Custom Search

Monday, April 12, 2010

സമാജം മലയാളം പാഠശാല എല്ലാ മലയാളികള്‍ക്കുമായി തുറന്നുകൊടുക്കുന്നു

കേരളീയ സമാജത്തില്‍ കുട്ടികളെ മലയാള ഭാഷ അഭ്യസിപ്പിക്കുന്ന മലയാളം പാഠശാല സമാജം എല്ലാ മലയാളികള്‍ക്കുമായി തുറന്നുകൊടുക്കുന്നു. പ്രവേശനോല്‍സവം ഈ മാസം 28ന് നടക്കുമെന്ന് സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ സമാജം അംഗങ്ങളുടെ കുട്ടികള്‍ക്കുമാത്രമാണ് പാഠശാലയില്‍ പ്രവേശനം നല്‍കുന്നത്. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പഠനത്തിനുള്ള പാഠശാലയില്‍ അഞ്ചുമുതല്‍ 17 വയസ്സ് വരെയുള്ളവര്‍ക്കാണ് പ്രവേശനം നല്‍കുക. നാട്ടിലെ സ്കൂള്‍ സിലബസിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രത്യേക സിലബസനുസരിച്ചാണ് ഭാഷാപഠനം. ഇപ്പോള്‍ ഏഴ് ക്ലാസുകളിലായി 170ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ബിരുദാനന്തര ബിരുദവും ബി.എഡ് അടക്കമുള്ള യോഗ്യതയുമുള്ളവരാണ് അധ്യാപകര്‍. ഭാഷാ പഠനത്തെക്കൂടാതെ കവിത, കഥ, പ്രബന്ധ രചന, പ്രസംഗം എന്നിവയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ബുധനാഴ്ചകളില്‍ രാത്രി എട്ടുമുതല്‍ 9.30വരെയാണ് ക്ലാസ്. പഠനം സൌജന്യമാണ്. പാഠശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ നിരവധി പരിപാടികള്‍ ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. നാട്ടില്‍ നിന്ന് പ്രശസ്തരായ അധ്യാപകരെ കൊണ്ടുവന്ന് കവിത^ കഥ ചൊല്ലല്‍, എഴുത്തുകാരുമായുള്ള സംവാദം എന്നിവ സംഘടിപ്പിക്കും. കേരള സര്‍ക്കാറിന്റെ മധുരം മലയാളം പദ്ധതി പ്രവാസികള്‍ക്കുകൂടി ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത ആരായും.പാഠശാലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് എന്‍.കെ വീരമണി (36421369), ജോ. കണ്‍വീനര്‍ മോഹന്‍പ്രസാദ് (39175977), ബിജു എം. സതീഷ് (36045442) എന്നിവരുമായി ബന്ധപ്പെടാം

No comments: