Custom Search

Monday, March 22, 2010

ഇതിഹാസം പിറന്ന മണ്ണിലൂടെ...

അതൊരു സ്വപ്നമായിരുന്നു.ചരിത്രം ഇതിഹാസം രചിച്ച പുണ്യഭൂമിയിലേക്ക്‌ ഒരു തീര്‍ഥയാത്ര.മഹത്തായൊരു പ്രസ്ഥാനത്തിന്റെ, ഗ്രന്ഥത്തിന്റെ ഉദ്ഭവം തൊട്ട് പ്രവാചകന്റെ ജനനവും ജീവിതവും കൊണ്ട് ധന്യമായ,ഇസ്ലാമിക ചരിത്രത്തിന്റെ നിര്‍ണായകമായ മക്ക മദീന എന്ന ദേശങ്ങള്‍.ഒരു സ്വപ്ന സാക്ഷാല്‍കാരത്തിന്റെ നിറവില്‍ തിരിച്ചെത്തി ഒരു കുറിപ്പെഴുതാനിരിക്കുമ്പോള്‍ ഞാനശക്ക്തനാണ്.എന്തെഴുതണം അല്ലെങ്കില്‍ എങ്ങിനെ എഴുതണം എന്നതിനെ പറ്റി. ഭക്തിയും പ്രാര്‍ഥനയും നിറഞ്ഞ പത്ത് ദിനരാത്രങ്ങള്‍ നല്‍കിയ ദിവ്യാനുഭൂതിയെ ഞാനെങ്ങിനെ വരികളാക്കി മാറ്റും. എന്നിരുന്നാലും എനിക്കെഴുതാതിരിക്കനാവില്ല അവിടത്തെ ചൈതന്യത്തെ പറ്റി.
മലയും മരുഭൂമികളും താണ്ടി വണ്ടി നീങ്ങിതുടങ്ങിയപ്പോള്‍ തന്നെ മനസ്സ് മുമ്പേ പായാന്‍ തുടങ്ങി.കുട്ടികാലം മുതല്‍ തന്നെ കേട്ടും പഠിച്ചുമറിഞ്ഞ ചരിത്ര സത്യങ്ങള്‍. ത്യാഗോജ്വലമായ ഒരു സമര ജീവിതത്തിലൂടെ ഇസ്ലാം എന്ന പ്രസ്ഥാനത്തെ കെട്ടിപടുക്കുന്നതില്‍ തുടങ്ങി ലോകത്തിന് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃക കാണിച്ചു കൊടുത്ത പ്രാവാചകന്‍ തിരുമേനിയുടെ ജന്മദേശം.പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ ഭാഗ്യനാട്. ഇവിടം കാലുകുത്താന്‍ ഇടം നല്‍കിയ നാഥാ... നിനക്ക് സര്‍വ്വ സ്തുതിയും.
പരിപാവനമായൊരു ലക്‌ഷ്യം മുന്നിലുള്ളത് കൊണ്ടോ എന്തോ ദീര്‍ഘയാത്രയായിട്ടും ക്ഷീണം തോന്നുന്നില്ല.ഉദ്വാഗജനകമായ മനസ്സിനുമുന്നിലതാ മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍ തെളിയുന്നു.പിന്നെ വലതുകാലും വെച്ച് അകത്തുകയറുമ്പോള്‍ മുന്നില്‍ കഅബ.ലോക മുസ്ലിംകളുടെ പ്രാര്‍ത്ഥനകളില്‍ ലക്‌ഷ്യം വെക്കുന്ന കഅബ എന്ന സത്യം മുന്നില്‍ തെളിയുമ്പോള്‍ ശരീരത്തിലേക്ക് ഇരച്ചുകയറി വരുന്ന വികാരത്തെ ഞാനെന്തു പേരിട്ടാണ് വിളിക്കേണ്ടത്.അറിയില്ല.ഉറ്റി വീണ കണ്ണുനീരില്‍ ഒഴുകിപോയിരിക്കുമോ എന്റെ പാപങ്ങള്‍?കുത്തിയൊഴുകിയ വികാരവായ്പില്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടാകുമോ എല്ലാ പ്രാര്‍ത്ഥനകളും? സര്‍വ്വശക്തനായ നാഥാ... ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കേണമേ.. .തെറ്റുകളെ പൊറുക്കുകയും ശരികള്‍ക്ക്‌ പ്രതിഫലം നല്‍കുകയും ചെയ്യുന്ന നാഥാ. നീയാണ് സത്യം.
ദിവ്യമായൊരു അനുഭൂതിയാണ് കഅബക്ക് ചുറ്റും.ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് നമ്മള്‍ മറഞ്ഞു പോകുന്ന ഒരപൂര്‍വ്വ അനുഭവം.
വീണ്ടും വീണ്ടും തിരിച്ചെത്തിക്കണം എന്നൊരു പ്രാര്‍ത്ഥനയോടെ ഹറമിന് പുറത്തുകടന്നു.വലതുതിരിയുമ്പോള്‍ നബിയുടെ ജന്മഗേഹം.ലോകത്തിന്റെ വിളക്കുമാടം വളര്‍ന്ന സ്ഥലം.ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും എത്രയെത്ര കഥകളാണ് ഈ ദൃശ്യം നമ്മെഓര്‍മിപ്പിക്കുന്നത്‌.
ഇനി യാത്ര മദീനയിലേക്കാണ്.റസൂലിന് അഭയം നല്‍കിയ സ്നേഹനിധികളായ അന്‍സാരികളുടെ നാട്.ഹറമിന് ചുറ്റുമുള്ള പ്രാവുകള്‍ക്ക് പോലും ആ സൗഹൃദത്തിന്റെ മുഖമുണ്ടെന്ന് ഉപ്പ എഴുതിയത് ഓര്‍ക്കുന്നു.അന്‍സാരിപ്രാവുകള്‍ എന്നാണ്‌ ഉപ്പ വിശേഷിപ്പിച്ചത്‌.മലനിരകളിലൂടെ ചരിത്രത്തോടൊപ്പം യാത്ര തുടരുമ്പോള്‍ ഇറങ്ങിയത്‌ ഉഹദ് മലയോരത്ത്.ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി.മനസ്സിലേക്കോടിയെത്തുന്ന സ്മ്രിതികള്‍.യുദ്ധത്തിന്റെ പൊടിപടലങ്ങള്‍,മലഞ്ചെരിവുകളിലൂടെയുള്ള പടയോട്ടം. വീരയോദ്ധാക്കള്‍ വീണുകിടക്കുന്ന മണ്ണ് നോക്കി നില്‍ക്കെ നമുക്ക് നമ്മെ തന്നെ നഷ്ടപെടുന്നു.അമീര്‍ ഹംസ അന്‍വരിയുടെ പക്വമായ വിവരണങ്ങള്‍.ഇവിടത്തെ കാറ്റിനു പോലുമുണ്ട് നമ്മോടെന്തെക്കൊയോ പറയാന്‍.ഓര്‍മകളെ അവിടെ തന്നെ മേയാന്‍ വിട്ട്‌ ഞങ്ങള്‍ തിരിച്ചു നടന്നു.ഇസ്ലാമിക ചരിത്രത്തിലെ രണ്ടു നിര്‍ണായക ഘടകങ്ങളായ മസ്ജിദുല്‍ ഖുബ്ബയും മസ്ജിദുല്‍ ഖിബ്‌ലതൈനും കടന്നു റസൂലുള്ളായുടെ മദീനയിലേക്ക്.ഹറമിന്റെ വാതിലുകളും കടന്ന്‌ ഉള്ളിലേക്ക്.വിശേഷണങ്ങള്‍ കിട്ടാതെ ഞാന്‍ വീണ്ടും കുഴങ്ങുന്നു. വികാരങ്ങളെ നിയന്ത്രിക്കാന്‍ യുക്ക്തിക്ക് സാധ്യമല്ലിവിടം. നബി പ്രാര്‍ത്ഥിച്ച,ഉദ്ബോധനം ചെയ്ത സ്ഥലം.നബി ഉറങ്ങുന്ന മണ്ണ്. നമ്മളിവിടെ സമര്‍പ്പിക്കപ്പെടുകയാണ്.പൊട്ടിയൊഴുകുന്ന കണ്ണുനീര്‍.തെറ്റുകളെ ഏറ്റുപറഞ്ഞും ശരികള്‍ക്കായി തേടിയും നമ്മളിവിടെ നിറയുന്നു.ഇതിലും വലിയൊരു ആശ്വാസം അല്ലെങ്കില്‍ ആഹ്ലാദം അതപൂര്‍വ്വമാണ്.അതാണ്‌ ഈ പുണ്യഭൂമികളുടെ ശക്തി.
മദീനയിലെ നാല്‌ ദിവസങ്ങളും കഴിയാറായി.ഇതൊരു വേദനിപ്പിക്കുന്ന വിടപറയലാണ്.ഒപ്പം സന്തോഷത്തിന്റെതും കാരണം കനവിലും നിനവിലും സ്വപ്നം കണ്ടത്‌ സാഫല്യമായ അനുഭൂതി.വിട്ടുപിരിയാന്‍ തോന്നില്ല നമുക്കിവിടം.എന്റെ മനസ്സിനെ ഇവിടെ വിട്ടിട്ടാണ് ഞങള്‍ മടങ്ങുന്നത്.കാരണം തിരിച്ചുവരണം എന്ന് നമ്മെ ഓര്‍മ്മപെടുത്തുന്ന ഒരു മായിക ശക്തിയുണ്ട് മക്കക്കും മദീനക്കും.
ഞാന്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങി.അനുഗ്രഹങ്ങളാല്‍ സ്വര്‍ഗം പെയ്ത പുണ്യഭൂമിയിലേക്ക്‌ തിരിച്ചെത്തുന്നത്.ഇന്നെന്റെ പ്രാര്‍ത്ഥനകളില്‍ നിറയുന്നതും അതുതന്നെയാണ്.

