Custom Search

Monday, June 28, 2010

ബഹ്‌റൈന്‍ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ്‌ ഉദ്ഘാടനം

കഴിഞ്ഞ ജൂണ്‍ 25 വെള്ളിയാഴ്ച ബഹറിനില്‍ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്ന മലയാളികളുടെ ഒരു കൂട്ടായ്മയുടെ ഉദ്ഘാടനം, അതോടൊപ്പം തന്നെ ഈ കൂട്ടായ്മയിലെ 40 ഓളം വരുന്ന അംഗങ്ങള്‍ എടുത്ത ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും ബഹറിന്‍ കേരളീയ സമാജം ഹാളില്‍ നടന്നു. പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് സമാജത്തിന്റെ അംഗമായ ലിനു തയ്യാറാക്കിയ വിവരണം...


നിലവിളക്ക് കൊളുത്തി ഖലീഫ ഷഹീന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ചുറ്റും നില്‍ക്കുന്നത് സമാജം ഭാരവാഹികള്‍.
ഈ കൂട്ടായ്മയുടെ ഉത്ഘാടനം നിര്‍വഹിച്ചത് ബഹറിനിലെ പ്രശസ്ത ചലച്ചിത്രകാരന്‍ ഖലീഫ ഷഹീന്‍ ആയിരുന്നു. മലയാളത്തില്‍ സദസ്സിനു നമസ്കാരം പറഞ്ഞുകൊണ്ടാണ് ഉദ്ഘാടകന്‍ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, ഒരു പാട് തവണ സന്ദര്‍ശിച്ച അദ്ദേഹത്തിനു നമ്മുടെ നാട്ടിനെ പറ്റി പറയാന്‍ ഒരു നൂറു കാര്യങ്ങള്‍ ഉണ്ടായിരുന്നു, ഈ കാണുന്ന ഗള്‍ഫ്‌ എന്നത് നമ്മെ പോലെ ഓരോ പ്രവാസിയുടെയും പ്രയത്ന ഫലമാണെന്ന് അദ്ദേഹം പ്രത്യകം സൂചിപ്പിച്ചു,അതിനുള്ള നന്ദിയും പ്രകാശിപ്പിക്കാന്‍ ആ വലിയ മനുഷ്യന്‍ മടി കാണിച്ചില്ല. ഫൂട്ടൂഗ്രഫി ക്ലബ്ബിന്റെ ഉത്ഘാടനത്തിനു ശേഷം ഫോട്ടോ പ്രദര്‍ശനവും അദ്ദേഹം നാട മുറിച്ചു ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തില്‍ അദ്ദേഹത്തിന്‍റെ കുറച്ചു ഫോട്ടോകളും ഉണ്ടായിരുന്നു, ഒക്കെ ഇന്ത്യയും ബഹറിനും തമ്മിലുള്ള സൌഹൃദത്തിന്റെ പടങ്ങള്‍, നമ്മുടെ മുന്‍ പ്രധാന മന്ത്രിമാരായ നെഹ്‌റുവും, ഇന്ദിരാഗാന്ധിയുമൊക്കെ ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത പടങ്ങള്‍, മുന്‍ പ്രസിഡണ്ട്‌ ഗ്യാനി സെയില്‍ സിംഗിന്റെ പടം,ഇവിടുത്തെ പഴയ ഭരണാധികാരികള്‍ ഒക്കെ ആ പടങ്ങളില്‍ ഉണ്ട്. ഈ ഓരോ പടങ്ങളും വിശദീകരിക്കാനും ഖലീഫ ഷഹീന്‍ സന്മനസ്സു കാണിച്ചു. ഫോട്ടോഗ്രഫിയെ പറ്റി നല്ലൊരു പ്രഭാഷണവും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ നടത്തിയിരുന്നു, അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ഫോട്ടോഗ്രഫി എന്നത് 'Reflictions' ആണ്. അത് കാലങ്ങളുടെയോ, പ്രകൃതിയുടെയോ, വ്യക്തികളുടെയോ എന്തുമാകാം...
ഖലീഫ ഷഹീന്‍
പ്രശസ്ത പ്രവാസസാഹിത്യകാരന്‍ ശ്രീ. ബാജി ഓടംവേലി ഒരു വാക്ക് സദസ്സിനോട്...
ബാജി ഞങ്ങളെ വിളിക്കുന്നത്‌ 'ഫോട്ടോഗ്രഫി ഭ്രാന്തന്‍മാര്‍'എന്നാ... ഞങ്ങളുടെ 'ഭ്രാന്തിനേക്കാള്‍ ഭ്രാന്തമായ' ആവേശത്തോടെയാണ് ബാജി ഓടിനടന്നു 20 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഒരു കൂട്ടായ്മ രൂപീകരിച്ചു, ഉദ്ഘാടനവും, പ്രദര്‍ശനവുമൊക്കെ സംഘടിപ്പിച്ചത്. ഈ വലിയ ഭ്രാന്തനോടുള്ള നന്ദി വാക്കുകള്‍ കൊണ്ട് പ്രകാശിപിച്ചാല്‍ തീരുന്നതല്ല.
ടീന സൂസന്‍ ഫിലിപ്പ്, അവതാരക.
ഫോട്ടോഗ്രഫി ക്ലബ്‌ കണ്‍വീനെര്‍ ശ്രീ മാത്യൂസ്‌ കെ. ഡി. യുടെ സ്വാഗതപ്രസംഗം.

കാതോര്‍ത്തിരിക്കുന്ന സദസ്സ്.

സമാജം പ്രസിഡണ്ട്‌ ശ്രീ പി. വി. രാധാകൃഷ്ണ പിള്ളയുടെ ആദ്യക്ഷ പ്രസംഗം.
മുഖ്യ പ്രഭാഷണം ശ്രീ. ഷീന്‍ ജോണ്സണ്‍

സമാജം സെക്രട്ടറി എന്‍. കെ. വീരമണിയുടെ ആശംസാ പ്രസംഗം.

ഖലീഫ ഷാഹീന് സമാജത്തിന്‍റെ ഒരു സ്നേഹോപഹാരം.

ഫോട്ടോഗ്രാഫി ഭ്രാന്തന്‍മാരിലെ ഒരു പ്രധാനിയായ അഡ്വകേറ്റ് അബ്ദുല്‍ ജലീലിന്റെ നന്ദി പ്രകാശനം

ഫോട്ടോ പ്രദര്‍ശനം ഖലീഫ ഷഹീന്‍ നാട മുറിച്ചു തുറന്നു കൊടുക്കുന്നു.


പഴയ ഇന്ത്യ - ബഹറിന്‍ ബന്ധങ്ങളെ സൂചിപ്പിക്കുന്ന പടങ്ങള്‍, ഒക്കെ ഖലീഫ ഷഹീലിന്റെ ശേഖരത്തില്‍ നിന്നും. ഇതൊരു ചരിത്ര രേഖയാണ്....
ഖലീഫ പറഞ്ഞതുപോലെ ചരിത്രത്തിന്റെ പ്രതിബിംബങ്ങള്‍....
ഇതാ നില്‍ക്കുന്നു ഇന്ദിരാഗാന്ധി

ഈ കുരുന്നുകളോടൊക്കെ അന്ന് ഖലീഫ ചോദിച്ചിരുന്നു,
നിങ്ങള്‍ക്കും ഫോട്ടോഗ്രാഫെര്‍ ആകെണ്ടേ എന്ന്...


പ്രദര്‍ശനം കാണാന്‍ എത്തിയവര്‍.
മുക്കണ്ണന്‍മാരും , മുക്കണ്ണികളും... (ഒരേ തൂവല്‍ പക്ഷികള്‍...)
വരും ദിവസങ്ങളില്‍ ഫോട്ടോ ഗ്രാഫി യുമായി ബന്ധപെട്ട വിവിധ പരിപാടികള്‍ ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കും, ഫോട്ടോഗ്രഫി യില്‍ താല്പ്പര്യ മുളളവര്‍ക്കായി എല്ലാ മാസവും പരിശീലന ക്ലാസ്സുകള്‍ ഉണ്ടാകും, കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനമുണ്ട്. ഈ മേഘലയിലേക്ക് പുതുതായി വരുന്ന ആളുകള്‍ക്ക് പരിചയപ്പെടാന്‍ വേണ്ടി വിവിധ ഇനം ക്യാമറകളുടെയും, അനുബന്ധ ഉപകരണ ങ്ങളുടെയും പ്രദര്‍ശനവും സജ്ജീകരിക്കുന്നുണ്ട്. ഫോട്ടോഗ്രഫെര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആയി ഒരു ടെക്കനിക്കല്‍ സപ്പോര്‍ടിംഗ് ടീം ഉണ്ടായിരിക്കും.

ഔട്ട്‌ ഡോര്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കുകയും, എടുക്കുന്ന ഫോട്ടോകളെ കുറിച്ചുള്ള അവലോകനങ്ങള്‍ നടത്തുകയും ചെയ്യും, സമാജത്തിന്‍റെ സാഹിത്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ക്ലബ്‌ പ്രവര്‍ത്തിക്കുന്നത്. മാത്യൂസ്‌ കെ. ഡി. കണ്‍വീനെറും, ലിനു, റെജി പുന്നോളി എന്നിവര്‍ ജോ. കണ്‍വീനെര്‍മാരുമായുള്ള കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാഹിത്യ വിഭാഗം സെക്രട്ടറി ബിജു. എം. സതീഷ്‌ ആണ് കോ-ഓര്‍ഡിനേട്ടര്‍ നിങ്ങള്‍ ഫോട്ടോഗ്രഫിയെ ഇഷ്ടപെടുന്ന ഒരു ബഹറിന്‍ നിവാസി ആണെങ്കില്‍, വരണം ഈ കൂട്ടായ്മയിലേക്ക്... നമുക്ക് പഠിച്ചും, പഠിപ്പിച്ചും മുന്നേറാം..... ഇതാ കുറച്ചു അണിയറയിലെ കാഴ്ചകള്‍... ഉത്ഘാടനത്തിന്റെ തലേ ദിവസം രാത്രി ഒരു പാട് വൈകിയും ഞങ്ങള്‍ അവിടെ അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങളില്‍ ആയിരുന്നു, നാട്ടില്‍ ഒരു കല്യാണ വീട്ടില്‍ ഒത്തു കൂടുന്നത് പോലെ.... എല്ലാവരും അവരവരെ കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളില്‍ മുഴുകി...

ഫോട്ടോകള്‍ തരം തിരിച്ചു കഴിഞ്ഞു...
പ്രദര്‍ശനത്തിനുവന്ന എല്ലാ ഫോട്ടോസും തരം തിരിക്കലായിരുന്നു ആദ്യത്തെ പണി..പിന്നെ എല്ലാ ഫോട്ടോകള്‍ക്കും ആവശ്യമായ മൌണ്ട് ഒട്ടിക്കല്‍...

ഫോട്ടോകള്‍ക്ക് ആവശ്യമായ മൌണ്ട് തയാറാക്കുന്നു....
അതിനു ശേഷം ഓരോരുത്തരുടെയും ഫോട്ടോസ് പ്രത്യേകം ചേര്‍ത്തുവെക്കല്‍...അത് കഴിയുമ്പോഴേക്കും അര്‍ദ്ധരാത്രി രണ്ടു മണി ആകാറായി....പിന്നെ അടുത്ത ദിവസം ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഒരു ചെറിയ വിവരണം....

കാലത്ത് വന്നാല്‍ബോര്‍ഡില്‍ പതിക്കാനുള്ള ക്രമത്തില്‍ ഫോട്ടോകള്‍ അടുക്കി വെക്കുന്നു...
ഇടക്കൊരു ചെറിയ തീറ്റ മത്സരം... നിരന്നു നിന്ന് കൊണ്ട്.....
പിറ്റേന്ന് വെള്ളിയാഴ്ച.. ഒരു ഗള്‍ഫ്‌കാരന് ഒന്ന് സ്വസ്ഥമായി ഉറങ്ങാനുള്ള ഒരേ ഒരു ദിവസം... അതൊക്കെ മാറ്റി വച്ചു എല്ലാവരും കൃത്യ സമയത്ത് തന്നെ ഹാജര്‍.... പിന്നെ ഫോട്ടോസ് ബോര്‍ഡില്‍ പതിക്കല്‍... അതോടൊപ്പം തന്നെ ആവശ്യമായ അടിക്കുറിപ്പുകളും, ഫോട്ടോ തന്നവരുടെ പേരുകള്‍ എഴുതി ചേര്‍ക്കല്‍.... പിന്നെ ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ യഥാ സ്ഥാനത്തു സ്ഥാപിക്കല്‍... ഇത് കഴിയുമ്പോഴേക്കും വൈകീട്ട് മൂന്നേ മുപ്പതു... പിന്നെയും ഒരു മണിക്കൂര്‍ ബാക്കി....

ഫോട്ടോകള്‍ ബോര്‍ഡില്‍ പതിക്കുന്നു....
ബോര്‍ഡുകള്‍ യഥാസ്ഥാനത്തേക്ക്.... ഒരു ഗ്യാലെരി ആക്കിമാറ്റുന്നു...

അവസാന മിനുക്ക്‌ പണികള്‍....
ഫോട്ടോകള്‍ സന്ദര്‍ശകരെയും കാത്തു.....

അതെ ഞങ്ങള്‍ ഇത്രത്തോളം പ്ലാന്‍ ചെയ്താണ് കാര്യങ്ങള്‍ നടത്തിയത്. ഇതിനു പ്രത്യേകം നന്ദി ഓരോ അംഗങ്ങളോട് പറയേണ്ടതുണ്ട്. പിന്നെ വലിയ നന്ദി അറിയിക്കേണ്ടത് ഇപ്പോഴത്തെ സമാജം കമ്മിറ്റി അംഗങ്ങലോടാണ്. ഇത്രയും പേര്‍ക്ക് ഒത്തുകൂടാന്‍ ഇത് പോലൊരു വേദി ഒരുക്കി തന്നതിന്.... ഓണ്‍ലൈനില്‍ മാത്രം കണ്ട പല മുഖങ്ങളെയും നേരില്‍ കാണാന്‍ കിട്ടിയ ഒരവസരം കൂടെ ആയിരുന്നു ആ വെള്ളിയാഴ്ച, ആദ്യമായി കാണുകയാണെന്ന ഒരു അപരിചിതത്വവുമില്ലാതെ എന്നും കാണുന്ന ഒരു കുടുംബാങ്ങതോടെന്നപോലുള്ള കുശലം പറച്ചിലുകള്‍.... എല്ലാം കൊണ്ട് ഗംഭീരമായിരുന്നു അന്നത്തെ ആ സന്ധ്യ... എല്ലാവര്‍ക്കും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു നല്ല ദിനം.... നന്ദി ഒരിക്കല്‍ കൂടെ, ഈ ക്ലബ്ബിന്റെ പേരിലും, പിന്നെ എന്റെ വ്യക്തിപരമായ പേരിലും നേരില്‍ വന്നും അല്ലാതെയും സഹകരിച്ച എല്ലാവരോടും.....
സ്നേഹപൂര്‍വ്വം ലിനു

Thursday, June 17, 2010

സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ വായനാദിനം

സമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ വായനാദിനം ജൂണ്‍ 19 ശനിയാഴ്ച രാത്രി 8 ന്‌
കുട്ടികള്‍ക്കായി വായനാമത്സരം
കോവിലന്‍ അനുസ്മരണം - പ്രഭാഷണം: സുധി പുത്തന്‍ വേലിക്കര
കമലാ സുരയ്യാ അനുസ്മരണം- പ്രഭാഷണം : ഉഷാ ശങ്കരപ്രസാദ്
തുടര്‍ന്ന് കാവ്യസന്ധ്യ
ഏവര്‍ക്കും സ്വാഗതം

Wednesday, June 16, 2010

ബി. കെ. എസ്. ഫോട്ടോഗ്രാഫി ക്ലബ്


ബഹറിന്‍ കേരളീയ സമാജം ആരംഭിക്കുന്ന ഫോട്ടോഗ്രാഫി ക്ലബ്ബിലേക്ക് ഏവര്‍ക്കും സ്വാഗതം. ഉദ്‌ഘാടനവും ഫോട്ടോഗ്രാഫി പ്രദര്‍ശനവും 2010 ജൂണ്‍ 25 വെള്ളിയാഴ്‌ച വൈകിട്ട് 4.30 ന്. ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ bkspclub@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

Tuesday, June 15, 2010

ഭോപ്പാല്‍

-------------------------
വിഷക്കാറ്റില്‍
കരളുണങ്ങി
കാഴ്ച മങ്ങിയ
ഓര്‍മ്മ വീണ്ടും
കിതച്ചു തുപ്പുന്നു.




