണയുന്ന പക്ഷികളെ നോക്കി പൂഴിപണി കഴിഞ്ഞും മീന്‍പിടുത്തം കഴിഞ്ഞും മടങ്ങുന്ന വഞ്ചിക്കാരോട് വിശേഷം കൈമാറി ഞങ്ങള്‍ വേഗം തുഴഞ്ഞു. കൊന്നാര് തീരത്ത് തോണി എത്തുന്നതിനു മുമ്പ് തന്നെ പുഴയും നോക്കി ഫുള്‍ ടെന്‍ഷനില്‍ നില്‍ക്കുന്ന കുഞ്ഞിയുടെ മുഖം കണ്ടപ്പോഴേ സംഗതി കൈവിട്ടുപ്പോയി എന്നെനിക്കുറപ്പായി.

ഇന്ന് ആ ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍ അന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ആറാതെയുണ്ട്.

My Blog


(ഫോട്ടോസ് - ഷക്കീബ് കൊളക്കാടന്‍ , റിയാസ് എളമരം, ജലീല്‍ കൂളിമാട്)

Thursday, December 16, 2010

അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള 17, 18 ഡിസംബര്‍ 2010

ബഹ്റിന്: ബഹ്റിന് കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്തര്ദേശീയ ഹ്രസ്വ ചലച്ചിത്രമേള ഡിസംബര് 17, 18 തീയതികളില് കേരളീയ സമാജം ജൂബിലി ഹാളില് അരങ്ങേറും. 17ന് വൈകിട്ട് 3.30ന് സംവിധായകന് അടൂര് ഗോപാലകൃഷ്ണന് മേളയ്ക്ക് തിരിതെളിയ്ക്കും. െ്രെപം സോണ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. മേളയിലേയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള അറുപതോളം ഹ്രസ്വചിത്രങ്ങളാണ് ആദ്യഘട്ടത്തില് പരിഗണിക്കപ്പെട്ടത്. ഇതില് നിന്നും ഒരു വിദഗ്ദ്ധ ജൂറി തിരഞ്ഞെടുത്ത 20 ചിത്രങ്ങളാണ് രണ്ട് ദിവസത്തെ മേളയില് പ്രദര്ശിപ്പിക്കും. അടൂര് ഗോപാലകൃഷ്ണനാണ് ജൂറി ചെയര്മാന്.



നോമിനേഷന് ലഭിച്ച ചിത്രങ്ങള് ഇവയാണ്: 1. വിറ്റല് (മറാത്തി) സംവിധാനം: വിനോദ് ചോളിപറമ്പില് 2. മ്രെയ്ബി (അറബി) സംവിധാനം: അലി അല് അലി 3. കഫീന് (മലയാളം) സംവിധാനം: ഹരീഷ് മേനോന് 4. ഡോര് ടു ഡോര് (മലയാളം) സംവിധാനം: നാറാണിപ്പുഴ ഷാനവാസ് 5. ദി കാള് (മലയാളം) സംവിധാനം: സുധാ ഷാ 6. റിവോള്വ് (മലയാളം) സംവിധാനം: സക്കറിയ 7. 90 സെന്റീമിറ്റര് (മലയാളം) സംവിധാനം: നാറാണിപ്പുഴ ഷാനവാസ് 8. മസ്താഷ് (അറബി) സംവിധാനം: മെഗ്ദാദ് അല് കൌഫ് 9. എഗ്ഗ് അന്റ് അബ്ബി (മലയാളം) സംവിധാനം: നാറാണിപ്പുഴ ഷാനവാസ് 10. കേള്ക്കുന്നുണ്ടോ (മലയാളം) സംവിധാനം: ഗീതു മോഹന്ദാസ് 11. ഹൗ റ്റു യൂസ് എ ഗണ് (മലയാളം) സംവിധാനം: സജീവ് പാഴൂര് 12. ഹാബിറ്റ് (മലയാളം) സംവിധാനം: കെ. ജെ. സിജ 13. പന്തിഭോജനം (മലയാളം) സംവിധാനം: ശ്രീബാലാ മേനോന് 14. തെമ്പാക്ക് (അറബി) സംവിധാനം: അബ്ദുള്ളാ ഹസന് അഹമ്മദ് 15. ചാരുലതയുടെ ബാക്കി (മലയാളം) സംവിധാനം: സംഗീതാ പത്മനാഭന് 16. ദി മിറാജ് (മലയാളം) സംവിധാനം: അപര്ണ്ണാ വാരിയര് 17. ആതിര (മലയാളം) സംവിധാനം: അജന് 18. യെല്ലോ ഗ്ലാസ് (മലയാളം) സംവിധാനം: ഹര്ഷാദ് 19. വെയിറ്റിംഗ് വുമണ് (ഹിന്ദി) സംവിധാനം: അഞ്ജലി മേനോന് 20. ദി വെയ് ഷീ ഈസ് വെനിറേറ്റഡ് ഇന് ലവ് (മലയാളം) സംവിധാനം: മണിലാല്.



അന്തിമ നോമിനേഷന് ലഭിച്ച ചിത്രങ്ങള്‍ 17-ാം തീയതിയിലെ ഉദ്ഘാടന ചടങ്ങുകള്ക്ക് ശേഷവും 18-ാം തീയതി രാവിലെ 10 മണി മുതലും പൊതുജനങ്ങള്ക്കായി കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില് പ്രദര്ശിപ്പിക്കും. 18ന് വൈകിട്ട് നടക്കുന്ന സമാപനചടങ്ങില് മികച്ച ചിത്രം, സംവിധായകന്, നടന്, നടി, ഛായാഗ്രഹണം, ചിത്രസംയോജനം, സംഗീതം എന്നി വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങള് നല്കും. മികച്ച ചിത്രത്തിന് ആയിരം യു.എസ് ഡോളറും മികച്ച സംവിധായകനും നടനും നടിക്കും 500 യു.എസ് ഡോളര് വീതവും ക്യാഷ് അവാര്ഡുകള് പ്രഖ്യാപിച്ചിട്ടുണ്ട്.






Sunday, December 12, 2010

‘മലയാളത്തിൽ അസ്തമിക്കുന്ന ഉത്തരാധുനികത‘ എന്ന വിഷയത്തിൽ ബെന്ന്യാമിൻ സംസാരിക്കുന്നു


മകാലിക മലയാള സാഹിത്യത്തെ സ്വാധീനിക്കുന്ന സൌന്ദര്യ ശാസ്ത്ര ധാരകളേതെന്ന് അന്വേഷിക്കുന്ന ഒരു ചർച്ചാ പരമ്പരയ്ക്ക് ബഹ്‌റൈൻ വേദിയാകുന്നു. മലയാള സാഹിത്യത്തെ ഘടനാപരമായും ആശയപരമായും വിലയിരുത്തുകയെന്ന ലക്ഷ്യം വച്ച് ഭൂമികയാണ് ഇതിനു നേതൃത്വം നൽകുന്നത്. ഈ പരമ്പരയിൽ ആദ്യ ചർച്ച ഡിസംബർ 13 തിങ്കളാഴ്ച രാത്രി 8 മണിക്ക് കെ സി എ ഹാളിൽ ചേരുന്നു. മലയാളത്തിൽ അസ്തമിക്കുന്ന ഉത്തരാധുനികതയെന്ന വിഷയം പ്രമുഖ നോവലിസ്റ്റ് ബെന്ന്യാമിൻ അവതരിപ്പിക്കും. ഇ എ സലിം , സിനു കക്കട്ടിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. മലയാള സാഹിത്യത്തിലെ പുതിയ പ്രവണതകളെ അകത്തുനിന്നും പുറത്തുനിന്നും വീക്ഷിക്കുന്ന പഠനങ്ങളും സംവാദങ്ങളും വിരളമാകുന്ന ഈ സാഹചര്യത്തിൽ കേരളത്തിനു പുറത്തുനിന്ന് ഭൂമിക നടത്തുന്ന ഈ സാഹിത്യചർച്ച ഏറെ ഗൌരവമുള്ളതാണ്. എവരേയും ഈ ചർച്ചാ സദസ്സിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

Tuesday, December 7, 2010

ഹ്രസ്വ സിനിമ: ബാജി ഓടം വേലിയുടെ കാമലസയും ചിന്തകളും

ബഹറൈനിലെ സിനിമാസ്വാദകര്‍ക്ക് ‍ക്ക് ബഹറൈന്‍ കേരളീയ സമാജം സിനിമാസ്വാദനത്തിനായ് പുതിയ വാതിലുകള്‍ തുറന്ന് കൊടുത്തിരിക്കുകയാണ്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ചലചിത്ര പ്രവർത്തകരുമായുള്ള ഇടപെടലുകളിലൂടെ സിനിമയെ പഠിക്കുക പുതിയൊരനുഭവം തന്നെയാവണം. ഓരോ ചലച്ചിത്രവും അത് എത്ര തന്നെ മികവില്ലാത്തവയാണെങ്കില്‍ പോലും സിനിമയോടുള്ള ആത്മാര്‍ത്ഥതയില്‍ (അങ്ങിനെയൊന്നുണ്ടെങ്കില്‍) സിനിമകളിലൊക്കെ ജീവിതത്തിന്റെ കൈയ്യൊപ്പ് പതിയുക തന്നെ ചെയ്യും. അത്തരം ചില പരിശ്രമങ്ങളാവണം ബഹറൈന്‍ കേരളീയ സമാജം പുതിയ ചലച്ചിത്ര സംസ്കാരത്തിലൂടെ പ്രാവർത്തീകമാക്കുന്നതിനായ് ആറ് പുതുമുഖ സംവിധായകരെ കൊണ്ട് പൂർണ്ണമായും പുതുമുഖങ്ങളെ വച്ച് ഹ്രസ്വ സിനിമകള് നിർമ്മിക്കുവാൻ തുനിഞ്ഞത്. ഒരു പരിധിവരെ അഭിനന്ദനീയം തന്നെ എന്ന് പറയാം

എന്താണ് സിനിമ നമുക്ക് പകർന്നു തരുന്നത്?


പലതരം കാഴ്ചകള്, വിഭ്രമങ്ങള്, ഉദ്വേഗങ്ങള്, അഹ്ലാദങ്ങള്, വിസ്മയങ്ങള്, വേദനകള്, ഉത്കണ്ഠകള്, അന്വേഷണങ്ങള്...

ലോക സിനിമയിലൂടെ സഞ്ചരിച്ചാൽ അത് അനുഭവങ്ങളിലൂടെയും സംസ്ക്കാരങ്ങളിലൂടെയും ചരിത്രത്തിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും ഉള്ള നിതാന്തയാത്രകളായി പരിണമിക്കുന്നു.

സിനിമ കേവലം ഉല്ലസിക്കാനും നേരം പോക്കുന്നതിനുമുള്ള ഒരു ഉപാധി മാത്രമല്ല. മനുഷ്യരുടെ ബന്ധങ്ങളും സംഘർഷങ്ങളും
രേഖപ്പെടുത്തിവച്ച ചലിക്കുന്ന ശിലാലിഖിതങ്ങളാണ് സിനിമ. തര്‍ക്കോവിസ്കി ശരിയായി നിർവ്വചിച്ച പോലെ, കാലത്തിൽ കൊത്തിവച്ച ശിൽപ്പങ്ങൾ.
ഡീപ്പ് ഫോക്കസ്, ജംപ് കട്ട്, മുഖത്തിന്റെ ക്ലോസപ്പ് തുടങ്ങി ചലച്ചിത്രഭാഷയുടെ അവിഭാജ്യഘടകങ്ങളായി ഇന്ന് കണക്കാക്കുന്ന പല രീതികളും ആദ്യമായി പരീക്ഷിച്ച മുഴുനീള കഥാചിത്രം ഗ്രിഫിത്തിന്റെ ‘ദ ബര്ത്ത് ഓഫ് എ നാഷനാണ്
നാൽപതു മിനുറ്റിൽ കൂടുതൽ ദൈർഘ്വമുള്ള സിനിമ പ്രേക്ഷകർ സ്വീകരിക്കും എന്നു തെളിയിക്കുകയും പിന്നീട് ദശകങ്ങളോളം തോല്പിക്കാൻ കഴിയാത്ത വിധത്തിലുള്ള വിപണി വിജയം കൈക്കലാക്കുകയും ചെയ്തതിലൂടെ ഒരു വ്യവസായമെന്ന നിലക്ക് സിനിമയുടെ ഭാവി രൂപീകരിച്ചെടുത്തതും ഈ സിനിമയാണെന്നു പറയാം. അതു തന്നെയാണ് ഏറ്റവും വലിയ വൈരുദ്ധ്യവും.
സിനിമ വ്യാവസായികമായി ഉയർന്നു നില്ക്കുന്നീകലഘട്ടത്തിൽ സിനിമ പഠിക്കാൻ വേണ്ടി മാത്രമാവണം
ഇവിടെ ഹ്വസ്വ ചിത്രമെന്ന് ആശയം രൂപപ്പെട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ അങ്ങിനെ അല്ലാതെയും ഹ്രസ്വ ചിത്രങ്ങൾ
ഏറെ പ്രസക്തമാവുകയും ചെയ്യുന്നുണ്ട് ചലച്ചിത്ര മേളകളിൽ. ഒരു പക്ഷെ ഹ്രസ്വചിത്രങ്ങൾ പ്രദര്ശിനപ്പിക്കുന്നത് ഇന്ന്
ചലച്ചിത്ര മേളകളിൽ മാത്രമാണെന്നു പറയാം.

ഒരു ക്യാമറക്കുമുമ്പിൽ കളിക്കപ്പെടുന്ന ഒരു നാടകം അല്ലെങ്കിൽ ഒരു കഥാവതരണം മാത്രമായിരുന്ന സിനിമയെ, ചലച്ചിത്രങ്ങളിൽ
ഇന്ന് സർവ്വസാധാരണമായ ഭാഷയിലേക്ക് പരിവർത്തനപ്പെടുത്തിയ ആദ്യസംവിധായകരിൽ പ്രമുഖനായിരുന്നു ഗ്രിഫിത്ത്. ഈ പ്രതിലോമതകൾക്കിടയിലും
വൈഡ് ഷോട്ടിൽ നിന്ന് നേരെ മീഡിയം ഷോട്ടിലേക്കും ക്ലോസപ്പിലേക്കും നീങ്ങാനും സംവിധായകനുള്ള സൌകര്യം ആദ്യമായി അദ്ദേഹം
ഉറപ്പിച്ചെടുത്തു. ഒരേസമയത്ത് രണ്ടിടത്തായി നടക്കുന്ന കാര്യങ്ങളെ മുറിച്ചു മുറിച്ച് പരസ്പരം ഇടകലർത്തി അവതരിപ്പിക്കുന്നതിലൂടെ
കാണിക്ക് ലഭ്യമാവുന്ന ഉദ്വേഗം ദ ബര്ത്ത് ഓഫ് എ നാഷനിലാണ് പരീക്ഷിക്കപ്പെട്ടത്.
ജനസാമാന്യത്തെ അഭിമുഖീകരിക്കാൻ വിസമ്മതിക്കുകയും ചരിത്രത്തെ പിന്തുടരാൻ ധൈര്യമില്ലാതിരിക്കുകയും സമകാലികതയോട് സത്യസന്ധത
പുലര്ത്താനാവാതിരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇന്ത്യൻ നവസിനിമ വംശനാശം സംഭവിച്ചേക്കാവുന്ന ഒരു ജനുസ്സായി
മാറിക്കൊണ്ടിരിക്കുന്നതെന്നു കാണാം. ശ്രീ ബാജി ഓടം വേലി രചനയും സംവിധാനവും നിര്വ്വഹിച്ച ‘കാമലസ്‘ എന്ന ഹ്രസ്വ ചിത്രത്തെ പറ്റി
പറയുകയാണ് ഈ കുറിപ്പിനാധാരം.

കാമലസ് എന്നാൽ ഒട്ടകപക്ഷിയുടെ ശാസ്ത്രീയ നാമമാണ്.

യാഥാർത്യത്തിനു നേരെ , സത്യത്തിനു നേരെ കണ്ണടയ്ക്കുന്ന, യാഥാർഥ്യം അംഗീകരിക്കാതെ, അത് നേരിടാനാവാതെ നിരസിക്കുകയോ തള്ളിക്കളയുകയോ
ഒളിച്ചോടുകയോ ചെയ്യുന്ന മനുഷ്യനെയും നമുക്ക് ഓസ്ട്രിച്ച് അഥവാ ഒട്ടകപക്ഷി (കമലസ്) എന്ന് വിളിക്കാം.. സാമൂഹികമായ പ്രശ്നങ്ങളിൽ നിന്ന്
ഒളിച്ചോടുന്ന ആളുകളുടെ എണ്ണം പ്രത്യേകിച്ച് പ്രവാസികളുടെ എണ്ണം നാൾക്ക് നാൾ വര്ദ്ധിച്ചു വരുന്ന ഈ ഒരു കാലാവസ്ഥയിൽ സമൂഹത്തെ
അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങൾ അത് എത്ര ചെറുതാണെങ്കിലും എടുത്ത് പറയേണ്ടുന്നവ തന്നെ.

കാമലസ് പറയാൻ ശ്രമിക്കുന്നത് ഒരു കുടുംബത്തിന്റെ , ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ വിധിക്കപ്പെട്ട ഒരു കുടുംബത്തിന്റെ കഥയാണ്.

കാലവും ദേശവും കഥയ്ക്കും ചിത്രത്തിനും പാത്ര രൂപീകരണത്തിനും ബാധകമല്ലെന്ന് ഒരു വെല്ലുവിളിയായ് തന്നെ സംവിധായകൻ ഏറ്റെടുത്തിരിക്കുന്നു.
അത് കൊണ്ട് തന്നെ ചിത്രത്തിലെ അച്ഛനും, അമ്മയ്ക്കും മകൾക്കും പേരുകളില്ല്. പേരുകൾ ഒരു പ്രത്യേക സമൂഹത്തെ കാട്ടിത്തരും
എന്നത് കൊണ്ടാവണം കഥാപാത്രങ്ങൾ അച്ഛനും അമ്മയും മകളും മാത്രമാകുന്നത്.

തന്നിലേക്ക് ചുരുങ്ങിയ മനുഷ്യൻ തൊട്ടടുത്ത്, തന്റെ ചുറ്റുപാടുകളിൽ എന്ത് നടക്കുന്നു എന്നോ വഴിയിൽ എന്ത് സംഭവിക്കുന്നുവെന്നൊ
അറിയാൻ ഇഷ്ടപ്പെടുകയോ അങ്ങിനെ ഒരു ചിന്ത പോലും ഇല്ലാതിരിക്കുകയോ ചെയ്യുക എന്നത് കാലത്തിന്റെ മാറ്റമാണ് . കണ്ണും കാതും
തുറക്കാതെ ഇരുട്ടിൽ അഭയം തേടുന്ന് മനുഷ്യരാണ് നമുക്ക് ചുറ്റും വളർന്നു വരുന്നതെന്ന് ഈ ഹ്രസ്വസിനിമ കാണിച്ചു തരുന്നു.

വിവിധ കാലങ്ങളിലും വിവിധ സ്ഥലങ്ങളിലും ജീവിക്കുന്നവരാണെങ്കിലും ‘സ്ത്രീ’, ‘പെണ്കുട്ടി’ എന്ന നിലയിലുള്ള നിലവിളികൾക്ക്, പേടിസ്വപ്നങ്ങൾക്ക്
പരിഹാരമില്ലാതെ തുടര്ന്നുകൊണ്ടേയിരിക്കുന്നു എന്നുമാത്രമല്ല അരസികരും ഭ്രാന്തവുമായ ചിന്തകൾക്കും മനോരോഗത്തിലേക്കും ഓരോ
പെണ്കുട്ടികളുടേയും അമ്മയും അച്ഛനും വഴുതി വീഴുന്നു എന്നാണ് കാമലസ് ആഖ്യാനം ചെയ്യുന്നത്.

സമൂഹത്തിനോടുള്ള, പേടികാരണം പലപ്പോഴായി വാടകവീട് മാറേണ്ടി വന്ന പ്രവാസിയായ അച്ഛനും അമ്മയും മകളുമടങ്ങിയ ഒരു കുടുംബമാണ്
ഈ സിനിമയിലെ കഥാപാത്രങ്ങൾ.

സ്വപ്ന/യാഥാര്ത്ഥ്യങ്ങളെ പേടിച്ച് അകത്തുനിന്നും പുറത്തു നിന്നും കടന്നുവരാനുള്ള വാതിലുകൾ മാസ്കിങ്ങ് ടാപ്പ് ഉപയോഗിച്ച് ഒട്ടിച്ച്
ഒരു കാറ്റു പോലും , ഒരു ശബ്ദം പോലും അകത്തേക്ക് കടന്നുവരാതിരിക്കാൻ ബദ്ധപ്പെടുന്നതാണ് സിനിമയിലെ ആദ്യ രംഗങ്ങളിലൊന്ന്.

ഒരു പക്ഷെ ഇത് തന്നെയാവണം മുഴുവൻ പ്രവാസി വീടുകളിലും, നാഗരീക ജീവിതങ്ങളിലും സംഭവിച്ച് പോരുന്നത് അത് ബഹറൈനിലായാലും, ദുബായിലായാലും,
അബുദാബിയിലായാലും മുംബെയിലായാലും പെണ്മക്കളുടെ അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന മനോരോഗങ്ങൾ അനുഭവിപ്പിക്കുന്നതുമായ
ജീവിതയാഥാര്ത്ഥ്യങ്ങളും പ്രതീതികളും തമ്മിലുള്ള സാമ്യങ്ങള് അമ്പരപ്പിക്കുന്നതാണെന്നു കാണാം.

അസ്വസ്ഥകരമായ വാസ്തവികതയെ കണ്ണടച്ചില്ലാതാക്കാനുള്ള, സ്വീകരിക്കാതിരിക്കാനുള്ള, തിരസ്കരിക്കാനുള്ള പെണ്മക്കളുടെ മാതാപിതാക്കൾക്ക്
ഈ സിനിമ ഒരു നൊമ്പരമാവുക തന്നെ ചെയ്യും.

നടക്കാനിക്കുന്ന ഏതോ പരിപാടിയിലേക്ക് സംഭാവന പിരിക്കാൻ വരുന്ന 3- 4 ചെറുപ്പക്കാർ സ്റ്റെയർകേസ് കയറി ഫ്ലാറ്റുകളിൽ എത്തുമ്പോൾ
അകത്ത് ആൾതാമസമുണ്ടായിട്ടും DONT DISTURBE" എന്ന ബോർഡാണ് സ്വീകരിക്കുന്നത്. കാളിങ്ങ് ബെൽ അടിച്ചിട്ടും, വാതിലിൽ മുട്ടി നോക്കിയിട്ടും
ഒരു തരത്തിലും ആ വാതിൽ തുറക്കുന്നില്ല. കാരണം പുറത്താരേയും കാണാൻ ആ വീട്ടുകാർ തയ്യാറല്ല എന്നത് തന്നെ . വാതിൽക്കൽ നിൽക്കുന്നത് ഒരു
കള്ളനാവാം, ഒരു കൊലപാതകിയാവാം, പിടിച്ചു പറിക്കാരനാവാം. അല്ലെങ്കിൽ മകളെ നശിപ്പിക്കാൻ തക്കം പാർത്ത ഒരു കുറുക്കനുവമാവാം.

പുറത്തു നിന്ന് വരുന്ന ശബ്ദങ്ങൾ ഇല്ലാതാക്കുക മാത്രമല്ല് അവർ ചെയ്യുന്നത് ടിവി ചാനലുകളുടെ കേബിൾ വിച്ഛേദിക്കുന്നതിലൂടെ സകലമാന
ബന്ധങ്ങളും സമൂഹത്തിൽ നിന്ന് വിച്ഛേദിക്കുകയാണ് മകൾക്കും അമ്മയ്ക്കും അച്ഛനും. അങ്ങിനെയൊക്കെയാണെങ്കിലും പ്രാഥമീകമായ
ചില ആവശ്യങ്ങൾക്കുള്ള ടെലഫോണ് കേബിള് മുറിച്ച് മാറ്റാതിരിക്കുകയും ചെയ്യുന്നു. ഈ ഒരു അപസ്മാര ചിന്തകൾ പേറി നടക്കുന്ന നിരവധി
ജീവിതങ്ങൾ നമുക്കിടയിലുണ്ട്. ഒരു ഹ്രസ്വചിത്രത്തിനു പറ്റിയ ഏറ്റവും നല്ല വിഷയം തിരഞ്ഞെടുത്തു എന്നതാണ് കാമലസയുടെ പ്രസക്തി.

കാമലസ മനോരോഗം പേറുന്ന, നിഷ്ക്കാസിതരാക്കപ്പെട്ട ജനങ്ങളെയാണ് പ്രത്യക്ഷ വിഷയമാക്കുന്നത്. അതുകൊണ്ടു തന്നെയാണ്
വിഷയവൈവിധ്യങ്ങളിൽ കാലികമയി രേഖപ്പെടുത്തുന്നതായി കാമലസ മാറുന്നത്
അഭിനേതാക്കളും, സാങ്കേതിക വിദഗ്ദ്ധരും സംവിധായകനും പുതുമുഖമായതു കൊണ്ട് തന്നെയാവണം കൃത്യമായ ഒരു ഹോംവര്ക്ക് ഈ സിനിമയ്ക്ക് പുറകിൽ
നടന്നുവെന്ന് വിശ്വസിക്കാൻ പ്രയാസം. ഷോട്ടുകൾ കൈകാര്യം ചെയ്യുന്നതിലെയും ചലിക്കുന്ന് ചിത്രങ്ങളുടേയും അഭാവം പ്രതികൂലമായി
ബാധിക്കുന്നുവെങ്കിലും പ്രഥമ സംരംഭം എന്ന നിലയിൽ കാഴ്ചക്കാര് അതൊക്കെ മറക്കുക തന്നെ വേണം.


ഫ്ലാറ്റില് മരണം നടന്നിരിക്കുന്നുവെന്ന അറിവില്നിന്ന് രക്ഷതേടി വണ്ടിയില് കയറി മരുഭൂമിയില് എത്തിപ്പെടുന്ന ആ കുടുംബത്തില് നിന്ന്
ഗൃഹനാഥന് മരുഭൂമിയുടെ മാര്ത്തട്ടിലേക്ക് ബാഗും കയ്യിലേന്തി ഒറ്റയ്ക്ക് ,ജീവിതത്തില് നിന്നും ഒളിച്ചോടുന്ന അസ്തമയ സൂര്യനെ നിര്ത്തിയാണ്
സിനിമ അവസാനിപ്പിക്കുന്നത്. ദുരന്ത പൂര്ണ്ണമായ സമകാലിക ജീവിതത്തെ വരച്ചു കാട്ടുന്നതില് ഒരു പരിധി വരെ കാമലസ വിജയിക്കുമ്പോഴും
സിനിമയെ കുറിച്ച് സംവിധായകന് ഏറെ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് പറയാതിരിക്കാന് വയ്യ.

Monday, December 6, 2010

''ആഗോളീവല്‍ക്കരണവും കോളനിവല്‍ക്കരണവും തമ്മില്‍ വ്യത്യാസമുണ്ട്-''!-ബെന്യാമിന്‍

+++++++++++++++++++++++++++++++++++++

”നാംഅനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകള്‍ മാത്രമാണ്” – കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്കാരത്തിനു അര്‍ഹനായ ശ്രീ ബന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിന്റെ പുറംചട്ടയില്‍ വായനക്കാരന്റെ കണ്ണുകള്‍ ആദ്യമെത്തുന്നത് ഈ വാക്കുകളിലേക്കാണ്. മരുഭൂമിയില്‍ ജീവിതം മേയ്ക്കാന്‍ വിധിക്കപ്പെട്ട ഓരോ പ്രവാസിയിലും ഒരു ആടു ജീവിതമുണ്ട്. ബന്യാമിനിലെ ആ പച്ച മനുഷ്യനെ തേടി ഒരു യാത്ര ''

? പ്രവാസിക്ക് തന്റെ നാടിനെ കുറെ കൂടി ആഴത്തില്‍ വിശകലനം ചെയ്യാന്‍ പറ്റുമല്ലോ! ഉദാഹരണത്തിന് കേരളത്തില്‍ മാത്രം ഒതുങ്ങുന്ന, അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്ന ഒരാളെക്കാള്‍ ആഴത്തിലും പരപ്പിലും പ്രവാസിക്ക് സ്വന്തം നാടിനെ, രാജ്യത്തെ നോക്കി കാണാന്‍ കഴിയും. അത് മുന്‍ നിര്‍ത്തി പ്രവാസിയായ എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് നാടിനെ നോക്കി കാണുന്നത്?


കേരളത്തിന്റെ രാഷ്ട്രീയ പരമായ ,സാമൂഹിക പരമായ ,സാമ്പത്തിക പരമായ വീക്ഷണ ത്തിലൂടെയാണ് ഞാന്‍ നാടിനെ നോക്കി കാണുന്നത്. ഇവിടെ നിന്ന് പല പ്രവാസികളും നോക്കിക്കാണുന്നത് പോലെ ഗൃഹാതുരത്വമായ ഒരു അടുപ്പം എനിക്ക് നാടിനോടില്ല. അതില്‍ കാര്യവുമില്ല.നമ്മള്‍ കുടിയേറ്റക്കാരാണ്.കൂടുതല്‍ പണത്തിനോ , സുഖസൌകര്യങ്ങള്‍ക്കോ വേണ്ടി ഒരു വിധത്തില്‍ നമ്മള്‍ നാടിനെ ഉപേക്ഷിച്ചു പോന്നവരാണ്.ബാക്കിയുള്ള കോടികണക്കിന് ജനങ്ങള്‍ പ്രവാസം കൊണ്ടല്ലല്ലോ കഴിഞ്ഞു കൂടുന്നത്. പ്രവാസി എന്ന വാക്കിനോട് എനിക്ക് അധികം യോജിപ്പില്ല. എങ്കിലും നമ്മള്‍ നാടിനെ തിരസ്കരിച്ചിട്ടില്ല.ഒരു രാഷ്ട്രമെന്ന നിലയില്‍ തിരിച്ചു ചെന്ന് പാര്‍ക്കാന്‍ ഒരു പിടി മണ്ണ് അവശേഷിക്കുന്നുണ്ട് . ആ ഒരു അടുപ്പം നാടിനോട് ഉണ്ട്.അത് പോലുമില്ലാത്ത എത്രയോ കോടി ജനങ്ങള്‍ ലോകത്ത് ഉണ്ട്.അവരെ നോക്കിയാണ് നാം ഗൃഹാതുരത്വത്തെ കുറിച്ച് പറയുന്നതെന്ന് പലപ്പോഴും ഓര്‍ക്കാറില്ല.

? എഴുത്ത് എന്നത് പ്രിന്റ്‌ മീഡിയ ഇലക്ട്രോണിക് മീഡിയ എന്നിടത് രണ്ടാകുമ്പോള്‍ , അത് എഴുത്തിനു വേണ്ടി എന്നവസ്തയിലെക്കോ ചില അനാരോഗ്യകരമായ മത്സരത്തിലെക്കോ നീങ്ങുന്നതായി ഈയിടെ എം. മുകുന്ദന്റെ പ്രസ്താവനയില്‍ നിന്നും മനസിലാക്കാന്‍ ആകുന്നു. അതായത് പ്രവാസികളുടെ എഴുത്തുകള്‍ ചവറുകള്‍ ആണെന്ന , ശ്രീ എം മുകുന്ദന്റെ അഭിപ്രായം. അതെ കുറിച്ച് താങ്കളുടെ പ്രതികരണം?


ഗള്‍ഫ്‌ ഇപ്പോള്‍ സാഹിത്യത്തിന്റെ ഉണര്‍വിലാണ് .കഴിഞ്ഞ പത്ത് വര്‍ഷമായി ഗള്‍ഫ്‌ മേഖലയില്‍ നിന്ന് നല്ല രചനകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷെ പ്രവാസികളുടെ ഇടയില്‍ മോശം രചനകളും ഉണ്ടാകുന്നുണ്ട്. ആ മോശം രചനകളാണ് ശരിയായ രചനകള്‍ എന്ന് വിശ്വസിക്കുന്ന ഒരു സംഭവമുണ്ട് .അത് പ്രവാസികളുടെ വായനയുടെ അഭാവത്തില്‍ നിന്നാണ്.മികച്ച വായനയില്‍ നിന്നെ പ്രവാസികളുടെ എഴുത്ത് എവിടെ എത്തി നില്‍ക്കുന്നു എന്ന് തിരിച്ചറിയാന്‍ കഴിയൂ. ആ ഒരു അപാകതയാണ് ഉന്നതമായ തലത്തില്‍ നില്‍ക്കുന്നു എന്ന ഒരു സങ്കല്‍പ്പമുണ്ടാക്കുന്നത്‌.നമ്മുടെ എഴുത്ത് നാട്ടിലുള്ള വലിയ എഴുത്തുകാര്‍ക്കൊപ്പം മത്സരിക്കാന്‍ തക്ക പ്രാപ്തിയുള്ളതാവണം,അപ്പോള്‍ മാത്രമേ രചനകള്‍ മികച്ചത് എന്ന് പറയാന്‍ പറ്റുകയുള്ളു.