Wednesday, March 17, 2010

ബഹറിന്‍ ബൂലോകര്‍ ജയ് ഹിന്ദ്‌ ടി വി യില്‍

ഈ വരുന്ന വള്ളിയാഴ്ച (19 മാര്‍ച്ച്) ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് ജയ്ഹിന്ദ് ടിവിയില്‍ ബഹ്റൈന്‍ ബുലോകത്തെ അംഗങ്ങളുമായി ബ്ലോഗര്‍ അനില്‍ വേങ്കോട് നടത്തുന്ന ചര്‍ച്ച പ്രക്ഷേപണം ചെയ്യുന്നു. പ്രസ്തുത പരിപാടിയുടെ പുനഃപ്രക്ഷേപണം ഞായറാഴ്ച് (21 മാര്‍ച്ച് ) രാത്രി 12 മണിക്കും ഉണ്ടായിരിക്കുന്നതാണ്.

പ്രശസ്ത ബ്ലോഗര്‍മാരായ സാജു (നട്ടപ്പിരാന്തന്‍) രാജു (ഇരിങ്ങന്‍), സജി (അച്ചായന്‍), ബിജു (നചികേതസ്സ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

ബ്ലൊഗുകളുടെ പ്രസക്തി, ബ്ലോഗ് അനുഭവങ്ങള്‍, ഇതര മാധ്യമങ്ങളില്‍ നിന്നും ബ്ലോഗിന്റെ വ്യത്യാസങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു..

ബ്ലോഗ് സുഹൃത്തുക്കള്‍ കാണാന്‍ മറക്കല്ലേ...

Saturday, March 6, 2010

പ്രവാചകന്‍


----------------
ഞാനാണ് സത്യം
മോക്ഷം നല്‍കാന്‍
തെരഞ്ഞെടുക്കപ്പെട്ടവന്‍ .

ജീവിത ത്തില്‍
കണ്ണും കാതും കൂര്‍പ്പിക്കുക
വഴിയിലോരോ
ഇരുട്ടിലും വെളിച്ചത്തിലും
ഞാനുണ്ട് .

വഴിയില്‍ പതുങ്ങി നില്‍ക്കേണ്ട
പ്രലോഭനങ്ങളില്‍ വീഴ്ത്തി
ഇരുണ്ട ദീപിലേക്ക് വിളിക്കാന്‍
എന്‍റെ വലയം നിന്‍റെ ചുറ്റുമുണ്ട് .

പ്രവചനങ്ങള്‍ തെറ്റിയിട്ടില്ല
നിയോഗിക്ക പ്പെട്ടവരന്ന്
വിശേഷിക്കപ്പട്ട
കൃഷ്ണനെയും കര്‍ത്താവിനെയും
മുഹമ്മദിനെയും
ഞാന്‍ നശിപ്പിച്ചു .
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണന്നു
പറഞ്ഞവനെയും .

മതങ്ങളിലെ
കറുപ്പ് മാത്രം തെരച്ച്
നീല വലയങ്ങളില്‍ വിരിയുന്ന
ചുവന്ന പൂക്കളെ
സ്വപ്നം കണ്ടു നീയൊരു
കമ്മ്യുണിസ്റ്റല്ലാതായി .

സ്വര്‍ഗം കനം തൂങ്ങി
ആകാശ മിടിഞ്ഞാല്‍
കൈകള്‍ ഉയര്‍ത്തി പിടിക്കുമെന്ന്
ആക്രോശിക്കുമ്പോള്‍
തലയില്‍ നരക തീ
വീഴുമെന്ന ഭയം നിനക്കില്ല .

സൂര്യന്‍ വീണു ടഞ്ഞാല്‍
വരാനിരിക്കുന്നവര്‍ക്ക്
ജീവന്‍റെ കെട്ട് പോകാത്ത തിരി തേടി
നീയൊരു വിശ്വാസിയാ കാതെ
പിന്തിരിഞ്ഞു നില്‍ക്കുന്നു.

എനിക്ക് മതമില്ല
ദിവ്യ പുരുഷന്‍ മാര്‍
ശുക്ല പൂക്കള്‍ വിരിയിച്ചു
വംശം വളര്‍ത്തുന്ന
താമര തണ്ടിലെ രോമമല്ല
എന്‍റെ വേരിലെ വിശ്വാസം.

അവസാനം
എന്നോട് പട വെട്ടി നീയും
വഴിയില്‍ പിടഞ്ഞു മരിക്കും .
പ്രവാചകന് മരണമില്ല
ഞാനാണ് മരണം .
-----------------------------ഷംസ്