കണ്ണ് പൊള്ളുന്നു,
കരയാനും നേരമില്ല
ജീവന്‍റെ
കയറ് പൊട്ടുന്നു.


 നഗരം ചങ്ക് പൊട്ടി
മലര്‍ന്ന് വീഴുമ്പോള്‍
അമ്ല മഴയില്‍
രോമ കൂപം വിണ്ടു കീറി
പുഴു വെടുക്കുന്നു.

നിങ്ങള്‍ വളര്‍ത്തിയ 
കറുത്ത പൂച്ചകള്‍ 
പെറ്റു പെരുകുന്നു.
കെണിയൊരുക്കി
നേര്‍ക്ക്‌ ചാടുന്നു.
വിഷം ചീറ്റിയ
കറുത്ത പൂച്ചയെ
തടവു ചാടിച്ച്
ഇന്നും കണ്ണടച്ച് 
നിങ്ങള്‍ 
പാല്‍ നുണയുന്നു.
നിങ്ങള്‍ 
വഴിയൊരുക്കുന്നു,

കടല് ചാടിയെത്തും  
കറുത്ത പൂച്ചകള്‍
പണി തുയര്‍ത്തുന്നു.

ക്ഷയം പിടിച്ച്‌
ചോര തുപ്പി 
മാനം 
കരി പിടിക്കുന്നു. 

പുതിയ പൂച്ചകള്‍ 
മണ്ണ് മാന്തി ,
മണല്  കോരി
ജലത്തിന്‍
വേരറുക്കുന്നു,
വര്‍ണ്ണ ക്കുപ്പി 
നിറയുന്നു.

തൊണ്ട വരളുമ്പോള്‍ 
ഞങ്ങള്‍ 
കൊടി പിടിക്കുന്നു,
ദാരിദ്ര്യ   കൈ മലര്‍ത്തി
വരുമാന കണക്കു ചൂണ്ടി
നിങ്ങള്‍
ചീറിയെത്തുന്നു.
ഞങ്ങടെ ദാഹം
തലയാട്ടി
തളര്‍ന്നു വീഴുന്നു.

നിങ്ങള്‍ പോറ്റിയ
കറുത്ത പൂച്ചകള്‍
 കുറുകെ ചാടുമ്പോള്‍
നീതി പീഠം
കണ്ണ് കെട്ടിയ
നിയമത്തിന്‍
ചേല കീറുന്നു. 

ഞങ്ങടെ
ശബ്ദമല്‍പ്പ മുയര്‍ന്നാല്‍
കണ്ണ് പൊട്ടിയ
നിയമങ്ങള്‍
തുറിച്ചു നോക്കുന്നു.
--------------------------------ഷംസ്

Thursday, June 10, 2010

Linu Photography: വടകരയുടെ സ്വന്തം സാന്‍ഡ് ബാങ്ക്സ്

Linu Photography: വടകരയുടെ സ്വന്തം സാന്‍ഡ് ബാങ്ക്സ്

വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?


ശരിയാണ്. ഞാനിതുവരെ എന്റെ നാടിനെ പറ്റി ഒന്നും പറഞ്ഞില്ല. എഴുതിയതും ഇല്ല. അതുകൊണ്ട് തന്നെ ഒരു പരിചയപ്പെടുത്തലാവാം. കോഴിക്കോട് ജില്ലയുടെ ഭാഗമായി, മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഈ കൊച്ചു ഗ്രാമത്തെ ചെറുവാടി എന്ന് വിളിക്കാം. ചാലിയാര്‍ - ഇരുവഴിഞ്ഞി പുഴകളുടെ കുളിരേറ്റ്, മൈസൂര്‍ മലകളിറങ്ങി വരുന്ന ഇളം കാറ്റില്‍ ലയിച്ച് ഒരു ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങളുമായി ഞങ്ങളുടെ ചെറുവടി.
രണ്ടു പുഴകളെ പറ്റിയും മറ്റും പറഞ്ഞ് ഓടിപോകാനുള്ള ഒരു ചരിത്രമല്ല ചെറുവാടിക്കുള്ളത്. മലബാര്‍ കലാപ സമയത്ത് വെള്ളക്കാര്‍ക്കെതിരെ നടത്തിയ ഐതിഹാസികമായ ഒരു സമരത്തിന്റെ ചരിത്രവുമുണ്ട്‌ ഈ നാടിന്. കട്ടയാട്ട് ഉണ്ണിമോയിന്‍ കുട്ടി അധികാരിയുടെ നേതൃത്തത്തില്‍ ധീരമായി പൊരുതി അറുപത്തിനാല് രക്ത സാക്ഷികളെ നല്‍കിയ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ കഥ. പട്ടാള ബൂട്ടുകളുടെ മുഴക്കം ഇന്നും കാതുകളില്‍ മുഴങ്ങുന്ന ഓര്‍മ്മകളുമായി ജീവിക്കുന്ന ഒരു കൂട്ടം നാട്ടു കാരണവന്മാരും പ്രാദേശിക ചരിത്രകാരന്മാരും ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന ഈ കഥകള്‍. ബ്രിട്ടീഷ് പട്ടാളത്തെ അമ്പരപ്പെടുത്തിയ സമരമുറകള്‍, ഇടപെടലുകള്‍. ചെറുവാടിയെ കുറിച്ചെഴുതുമ്പോള്‍ ആദ്യം പറയേണ്ടതും ഇതുതന്നെയാണ്.
പഴയ ചെറുവാടിയെ കുറിച്ചാണ് കൂടുതല്‍ പറയാനുള്ളത്. കൃഷിയെ സ്നേഹിച്ച്, ഫുട്ബോളിനെ നെഞ്ചിലേറ്റി നടന്നൊരു ജനത, കാളപ്പൂട്ട്‌ മത്സരങ്ങള്‍ക്ക് പേര് കേട്ട നാട്. തടി വ്യവസായവും കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന തൊഴില്‍മേഖല. പ്രസിദ്ധമായൊരു ഞായറാഴ്ച ചന്തയും ഉണ്ടായിരുന്നു പണ്ട്. പക്ഷെ ഞങ്ങളുടെയൊക്കെ തലമുറകള്‍ക്ക് ബാക്കിവെച്ചത് കുറെ ഓര്‍മ്മകള്‍ മാത്രം. പഴയ ആ പ്രതാപ കാലത്തിന്റെ ഒരു സിംബലും ബാക്കിയില്ല ഞങ്ങള്‍ക്ക് താലോലിക്കാന്‍ . കാലത്തിനൊത്ത്
കുറെയൊക്കെ ചെറുവാടിയും മാറി. പുതിയ റോഡുകള്‍ , സൗകര്യങ്ങള്‍. പക്ഷെ ഗ്രാമത്തനിമ വിട്ടുപോരാന്‍ കൂട്ടാക്കാത്ത ആ മനസ്സ് തന്നെയാണ് ഇന്നത്തെയും ചെറുവാടിയുടെ സൗന്ദര്യം.
പിന്നെ, അന്നും ഇന്നും നഷ്ടപ്പെടാതെ ഞങ്ങള്‍ കാത്ത് സൂക്ഷിക്കുന്നൊരു മതസൗഹാര്‍ദ്ധത്തിന്റെ മുഖം. നൂറ്റാണ്ടിന്റെ പ്രൌഡിയുമായി പുതിയോത്ത് ജുമാ മസ്ജിദും പിന്നെ പറയങ്ങാട്ട് ക്ഷേത്രവും. മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിവ് കാണിക്കാത്ത ജനങ്ങള്‍. ആകെയുള്ള വിത്യസ്തത വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിലകൊള്ളുന്നു എന്ന് മാത്രം. അവര്‍ക്ക് വേണ്ടി പരസ്പരം പോര്‍ വിളിക്കാം. പക്ഷെ, പിറ്റേന്ന് ഒന്നിച്ച്‌ പന്ത് കളിയും കഴിഞ്ഞു ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോഴേക്കും അലിഞ്ഞിരിക്കും ആ വിഷമവും.
എനിക്കെന്റെ നാടിനെ വല്ലാതെ നഷ്ടപ്പെടുന്നു. ചാലിയാറിനേയും ഇരുവഴിഞ്ഞിയെയും മാറി പ്രണയിച്ചുള്ള സായാഹ്നങ്ങള്‍, പച്ച വിരിഞ്ഞു നില്‍ക്കുന്ന നെല്‍പാടങ്ങളിലൂടെ നടന്ന്, തോടിന്റെ കൈവരിയിലിരുന്നു ചൂണ്ടയിട്ട്‌, കട്ടപ്പുറം പറമ്പില്‍ നിന്നും കണ്ണി മാങ്ങയും താഴെ പറമ്പീന്ന് ഇളം വെള്ളരിയും കട്ട് പറിച്ച് ,
കൂട്ടുകാരോടൊപ്പം ചുറ്റിനടന്ന ആ പഴയ ചെറുവാടിക്കാലവും നഷ്ടമായോ. ഇല്ല. തിരിച്ച്‌ നാട്ടിലെത്തുമ്പോള്‍ നമുക്കാ പഴയ ബാല്യം തിരിച്ചുനല്‍കുന്ന ഒരു മാന്ത്രിക ശക്തിയുണ്ട് എന്റെ ചെറുവാടിക്ക്.
കണ്ടോ. നാടിനെയും നാട്ടാരെയും പറ്റി പറയാന്‍ വന്നിട്ട്. ഞാന്‍ പതിവ് പോലെ അവസാനം ഇതൊരു പ്രവാസി നൊമ്പരമാകി അവസാനിപ്പിച്ചു. അതങ്ങിനെയേ വരൂ.


ചെറുവാടി ഫോട്ടോ ടൂര്‍








www.mansoormaruppacha.bogspot.com

Thursday, June 3, 2010

ബഹറിന്‍ ബൂലോകത്തിന്‍റെ നിറഞ്ഞ സാന്നിധ്യം

* ബഹറിന്‍ ബൂലോകത്തിന്‍റെ നിറഞ്ഞ സാന്നിധ്യം*


ശ്രീ ബെന്യാമിന്‍
ശ്രീ എം കെ നമ്പ്യാര്‍
ശ്രീ ബാജി ഓടംവേലി .
ശ്രീ അനില്‍ സോപാനം

കൂടാതെ  കരുത്തുറ്റ ലേഖനങ്ങള്‍ ,രചനകള്‍ 

പ്രൊ. സി .പി
Dr. നെടുങ്ങാടി
K.T .കുഞ്ഞി കണ്ണന്‍
M.K.ഖരീം
Dr. സലീല മുല്ലന്‍
സി. ഉസ്മാന്‍
വായിക്കുക,
ശക്തമായ രചനകളുമായി , മധുരം മലയാളം മെയ് ലക്കം.

www.madhurammalayalammagazine.com


നാംഅനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകള്‍ മാത്രമാണ്-കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്കാരത്തിനു അര്‍ഹനായ ശ്രീ ബന്യാമിന്റെ ആടുജീവിതം’ എന്ന നോവലിന്റെ പുറംചട്ടയില്‍ വായനക്കാരന്റെ കണ്ണുകള്‍ ആദ്യമെത്തുന്നത് ഈ വാക്കുകളിലേക്കാണ്. മരുഭൂമിയില്‍ ജീവിതം മേയ്ക്കാന്‍ വിധിക്കപ്പെട്ട ഓരോ പ്രവാസിയിലും ഒരു ആടു ജീവിതമുണ്ട്.ബന്യാമിനിലെ ആ പച്ച മനുഷ്യനെ തേടുന്ന ആഭിമുഖം .