? എഴുത്തില്‍ മാതൃകകള്‍ വേണമോ? അങ്ങനെ ഒരു മാതൃക വേണമെന്നല്ലേ എഴുത്ത് ഒരൊഴുക്കായി കാണുന്നിടത്ത്, അതായതു കൈവഴികളായി ഒഴുകി പോകുന്നത്. അല്ലെങ്കില്‍ മറ്റൊരാള്‍ നിര്‍ത്തിയിടത്തു നിന്നും നാം തുടങ്ങുന്നതും തുടരുന്നതും, അതല്ലേ ശരിയായ ഒരുവഴി?
ആ ഒരര്‍ഥത്തില്‍ താങ്കള്‍ക്ക് മാതൃകകള്‍ ആരങ്കിലും ഉണ്ടോ?


എഴുത്തില്‍ ഗുരുക്കന്‍മാരോ മാതൃകകളൊ സ്വാധീനമോ ഇല്ല. യാദൃശ്ചികമായി
വാരികയിലേക്ക്‌ വന്നു.പിന്നെ ഒരു ആസക്തിയായി പിന്തുടരുകയാണ് .

? ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍?

കസന്ത് സാക്കീസ്, അദേഹത്തിന്റെ ആത്മവിലാപത്തോളം ചെല്ലുന്ന രചനകള്‍, പ്രാര്‍ത്ഥനയോളം വരുന്ന രചനകള്‍ ഭയങ്കര ഇഷ്ടമാണ്. ‘ലാസ്റ്റ് ടേംറ്റെഷന്‍
ഓഫ് ക്രൈസ്ത്’ അതി മോനോഹര മായ പുസ്തകങ്ങളില്‍ ഒന്നാണ്.

?  ബെന്യാമിന്‍  എന്ന വ്യക്തിയും ബെന്യാമിന്‍  എന്ന എഴുത്തുകാരനും തമ്മിലുള്ള വിത്യാസം?


മനുഷ്യ സഹജമായി ഒരു സാധാരണ മനുഷ്യനാണ്.ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് ,തന്‍റെ പരിസരങ്ങളെ നോക്കിക്കാണുകയും ,വീക്ഷണങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നതില്‍ വ്യത്യാസമുണ്ട്.വ്യക്തിയും എഴുത്തുകാരനും തമ്മില്‍ വളരെ വിഭിന്നമാണ്എന്നു തോന്നുന്നില്ല. ഒരേ സമയം ചേര്‍ന്നിരിക്കയും അതെ സമയം വേര്‍പിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന പ്രതീതിയാണ്. എല്ലാ സമയവും ഒരാള്‍ എഴുത്തുകാര്‍ അല്ല.വ്യക്തിയാണ്. ഒരു ദിവസം കുറച്ചു പ്രത്യേക നിമിഷങ്ങളില്‍ മാത്രമേ എഴുത്തുകാരന്‍ ആകുന്നു ള്ളൂ.അത് അങ്ങിനെ സംഭവിച്ചു പോകുന്ന നിമിഷങ്ങളാണ്. അപ്പോള്‍ മാത്രമേ എഴുത്തുകാരന്‍ ആകുന്നുള്ളൂ.

? എഴുത്തുകാരന് രാഷ്ട്രീയം വേണമോ? അങ്ങനെ ഒരു രാഷ്ട്രീയം എഴുത്തിനെ ബാധിക്കുമോ?

എഴുത്തുകാരന്റെ രാഷ്ട്രീയമായ ചില ബോധ്യങ്ങള്‍ അവന്റെ സൃഷ്ടിയില്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു . അവന്റെ രാഷ്ടീയ നിലപാടുകള്‍ സൃഷ്ടിയെ നശിപ്പിക്കാനും പാടില്ല. ചില ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ സൃഷ്ടികളെ നശിപ്പിക്കാറുണ്ട്.

? ആഗോളീകരണം എന്നത് നവ കോളനി വല്ക്കരണമായി തോന്നുന്നുണ്ട് .പ്രത്യേകിച്ചു നാലാം ലോകത്തെ സാമ്രാജ്യത്വത്തിന്റെ ഇടപ്പെടല്‍ . അത് പലപ്പോഴും പഴയ ജന്മി കുടിയാന്‍ അവസ്ഥ പ്രതിഫലിപ്പിക്കുന്നു. പണം നല്‍കി ജന്മി കുടിയാനെ ചൂഷണം ചെയ്യുന്നത്. അങ്ങനെയൊക്കെ വായിച്ചു പോകുമ്പോള്‍ ആഗോളീവല്‍ക്കരണം കോളനി വല്‍ക്കരണമാണോ ?


ആഗോളീവല്‍ക്കരണവും കോളനിവല്‍ക്കരണവും തമ്മില്‍ വ്യത്യാസമുണ്ട്. അത് ബ്രിട്ടീഷ് രാജിന്റെ കാലത്ത് നടന്നതാണ്. കോളനി വല്‍ക്കരണത്തില്‍ നീതിയുടെ ഒരു ശതമാനമെങ്കിലും ഉണ്ടായിരുന്നു. അത് കൊണ്ടാണ് ബ്രിട്ടീഷുകാരുടെ മുന്‍പില്‍ ഗാന്ധിജിയെന്ന ഒരാളുണ്ടായത്. ഇന്നത്തെ ആഗോളീ- വല്‍ക്കരണത്തില്‍ നീതിയെന്ന ഒരു പദമേയില്ല. പണം എന്ന ഒരൊറ്റ പദമേ അതിനുള്ളൂ. ഇന്നത്തെ ഈ ആഗോളീ വല്‍ക്കരണ കാലത്ത് ഒരു ഗാന്ധിയുണ്ടാകുക സാധ്യമല്ല.

? ആഗോളീവല്‍ക്കരണത്തിന് പാതയൊരുക്കയാണ് വര്‍ഗീയ ശക്തികള്‍. ബാബറി പള്ളിയുടെ തകര്‍ച്ചയും ഗാട്ടിന്റെ കടന്നു കയറ്റവും അത് സൂചിപ്പിക്കുന്നുണ്ട്. എല്ലാത്തരത്തിലുള്ള വര്‍ഗീയതയും ഭീകരതയും സാമ്രാജ്യത്വ സൃഷ്ടിയായി മാറുന്നു. അത്തരം ചിദ്ര ശക്തികള്‍ സാമ്രാജ്യത്വത്തിന് വേരോടാന്‍ മണ്ണ് പാകപ്പെടുത്തുന്നു. അത്തരം ഒരു വാദത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു ?


ആഗോളീവല്‍ക്കരണം സംഭവിച്ചു കഴിഞ്ഞതാണ് .അതിന് വര്‍ഗീയശക്തികള്‍ തീര്‍ച്ചയായും പാതയൊരുക്കിയിട്ടുണ്ട്. ആഗോളീവല്‍ക്കരണത്തിന്റെ ശ്രോതസ്സ് വര്‍ഗീയ ശക്തികളായിരുന്നു,ഇന്ത്യയിലായാലും ലോകത്തെവിടെയായാലും.

? ലോകത്തെ പൊട്ടി ത്തെറിയിലേക്ക് നയിക്കുന്ന വര്‍ഗീയതയ്ക്കും ,സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായി ഒരു എഴുത്തുകാരന് എന്തല്ലാം സംഭാവനകള്‍ നല്‍കാന്‍ പറ്റും?

ഒരു എഴുത്തുകാരന് പ്രത്യക്ഷത്തിലുള്ള സംഭാവനകള്‍ ഒന്നും നല്‍കാന്‍ പറ്റില്ലെങ്കില്‍ പോലും ചില അപകടസൂചനകള്‍ തന്റെ രചനയിലൂടെ നല്‍കാന്‍ പറ്റും. തന്നെ ആക്രമിക്കാന്‍ കീഴടക്കാന്‍ വരുന്ന, വായനക്കാരന്‍ നേരിടാന്‍ പോകുന്ന വിപല്‍സന്ധികളെ കുറിച്ച് ചില സൂചനകള്‍ നല്‍കാന്‍ പറ്റും. പ്രത്യക്ഷമല്ലാത്ത ആ സൂചനകള്‍ തിരിച്ചറിയാന്‍ വായനക്കാരന് കഴിയുമെങ്കില്‍ ,അത് പ്രതിഷേധ ത്തിനും പിന്നീട് വലിയ ചെറുത്തുനില്‍പ്പുമായ് രൂപപ്പെട്ട് വരാന്‍ സാധ്യതകളുണ്ട്.

? എല്ലാ പ്രവാസികളും എഴുത്തുകാരല്ല. എന്നാല്‍ പ്രവാസികളില്‍ എഴുത്തുകാരെ ധാരാളം കണ്ടുവരുന്നു. താങ്കള്‍ ഒരു പ്രവാസിയായത്‌ കൊണ്ടാണോ ഒരു എഴുത്തുകാരനായത് ?പ്രവാസിയല്ലെങ്കില്‍ ബന്യാമിന്‍ എന്ന ഒരു എഴുത്തുകാരന്‍ ഉണ്ടാകുമായിരുന്നോ?

പ്രവാസിയല്ലെങ്കില്‍ എഴുത്തുകാരന്‍ ആകുമോ എന്ന ചോദ്യം സാങ്കല്‍പ്പികമാണന്ന് അറിയാമല്ലോ, അല്ലെ?പ്രവാസിയായത്‌ കൊണ്ട് എഴുത്തുകാരന്‍ ആയി എന്നും പറയാന്‍ പറ്റില്ല. പ്രവാസിയായതിനു ശേഷമാണ് ഞാനെഴുത്തുകാരനായത്. ഇവിടുത്തെ ജീവിത സാഹചര്യങ്ങള്‍ ആണ് എന്നെ എഴുത്തുകാരന്‍ ആക്കിയത്.ഇവിടുത്തെ സുഖങ്ങള്‍ അല്ലെങ്കില്‍ സൌകര്യങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ പുസ്തകങ്ങള്‍ വായിച്ചത്.ഇവിടുത്തെ പണം ഉപയോഗിച്ചാണ് ഞാന്‍ പുസ്തകങ്ങള്‍ വാങ്ങിയത്.ഇവിടുത്തെ ജോലി കഴിഞ്ഞുള്ള സമയമാണ് എന്നെ വായിക്കാനും എഴുതാനും സഹായിച്ചത്.പ്രവാസം എന്ന വാക്ക് ഞാന്‍ ഇഷ്ടപ്പെടുന്നില്ലങ്കിലും ,ഗള്‍ഫ്‌ ജീവിതമാണ് എന്നെ ഒരു എഴുത്തുകാരനാക്കിയത് .

? പ്രവാസി എഴുത്തുകാരെ ഏറ്റവും കൂടുതല്‍ തുണക്കുന്നത് ഇലക്ട്രോണിക് മീഡിയ എന്നാ കാര്യത്തില്‍ തര്‍ക്കമില്ല. ഇലക്ട്രോണിക് മീഡിയയുടെ സൗകര്യം ഒന്ന് കൊണ്ടുമാത്രം എഴുത്തുകാര്‍ ആകുന്നവരും ഉണ്ട്. വായനയുടെയും എഴുത്തിന്റെയും ലോകത്ത് ഇലക്ട്രോണിക് മീഡിയകളിലെ കുതിച്ചു ചാട്ടങ്ങളായ ഓണ്‍ലൈന്‍ മാഗസിനുകള്‍, ബ്ലോഗുകള്‍ , ഓര്‍ക്കുട്ട് കമ്യുണിറ്റികള്‍ എന്നിവയെ കുറിച്ച് ബന്യാമിന്‍ എന്ന മുഖ്യധാര എഴുത്തുകാരന്‍റെ കാഴ്ചപ്പാട് ?



ഞാന്‍ ബഹറിനിലെ ആദ്യത്തെ ബ്ലോഗര്‍മാരില്‍ ഒരാളാണ്. ഇത്തരം സാങ്കേതിക വിദ്യകളോട് അനുഭാവം പുലര്‍ത്തുകയും ,അതിനു വേണ്ടി വാദിക്കുകയും പ്രചാരം നടത്തുകയും ചെയ്തിട്ടുണ്ട്. 2005 മുതല്‍ ബ്ലോഗര്‍ ആണ്.ബഹറിന്‍ കേരള സമാജത്തില്‍ ബ്ലോഗ്‌ മീറ്റിംഗ് ആദ്യമായി സംഘടിപ്പിച്ചു. എല്ലാ പുതിയ മാറ്റങ്ങളെയും ഇഷ്ടപ്പെടുന്നു. എഴുത്തിന്റെ പുതിയ രീതികള്‍ വരികയാണ്.പഴയ സ്ഥലത്ത് നിന്നും തിര യെഴുത്തിലേക്ക് നമ്മള്‍ മാറുകയാണ്. അതിനോടൊപ്പം സഞ്ചരിക്കുന്നു.

? എഴുത്തു താങ്കള്‍ക്ക് എന്താണ്?

എഴുത്ത് എന്റെ ജീവിതവും ആത്മാവുമാണ്. ജീവിതത്തിന്റെ അവസാനം വരെ എഴുത്ത് കൊണ്ട് പോകണം എന്നാണ് ആഗ്രഹം. എഴുത്ത് നല്‍കുന്ന അനുഭൂതി പറഞ്ഞ് അറിയിക്കാനാവില്ല. ആത്മവേദനയോളം കൂടെ കൊണ്ട് നടക്കുന്ന ഒന്നെന്ന് പറയാം.

? എഴുത്തിന് വേദന നിറഞ്ഞ മനസ്സാണ് വേണ്ടത് എന്ന് ചിലയിടങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. ഇലക്ട്രോണിക് മീഡിയയില്‍ പോലും അത്തരം വാദത്തിനു മുന്‍ തൂക്കം ലഭിക്കുന്നു. അല്ലെങ്കില്‍ പ്രശാന്തമായ ഒരു മനസ്സാണോ വേണ്ടത്?

വേദനയുടെ നടുവിലിരുന്ന് കഴിയുമെന്ന വിശ്വാസമില്ല. പ്രശാന്തമായ മനസ്സ് തന്നെയാണ് ആവശ്യം. നമ്മെ തഴുകി പോകുന്ന വേദനകള്‍ ,പ്രയാസങ്ങള്‍ ,നമ്മുടെ ജീവിതാനുഭവങ്ങള്‍ എന്നിവയെല്ലാം പ്രശാന്തമായ മനസ്സിലേക്ക് മടക്കി വിളിക്കുകയും,പിന്നെ അതിനെ എഴുത്തിലേക്ക്‌ കൊണ്ട് വരികയും ചെയ്യുന്നു.എഴുതുന്ന വേളയില്‍ തീര്‍ത്തും പ്രശാന്തമായ അവസ്ഥയാണ് വേണ്ടത്.

? ‘ആട് ജീവിതം’ എന്ന താങ്കളുടെ നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡു കിട്ടി. ആ കൃതിയാണ് ഏറ്റവും മികച്ച രചന എന്ന് താങ്കള്‍ വിശ്വസിക്കുന്നുവോ?

ഇല്ല.ഏറ്റവും മികച്ച രചന ഇനിയും എഴുതാനാണ് ആഗ്രഹിക്കുന്നത്.എഴുത്തില്‍ ഏറ്റവും അധികം അനുഭൂതി നല്‍കിയ രചന അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ ആണ്. ആടു ജീവിതം മറ്റൊരു തലത്തില്‍ നില്‍ക്കുന്നതാണ്. ആടു ജീവിതത്തേക്കാള്‍ വ്യക്തിപരമായി എനിക്കിഷ്ടം അക്കപ്പോരിന്റെ ‘ഇരുപത് നസ്രാണി വര്‍ഷങ്ങള്‍’ ആണ് .

 ( തുടരും …)








Thursday, December 2, 2010

മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്

വീണ്ടും മഞ്ഞുകാലമെത്താറായി. മഴക്കാലം പോലെ എനിക്ക് പ്രിയപ്പെട്ടതാണ് മഞ്ഞു കാലവും. കാല്പനികവും യാഥാര്‍ത്യവുമായ ഒരുപാട് ഭാവങ്ങള്‍ വിരിയുന്നതും മഞ്ഞുമാസത്തിലല്ലേ. പ്രണയവും പൂക്കളും തുടങ്ങി അങ്ങിനെ മോഹിപ്പിക്കുന്ന പലതും. ഞാനും പ്രണയത്തിലാണ്. ഇല പൊഴിക്കുന്ന മരങ്ങളും പുഞ്ചിരിക്കുന്ന പൂക്കളും മഞ്ഞു പെയ്യുന്ന രാത്രികളും ക്രിസ്റ്റ്മസ് നക്ഷത്രങ്ങളും എല്ലാം സുന്ദരമാക്കുന്ന ഡിസംബറുമായി ഞാനെന്റെ പ്രണയം പങ്കുവെക്കുന്നു.

മൂടിപ്പിടിച്ച് കിടന്നുറങ്ങുന്നതില്‍ ഒരു സുഖമുണ്ട്. പക്ഷെ അതിനേക്കാള്‍ രസകരമല്ലേ മൂടല്‍ മഞ്ഞ് വിട്ടുമാറാത്ത പ്രഭാതം കാണുന്നത്. കുട്ടിക്കാലത്ത് കാലത്തെഴുന്നേറ്റ് കരിയിലകള്‍ കൂട്ടിയിട്ട്‌ തീകായുന്നതില്‍ തുടങ്ങുന്നു എന്റെ മഞ്ഞുകാല ഓര്‍മ്മകളും. ബാല്യത്തോടൊപ്പം മറഞ്ഞ ഓര്‍മ്മയാണ് അതും. അതിനുമാത്രം പോരുന്ന തണുപ്പ് ഇപ്പോള്‍ ഡിസംബര്‍ നല്‍കാറില്ലെന്ന് തോന്നുന്നു.

ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വീണ്ടുമൊരു പ്രണയത്തില്‍ വീണു. സ്കൂള്‍ ലൈബ്രറിയില്‍ നിന്നും
കിട്ടിയ ഒരു നോവലുമായി. ഒരു ഇംഗ്ലീഷ് നോവലിന്റെ പരിഭാഷ. പേരോര്‍ക്കുന്നില്ല. ഒരു ഇംഗ്ലീഷ് വിന്ററിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ മനോഹരമായ ഒരു പ്രണയകഥ. അന്നുമുതല്‍ മഞ്ഞ് എനിക്ക് പ്രണയത്തിന്റെ കൂടി പ്രതീകമാണ്. നല്ല മഞ്ഞുള്ള ഒരു താഴ്വാരത്തിലൂടെ തലയില്‍ ഒരു തൊപ്പിയും പൂക്കളുള്ള ഉടുപ്പുമിട്ട്‌ പാട്ടും പാടി വരുന്ന ഒരു പെണ്‍കുട്ടിയായി എന്റെ സങ്കല്‍പ്പത്തിലെ പ്രണയിനിയും. എനിക്ക് വട്ടായിരുന്നു എന്ന് ഇത് വായിക്കുന്ന നിങ്ങള്‍ക്ക് തോന്നുന്നതില്‍ ഞാന്‍ തെറ്റ് പറയുന്നില്ല. അല്ലെങ്കില്‍ ചെറുവാടി എന്ന ഗ്രാമത്തിലിരുന്ന് ഇതുപോലെ വെസ്റ്റേണ്‍ സ്വപ്നവും കാണുന്ന എനിക്ക് മിനിമം വട്ടാണ് എന്നെങ്കിലും പറഞ്ഞില്ലെങ്കില്‍ വട്ട് നിങ്ങള്‍ക്കാണ്.

രണ്ടു കാര്യങ്ങള്‍ കൊണ്ട് ഊട്ടി എന്നും എന്നെ മോഹിപ്പിക്കുന്ന സ്ഥലമാണ്. ഒന്ന് കാലാവസ്ഥ. രണ്ട് കാടും യൂക്കാലിപ്സ് മരങ്ങള്‍ക്കുമിടയിലൂടെയുള്ള സുഗന്തം മണക്കുന്ന യാത്രകളും. സീസണ്‍ എന്നൊരു പ്രശ്നം ഇവിടേക്കുള്ള യാത്രകള്‍ ഒരിക്കലും എന്നെ മടുപ്പിക്കാറില്ല.പല യാത്രകളില്‍ നിന്നും ഒരു യാത്രയെ ഞാന്‍ പ്രത്യേകം മാറ്റിവെക്കുന്നു.
ഒരു ഡിസംബറില്‍ റോബര്‍ട്ട് എന്ന സുഹൃത്തിന്റെ വീട്ടിലേക്കു ഞങ്ങള്‍ സുഹൃത്തുക്കള്‍ നടത്തിയ ഒരു യാത്ര. അവരുടെ ക്രിസ്റ്റ്മസ് ആഘോഷങ്ങലിലേക്കാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ഞാന്‍ അടുത്തറിയുന്ന ആദ്യത്തെയും അവസാനത്തെയും ക്രിസ്റ്റ്മസ്സും അതാണ്‌. റോബിയും അവന്റെ അച്ഛനും അമ്മയും സഹോദരിമാരും എല്ലാം കൂടിചേര്‍ന്ന് ആഘോഷിച്ച ആ ഊട്ടി ക്രിസ്റ്റ്മസ്, മഞ്ഞിനേയും പൂകളെയും അറിഞ്ഞ് സന്തോഷിച്ച ആ ദിവസങ്ങളുടെ ഓര്‍മ്മയ്ക്ക്‌ അവരുടെ വീട്ടിലെ ആ നെരിപ്പോടിന്റെ ചൂട് ഇപ്പോഴുമുണ്ട്.
ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അലസതയുള്ള എന്റെ സ്വഭാവം ഇവിടെയും ഉണ്ട്. പക്ഷെ എല്ലാ വര്‍ഷവും ക്രിസ്റ്റ്മസിന് റോബിയെ തേടി പോകാറുള്ള ആശംസാ കാര്‍ഡിനൊപ്പം എന്റെ മനസ്സും പായാറുണ്ട്. കരോള്‍ സംഗീതവും മിന്നുന്ന നക്ഷത്രങ്ങളും നിറഞ്ഞ ആ പഴയ മഞ്ഞ് കാലത്തിന്റെ ഓര്‍മ്മകളിലേക്ക്.

പിന്നൊരു ഊട്ടി മഞ്ഞുകാലം എന്നെ അലട്ടുന്ന മറ്റൊരു ഓര്‍മ്മയുടെതാണ്. അലക്ഷ്യമായ ഒരു ചിരിയില്‍ കോര്‍ത്ത നിര്‍ദോഷമായ ഒരു സൗഹൃദത്തിന്റേത്. ഹോട്ടല്‍ ഗാര്‍ഡനില്‍ ഓടികളിക്കുന്ന മൂന്ന് വയസ്സുകാരി കുഞ്ഞിനേയും നോക്കി ഒരമ്മ പറഞ്ഞുതീര്‍ത്ത(?) ജീവിതാനുഭവങ്ങള്‍. നീലഗിരിയിലെ കൊടും ശൈത്യത്തിലും എന്നെ പൊള്ളിച്ച അവരുടെ കഥ. പക്ഷെ അതെല്ലാം ഉള്‍കൊള്ളാനും ഒരു ആശ്വാസ വാക്കുകള്‍ പറയാനും സാധ്യമല്ലായിരുന്നു അന്ന് എന്റെ അപക്വമായ മനസ്സിന്. അതുകൊണ്ട് തന്നെ ഒരു ഭീരുവിനെ പോലെ ഓടിയൊളിക്കുകയെ പറ്റുമായിരുന്നുള്ളൂ. ഒരു ചേച്ചീ എന്ന വിളിയെങ്കിലും അവര്‍ പ്രതീക്ഷിച്ചു കാണണം. ഇതൊരു പോസ്റ്റാക്കാന്‍ പലവട്ടം ഇറങ്ങിത്തിരിച്ചതാണ് ഞാന്‍ . പക്ഷെ രണ്ടു കാര്യങ്ങള്‍ എന്നെ എപ്പോഴും പുറകോട്ടു വലിച്ചു. അവരുടെ അനുഭവങ്ങളെ അതെ തീഷ്ണതയോടെ പകര്‍ത്താനുള്ള ഭാഷ എനിക്കില്ല എന്നത്. പിന്നെ എഴുതാപ്പുറങ്ങള്‍ വായിക്കുമോ എന്ന പേടിയും. പക്ഷെ ഞാനിത് എഴുതും . എഴുതാന്‍ സമയമായി എന്ന് എന്റെ മനസ്സ് പാകപ്പെടുന്ന നിമിഷം. കാരണം വായിക്കുന്ന നിങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളെക്കാള്‍ ഒരു നൂറ് ചോദ്യങ്ങള്‍ക്ക് എനിക്ക് തന്നെ ഉത്തരം കിട്ടേണ്ടതുണ്ട്.

ഇപ്പോള്‍ ഞാന്‍ ഒരുങ്ങികഴിഞ്ഞു. ഡിസംബറില്‍ വിരിയാനിരിക്കുന്ന പൂക്കള്‍ക്കായി, മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്. കരിയിലകള്‍ കൂട്ടി തീകായുന്ന ആ കാലം ഇനി തിരിച്ചുവരില്ല. പിന്നെ, മഞ്ഞുക്കാലത്ത് പൈന്‍ മരങ്ങള്‍ക്കിടയിലൂടെ പൂക്കളുള്ള തൊപ്പിയും ധരിച്ച് സ്വര്‍ണ്ണ തലമുടിയുമായി നടന്നുവരുന്ന ഞാന്‍ സ്വപ്നം കണ്ട കാമുകിയും ഇപ്പോള്‍ എന്റെ മനസ്സിലില്ല. പകരം ഒരു ചാറ്റല്‍മഴയില്‍ എന്റെ മനസ്സില്‍ കുടിയേറിയ സഖിയുമായുള്ള ഒരു ഊട്ടി ഹണിമൂണ്‍ ആ കാല്‍പനിക സ്വപ്നത്തെ യാഥാര്‍ത്യ ബോധത്തിലേക്ക്‌ എന്നെ തിരിച്ചു കൊണ്ടുവന്നു. പക്ഷെ മഞ്ഞുകാലവും മഴക്കാലവും എന്റെ പ്രണയം പങ്കിട്ടെടുക്കും. തീര്‍ച്ച.

സെന്റര്‍ കോര്‍ട്ട്

Wednesday, December 1, 2010

ഷംസുദ്ധീന്റെ മ്രതദേഹം ഡിസംബറ്‌ 1 ന്‌ നാട്ടിലെത്തി.

ഇന്ത്യന്‍ പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കേണ്ട ഒരു വിഷയമായി തൊന്നിയതു കൊണ്ടാണ്‌ ഞാനിവിടെ ഇത്‌ കുറിക്കുന്നത്‌, കാരണം ഇന്ന് ഒരാള്‍ക്ക്‌ സംഭവിച്ചത്‌ നാളെ നമ്മളിലാര്‍ക്കെങ്കിലും സംഭവിക്കാം, നമ്മുടെ നാട്ടില്‍ ഒരു അക്ക്സിഡന്റ്‌ ഉണ്ടായി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ സ്വമേധയാ പൊലീസ്‌ കേസ്‌ ആയി മാറുന്ന രീതിയുണ്ട്‌ ഇവിടെ സംഭവിച്ചത്‌ റോഡ്‌ മുറിച്ച്‌ കടക്കുംബൊള്‍ അഞ്ജാത വാഹനം ഇടിച്ച്‌ ഗുരുതര പരിക്കൊടെ റൊഡില്‍ കിടന്ന ഷംസുദ്ദിനെ പൊലീസ്‌ ഹോസ്പിറ്റലില്‍ ആക്കുകയായിരുന്നു, മറ്റൊരിടത്ത്‌ താമസിക്കുന്ന സഹൊദരന്‍ കാണാതായ ഷംസുദ്ദിന്‌ വേണ്ടിയുള്ള അന്വഷണമാണ്‌ സല്‍മാനിയ ഹോസ്പിറ്റലില്‍ ഐ.സി.യു വില്‍ കൊമയില്‍ കിടക്കുന്ന ഷംസുദ്ദിനെ തിരിച്ചറിഞ്ഞത്‌, അന്ന് മുതല്‍ ഇവിടത്തെ സംഘടനാ പ്രവര്‍ത്തകര്‍ നിസീമമായ സഹായങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, ഷംസുക്കാ മരണപ്പെട്ടു കഴിഞ്ഞപ്പൊള്‍ മൃതദേഹം വിട്ടുകിട്ടാന്‍ സ്പൊണ്‍സര്‍ ഒപ്പിട്ട്‌ കൊടുത്താലെ ഡെത്ത്‌ സെര്‍ട്ടിഫിക്കറ്റ്‌ ഇഷ്യു അവുകയുള്ളു, തനിക്ക്‌ വന്‍ ബധ്യത വരുമെന്ന് ഭയന്നിട്ടൊ, ഇന്‍ഷുറന്‍സ്‌ തുക സ്വന്തമാക്കാം എന്ന കുരുട്ട്‌ വ്യാമൊഹം കൊണ്ടൊ സ്പൊണ്‍സര്‍ ഒപ്പിടാതെ , ഞാന്‍ എല്ലാം ഒന്ന് അന്വഷിക്കട്ടെ എന്ന് പറഞ്ഞ്‌ ദിവസങ്ങള്‍ നീട്ടികൊണ്ട്‌ പൊവുകയായിരുന്നു, 70 ദിനാര്‍ ശബളത്തില്‍ 33 വര്‍ഷം ഗള്‍ഫില്‍ ജൊലി ചെയ്ത്‌ വീട്‌ പോലും ഇല്ലാത്ത ഷംസുക്കായുടെ സാധു കുടുബം 2 1/2 വര്‍ഷമായ്‌ നാട്ടിലെത്താത്തിരുന്ന ആളുടെ മയ്യിത്ത്‌ കാണാനെങ്കിലുമായ്‌ കാത്തിരിക്കുന്നു. ഇന്ത്യന്‍ എംബസി അധിക്രതര്‍ ശക്തമായ്‌ സംസാരിച്ചിട്ട്‌ പൊലും സ്പൊണ്‍സര്‍ വഴങ്ങുന്നുണ്ടായിരുന്നില്ല. ബഹറയിനിലെ രാജ കുടുംബാഗമായ ഒരു ഷൈഖ്‌ വിളിച്ചിട്ട്‌ പൊലും സ്പൊണ്‍സര്‍ക്ക്‌ ഒരു മാറ്റവുമില്ല, എന്തു ചെയ്യണമെന്നറിയാതെ സാമൂഹിക പ്രവര്‍ത്തകര്‍, അവസാനം ഒരു ഇന്ത്യന്‍ വ്യവസായിയുടെ ഒഫീസ്‌ ഇടപെട്ട്‌ സ്വാധീനം ഉപയൊഗിച്ച്‌ പൊലീസ്‌ വകുപ്പിലെ മെധാവിയെ കൊണ്ട്‌ കേസ്‌ എടുപ്പിച്ച്‌ സ്പൊണ്‍സറെ വിളിപ്പിച്ച്‌ പ്രശ്ന പരിഹാരം കാണുകയായിരുന്നു, നവബര്‍ 24 ന്‌ മരണപ്പെട്ട ഷംസുദ്ധീന്റെ മ്രതദേഹം ഡിസംബറ്‌ 1 ന്‌ നാട്ടിലെത്തി.


അതിനു വേണ്ടി കഷ്ടപെട്ട സാമൂഹിക പ്രവര്‍ത്തകരായ, ഗഫൂര്‍ കൈപമംഗലം,കെ.ടി.സലിം,പവിത്രന്‍ നിലെശ്വരം,ബഷീര്‍ അംബലായി,റഫീഖ്‌ അഹമ്മദ്‌,ഷുക്കൂര്‍,ചെബന്‍ ജലാല്‍,സൈഫുദ്ദീന്‍, എന്നിവര്‍ക്ക്‌ ആശ്വസിക്കാം.

ഇത്തരമൊരു ഘട്ടത്തില്‍ സ്പൊണ്‍സര്‍ക്ക്‌ എതിരെ കേസ്‌ കൊടുത്താല്‍ അതു പ്രശനം വീണ്ടും നീണ്ടു പൊവുകയും നിയമത്തിന്റെ നൂലാമകളില്‍ കുടുങ്ങുകയും ചെയ്യും എന്ന തൊന്നലാണ്‌ ആദ്യം ഉണ്ടായിരുന്നത്‌ അതു കുറെ ശരിയുമാണ്‌.

എനിക്ക്‌ ഇവിടെ പ്രതികരിക്കാനുള്ളത്‌ ഇത്രമാത്രം, അക്സിഡന്റില്‍ ഗുരുതര പരിക്കൊടെ ഇന്ത്യക്കാര്‍ ആരെങ്കിലും ഹോസ്പിറ്റലില്‍ അഡ്മിറ്റായാല്‍, ഹോസ്പിറ്റല്‍ അധിക്രതര്‍ എംബസിയെ അറിയിക്കുകയും , എംബസി അധിക്രതര്‍ ബഹറൈന്‍ പോലീസ്‌ വകുപ്പ്‌ മുഖാന്തിരം സ്പൊണ്‍സറില്‍ നിന്ന് ആവശ്യമായ ഡൊക്യുമെന്റ്സുകള്‍ ശേഖരിച്ച്‌, നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ നടപ്പിലാകുനുള്ള സംവിധാനം ഉണ്ടാകണം.

Tuesday, November 30, 2010

ഷംസുദീന്റെ മയ്യിത്ത്‌ നാട്ടിലെത്തിയില്ല...

കൊടുങ്ങല്ലൂര്‍ സ്വദേശി ഷംസുദീന്‍ ബഹറയിനില്‍ വാഹനാപകടത്തില്‍ പ്പെട്ട്‌ സല്‍മാനിയ ഹോസ്പിറ്റലില്‍ 2 മാസത്തൊളം കൊമയില്‍ കിടന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടു, 4 ദിവസമായിട്ടും ഡെഡ്‌ ബൊഡി നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടില്ല, സ്പൊന്‍സറുടെ ദുര്‍വാശി കാരണം അയാള്‍ ഇതുവരെയും ഡോക്ക്യുമന്റ്സില്‍ ഒപ്പിട്ടിട്ടില്ല, ഇന്ത്യന്‍ സാമുഹ്യ പ്രവര്‍ത്തകരും നല്ലവരായ ബഹറയിനികളും സ്പൊന്‍സറൊട`
 ‌ സംസാരിച്ചിട്ടും ഇതുവരെക്കും ഫലം കണ്ടിട്ടില്ല, നാട്ടില് ‍നിര്‍ധനരും, നിരാലംബരുമായ ഷംസുക്കായുടെ കുടുംബം കടുത്ത വേദനയില്‍ കഴിയുന്നു..

Thursday, November 11, 2010

ആധുനികശാസ്ത്രവും യുക്തിചിന്തയുടെ പുതിയമുഖവും


ഭൂമികയുടെ ആഭിമുഖ്യത്തിൽ നവം‌മ്പർ 13 ശനിയാഴ്ച രാത്രി 8 മണിക്ക് ആധുനിക ശാസ്ത്രവും യുക്തിചിന്തയുടെ പുതിയ മുഖവും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. നവോത്ഥാന കാല ശാസ്ത്ര സങ്കല്പനങ്ങളിൽ നിന്ന് ശാസ്ത്രം ബഹുദൂരം മുന്നോട്ട് പോവുകയും മനുഷ്യന്റെ യുക്തി ബോധത്തിൽ വലിയ ചലനങ്ങൾക്ക് വഴിതെളിക്കുകയും ചെയ്ത ഒരു കാലമാണിത്. കല മുതൽ രാഷ്ട്രീയ നിരീക്ഷണങ്ങൾ വരെ വിവിധ മേഖലകളിൽ മാറ്റം കടന്ന് പ്രവർത്തിക്കുന്നുണ്ട്. നിലയ്ക്ക് ശാസ്ത്രവും അതിന്റെ ദർശനവും കൂടുതൽ അടുത്തറിയുകയും പുതിയകാലത്തെ ശാസ്ത്രീയവീക്ഷണമെന്തെന്ന് അന്വേഷിക്കുകയും ചെയ്യുകയാണ് ചർച്ചയിലൂടെ ചെയ്യുന്നത്. മോഡറേറ്റർ: സജി മങ്ങാട് വിഷയാവതരണം: ഇബ്രാഹിം ചർച്ചയിൽ ഇ പി അനിൽ കുമാർ, അനിൽ വേങ്കോട് എന്നിവർ സംസാരിക്കും .ബഹ്‌റൈൻ കെ സി എ ഹാളിൽ ചേരുന്ന ഈ ചർച്ചയിലേയ്ക്ക് ഏവർക്കും സ്വാഗതം

Tuesday, November 9, 2010

ഇന്നൊരു മഴ പെയ്യാതിരിക്കില്ല..!

നാട്ടില് പൊരിഞ്ഞ മഴയാണത്രെ, എത്ര വിളിച്ചിട്ടും ഉമ്മയെ ലൈനില്‍ കിട്ടിയില്ല. പിന്നെ കിട്ടിയപ്പോള്‍ പറഞ്ഞു മഴയും ഇടിയും കാരണം ഫോണെല്ലാം ഡിസ്കണക്റ്റ് ചെയ്തിരിക്കുകയാണെന്ന്. ഇവിടെ ചൂട് പോയതും ഇല്ല തണുപ്പ് വന്നതും ഇല്ല എന്ന അവസ്ഥയില്‍ ഇരിക്കുമ്പോള്‍ നാട്ടില്‍ എന്നും എന്നെ കൊതിപ്പിക്കുന്ന മഴ വിശേഷങ്ങള്‍. എനിക്കെങ്ങിനെ ഇരിക്കപൊറുതി കിട്ടും?. കണ്ടിട്ടും കൊണ്ടിട്ടും മതിയാവാത്ത അനുഭവങ്ങളാണ് എനിക്ക് മഴക്കാലം. തോന്നുമ്പോള്‍ പെയ്യണം. പെയ്തു പെയ്തങ്ങിനെ മനസ്സിനും ശരീരത്തിനും കുളിര് നല്‍കണം.
ഓര്‍മ്മവെച്ചതുമുതല്‍ മഴയും എന്നോടൊപ്പമുണ്ട്. ഉമ്മ പറഞ്ഞത് ഒരു കര്‍ക്കിടകത്തില്‍ ആയിരുന്നു എന്റെ ജനനവും എന്നാണ്. ഇനി അതാവുമോ ഈ പ്രണയത്തിന് പിന്നില്‍?
സ്കൂളില്‍ നിന്ന് മടങ്ങുമ്പോഴൊക്കെ നല്ല മഴ കാണും. കുടയുണ്ടെങ്കിലും ചൂടില്ല. മുതിര്‍ന്നവര്‍ വഴക്ക് പറഞ്ഞാലും കേള്‍ക്കില്ല. അനുസരണക്കേട്‌ കൂടപ്പിറപ്പാണെന്ന് അവര്‍ കരുതിക്കാണും. കാരണം ഈ അസുഖം പതിവാണ്.
മിക്ക അവധിക്കാലവും മഴക്കാലത്തായിരിക്കും. അതിലൊരു സുഖമുണ്ട്. കുറെ നല്ല ഓര്‍മ്മകള്‍. ബാല്യത്തിലേതും കൌമാരത്തിലേതും. തറവാടിന്റെ കോലായിയിലിരുന്നു നല്ല മഴയും കണ്ട് ഒരു സുലൈമായിയും വല്ലപ്പോഴും ഒരു പുകയും വിട്ട് ആ ഓര്‍മ്മകളൊക്കെ തിരിച്ചു വിളിക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ട്. അതിവിടെ പകര്‍ത്താന്‍ എന്റെ ഭാഷ മതിയാവില്ല.
കളിക്കിടയില്‍ മഴപെയ്താലും ഞങ്ങള്‍ പിന്മാറില്ല. മഴ അവിടെ പെയ്യട്ടെ, കളി ഇവിടെ നടക്കണം. അതാണ്‌ ഞങ്ങളുടെ നിയമം. കളി കഴിഞ്ഞു ചളി പിടിച്ച വസ്ത്രങ്ങളൊക്കെയായി വീട്ടിലെത്തുമ്പോള്‍ നല്ല കോളായിരിക്കും. അതുകൊണ്ട് ആദ്യം പോകുക തറവാട്ടിലേക്കാണ്. അവിടെ സ്റ്റെപ്പിനി ആയി വെച്ചിട്ടുള്ള ഡ്രസ്സിട്ട്
പോയതിനെക്കാലും ഡീസന്റ് ആയാണ് വീട്ടില്‍ കയറുക. വല്ല്യുമ്മച്ചി ഈ കുസൃതിക്കൊക്കെ കൂട്ട് നില്‍ക്കും. വാത്സല്യത്തില്‍ തല തോര്‍ത്തി തരികയും ചെയ്യും.
പണ്ട് ഈ തറവാടിന്റെ മുറ്റത്തിരിക്കുന്നത് മഴ കാണാനും മുറ്റത്ത്‌ തന്നെയുള്ള വലിയ കോമാവില്‍ നിന്നും പഴുത്ത മാങ്ങ വീഴുന്നതും നോക്കിയാണ്. വയറ് കേടാവുന്നത് വരെ തിന്നും. പിന്നെ വയറ് കേടായാലും തിന്നും. ഇന്ന് തറവാടിന്റെ മുറ്റത്ത്‌ ആ മാവില്ല. പക്ഷെ ഓര്‍മ്മകള്‍ക്ക് ആ മാമ്പഴത്തിന്റെ രുചി ഇപ്പോഴുമുണ്ട്. വല്യുമ്മച്ചിക്കും
ഉണ്ടായിരുന്നു മാങ്ങകൊതി. പല്ല് കുറഞ്ഞ മോണയും കാട്ടി മാമ്പഴം തിന്നുന്നത് ഇപ്പോഴും ചിരി നല്‍കുന്നു. ഉപ്പ പുതിയ വീടെടുത്ത് മാറി താമസിച്ചിട്ടും ഞാന്‍ വല്യുമ്മച്ചിക്കൊപ്പം തന്നെ നിന്നു. അത്രയ്ക്കൊരു ആത്മബന്ധം ഉമ്മച്ചിയുമായി എനിക്കുണ്ടായിരുന്നു. ഗള്‍ഫിലേക്ക് പോരുന്നതിന്റെ തലേന്ന് ഉറങ്ങാതെ കിടന്ന എന്നെ കെട്ടിപിടിച്ച് ഉമ്മച്ചി പൊഴിച്ച കണ്ണീരിന്റെയും ചുംബനത്തിന്റെയും ഓര്‍മ്മകള്‍ ഇന്നും എന്റെ കണ്ണുകളെ ആര്‍ദ്രമാക്കാറുണ്ട്. പിന്നൊരു അവധിക്കാലം കൂടി മാത്രമേ ഉമ്മച്ചിയെ കാണാന്‍ പറ്റിയുള്ളൂ. സ്വര്‍ഗത്തില്‍ മഴ പെയ്യുമ്പോള്‍ ഉമ്മച്ചി എന്നെ ഓര്‍ക്കുന്നുണ്ടാവണം.
മഴയോര്‍മ്മകള്‍ ഇനിയും ബാക്കി. നല്ല മഴക്കാലത്ത് ഇരുവഴിഞ്ഞി പുഴ കര കവിഞ്ഞൊഴുകും. ചെറുവാടിയിലെ റോഡും പാടങ്ങളുമെല്ലാം വെള്ളത്തിനടിയിലാകും. വാഴകൊണ്ട് കൊച്ചു ചങ്ങാടങ്ങള്‍ ഉണ്ടാക്കി വെള്ളം കയറിയ റോഡിലെല്ലാം കളിക്കുന്നത് ഞങ്ങള്‍ കുട്ടികളുടെ ഇഷ്ട വിനോദമായിരുന്നു. വെള്ളമിറങ്ങിയാല്‍ മീനുകള്‍ നിറയുന്ന പാടത്തും തോട്ടിലും മീന്‍പിടുത്തം. ഇന്നിപ്പോള്‍ സാമ്പിളിന് ഒരു മഴകണ്ടിട്ട് തന്നെ നാളെത്രയായി.
കഴിഞ്ഞ തവണ അവധി കഴിഞ്ഞ്‌ മടങ്ങിയത് ഒരു മഴക്കാലത്ത്. കേരള മണ്‍സൂണിനെ പറ്റി ഒരു സ്പെഷ്യല്‍ എഡിഷനായിരുന്നു അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് മാഗസിന്‍ . നല്ല ചിത്രങ്ങളൊക്കെയായി നല്ലൊരു സമ്മാനം. പ്രവാസികളെ വട്ടം കറക്കുന്ന ഇന്ത്യന്‍ വിമാന കമ്പനികളുടെ വകയായി എനിക്ക് ഓര്‍മ്മിക്കാന്‍ ഇത് മാത്രമേ ഉള്ളൂ. ഇറങ്ങുമ്പോള്‍ ഞാനിത് കൂടെയെടുത്തു. കുറ നല്ല എഴുത്തുക്കാരുടെ മഴ അനുഭവങ്ങള്‍. പക്ഷെ എനിക്കിഷ്ടപ്പെട്ടത് ശ്രീമതി അനിത നായരുടെ ഒരു ലേഖനമാണ്. "each raindrops is a poem " എന്ന് തുടങ്ങി ഒരു ക്വാട്ട് ഉണ്ടായിരുന്നു അതില്‍. ബുക്ക്‌ നഷ്ടപ്പെട്ടത് കാരണം ഓര്‍ക്കുന്നില്ല. മഴയെ കുറിച്ച് ഇങ്ങിനൊരു കുറിപ്പ് എഴുതണമെന്ന് തോന്നിയപ്പോള്‍ ആദ്യം മനസ്സില്‍ വന്നതും ആ വരികളാണ്. അത് കിട്ടാനായി ശ്രീമതി അനിത നായരുടെ ഈമെയില്‍ ഐഡി ഇല്ലാത്തതു കാരണം അവരുടെ വെബ് സൈറ്റില്‍ കയറി ഒരു കമ്മന്റ്റ്‌ ഇട്ടു. ആ ക്വാട്ട് ഓര്‍മ്മയുണ്ടെങ്കില്‍ അയച്ചുതരണം എന്ന് പറഞ്ഞ്. മറുപടി കിട്ടിയില്ല. അവരത് കണ്ടുവോ എന്തോ?. ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

സന്തോഷവും ദുഃഖവും മഴയുമായി ബന്ധപ്പെട്ടുണ്ട്. എന്റെ വിവാഹത്തിന്റെ പകല്‍ മാറി നിന്ന മഴ രാത്രിയില്‍ തകര്‍ത്തു പെയ്തു. ഇന്നോര്‍ക്കുമ്പോള്‍ ആ സന്തോഷത്തിന്റെ ഓര്‍മ്മകളില്‍ മഴയുടെ പാശ്ചാത്തല സംഗീതമുണ്ട്.
പിന്നൊരിക്കല്‍ അസുഖമായി കിടക്കുന്ന ഉപ്പയെകാണാന്‍ അടിയന്തിരമായി നാട്ടിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മുതല്‍ അമൃത ഹോസ്പിറ്റല്‍ വരെ തകര്‍ത്തു പെയ്യുന്ന മഴയായിരുന്നു. മഴ തോര്‍ന്ന് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി ശോക ചവയുള്ള ആ അന്തരീക്ഷത്തിലൂടെ നടന്ന് ഉപ്പകിടക്കുന്ന ഓണ്‍കോളജി വാര്‍ഡിലെത്തി ഉപ്പയെ കണ്ടപ്പോള്‍, എന്റെ കൈകള്‍ പിടിച്ചു ആശ്വാസ വാക്കുകള്‍ പറയുമ്പോള്‍ എന്റ കണ്ണീരിനൊപ്പം പുറത്ത്‌ വീണ്ടും മഴയും പെയ്തുതുടങ്ങി. എന്നെ ആശ്വസിപ്പിക്കാനെന്നോണം. അന്നുമുതല്‍ ഞാന്‍ മഴയെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി.
ഇന്നെന്തായാലും ഒരു മഴ പെയ്യാതിരിക്കില്ല. സ്വപ്നത്തിലെങ്കിലും.

Monday, November 8, 2010

പ്രാഞ്ചിയേട്ടൻ ഞാൻ എത്രതവണ കണ്ടു


രണ്ടു വെള്ളിയാഴ്ച മുമ്പ് രാത്രി 12മണിക്കുള്ള ഷോയുടെ ടിക്കറ്റെടുത്താണ് അന്ന് ബഹ്റൈനിൽ കളിച്ചുകൊണ്ടിരുന്ന പ്രാഞ്ചിയേട്ടൻ എന്ന രഞ്ജിത്തിന്റെ സിനിമ കണ്ടത്. സിനിമ കഴിഞ്ഞ് വീട്ടിൽ കിടക്കയിലെത്തുമ്പോഴേക്കും മൂന്നുമണികഴിഞ്ഞിരുന്നു. ഉറക്കം വർദ്ധിച്ച ഭാരത്തിൽ കൺപോളകളിൽ ഊയലാടുന്നുണ്ടായിരുന്നെങ്കിലും ഉറക്കത്തിനു സമ്മതം നൽകാതെ ഉള്ളിൽ നിന്നാരോ എന്നോട് ചോദിക്കുന്നതുപോലെ തോന്നിനീ പ്രാഞ്ചിയേട്ടൻ എത്രതവണകണ്ടു?” സത്യത്തിൽ ഒരു തവണമാത്രമാണ് ഞാൻ സിനിമകണ്ടത്. പിന്നെ ഇങ്ങനെയൊരു ചോദ്യം ഉള്ളിൽ നിന്നുയരുന്നതെന്തുകൊണ്ട്? അപ്പോഴാണ് മനസ്സിലാകുന്നത് സിനിമയിലെ ഓരോ രംഗവും ബഹ്റൈനിലെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ പ്രവാസജീവിതത്തിനിടയിൽ എത്രയോ തവണ കണ്ടിരിക്കുന്നു.

ഭാരതരത്നമുതൽ പത്മശ്രീവരെ നോബൽ പ്രൈസ്മുതൽ ജ്ഞാനപീഠം വരെ എന്തും അലങ്കാരമാവുമെങ്കിൽ എനിക്ക് കൂടി ഇരിക്കട്ടെയെന്ന് കരുതുന്ന പുതുപണക്കാരും അവരെ അണിയിച്ചൊരുക്കുന്നതിലൂടെ ജീവിക്കാൻ കഴിയുന്ന കുറച്ച് മനുഷ്യരും ചേർന്നൊരുക്കുന്നൊരു ലോകത്തിലാണ് നമ്മുടെ വാസം . സ്വതവേ ഇല്ലാത്ത ഗൌരവം ആഢ്യതയും മുഖത്ത് വരുത്തി ടൈ കെട്ടി കറുത്തകോട്ടണിഞ്ഞ് ബലിച്ചോറിന്റെ മുമ്പിലേയ്ക്ക് കാക്കകൾ വരുന്നതുപോലെ പറന്നെത്തുന്ന സമുദായപ്രമാണിമാരുടെപൂരങ്ങളുടെ പൂരമായ.. എന്നമട്ടിൽ ആരംഭിക്കുന്ന പ്രസംഗമത്സരങ്ങളിൽ, ചിങ്ങത്തിൽ തുടങ്ങി കർക്കിടകത്തിൽ അവസാനിക്കുന്ന പ്രവാസ ഓണാഘോഷങ്ങൾ മുതൽ ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും വാർഷിക മഹാവേളകൾ വരെ നീളുന്ന ആയിരം സന്ദർഭങ്ങളിൽ ഇവർ നമ്മെ ചിരിയുടെ ഹിമാലയം കയറിക്കും

മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രാഞ്ചിയെന്ന കഥാപാത്രത്തെ സർവ്വവിധമായും പ്രോത്സാഹിപ്പിച്ച് ഉപജീവനം നടത്തുന്ന കുറച്ച് ഉപഗ്രഹങ്ങളെ രഞ്ജിത്ത് ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലും നമ്മുടെ ജീവിത പരിസരങ്ങളിലും ഇവരുടെ നില ഗ്രഹനിലയിലേതു പോലെ രാഹുവും കേതുവുമായിട്ടാണ്. ഈ സിനിമയിൽ ഈ ഉപഗ്രഹ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇന്നസെന്റ് ചെയുന്ന ഒരു വേഷമുണ്ട് അയാൾ ഇടക്കിടെ എഡ്യൂകേഷന്റെ കുറവ് എന്നപ്രശ്നം ഉന്നയിക്കുകയും അത് തരണം ചെയ്യേണ്ട വിദ്യകളാലോചിക്കുകയും ചെയ്യുന്നത് രസാവഹമാണ്. പണം കൊണ്ട് മാത്രം ശരിയാക്കാനാകാത്ത ഇത്തരം ഇടങ്ങളിൽ കവിയും സാഹിത്യകാരനും ഗവേഷകനും ഒക്കെയായി അറിയപ്പെടാൻ എന്താണ് കുറുക്കുവഴിയെന്നന്വേഷിക്കുന്നവരുടെ വൻ നിര പ്രവാസികളൂടെ ഇടയിൽ കൂടിവരികയാണ്. അവർ പ്രാഞ്ചിയെ കടന്ന് സ്വയം സ്പോൺസർ ചെയ്യുന്ന അവാർഡുകളും മെമന്റോകളും ആദരിക്കലുകളുമായി നമുക്ക് ചുറ്റും ആനന്ദനൃത്തം ചെയ്യുന്നു. ആൽബങ്ങൾ മുതൽ മെഗാ സീരിയൽ വരെ എന്തിനും തയ്യാറായി ദൃശ്യകലാരൂപങ്ങളിലും ഇവരുണ്ട്. കുളത്തിലേയ്ക്ക് ചാടുന്ന രംഗം ചിത്രീകരിക്കാൻ ക്യാമറ എവിടെ വയ്ക്കണം എന്ന ചോദ്യത്തിന് ക്യാമറകൂടി വെള്ളത്തിൽ ചാടട്ടേയെന്ന് പറയുന്ന ശ്രീനിവാസൻ ഫലിതമാണ് നമുക്ക് ഓർമ്മവരുന്നത്. ഒന്ന് തീർച്ചയാണ് മനുഷ്യനുള്ളടത്തോളം കാലം പ്രവാസമവസാനിക്കുന്നില്ല, അവിടെല്ലാം മലയാളിയും. അതിനാൽ പുരാണത്തിലെ അശ്വത്ഥാമാവിനെ പോലെ പരശുരാമനെ പ്പോലെ പ്രാഞ്ചിയും ചിരംജ്ജീവിയായിരിക്കും. ഇതാണ് ഇന്ന് നമ്മുടെ ജീവിതപരിസരങ്ങൾ നമ്മോട് ഏറ്റവും ശക്തമായി ഓർമ്മപ്പെടുത്തുന്നത്.