Custom Search

Sunday, April 4, 2010

അന്യം നിന്ന് പോയ ഗ്രാമീണ ബിംബങ്ങള്‍

ഒരു ആല്‍തറ, പിന്നൊരു വായനശാല, സായാഹ്നങ്ങളിലെ വെടിവട്ടത്തിന് ഒത്തുചേരുന്ന മറ്റിടങ്ങള്‍. തിരിഞ്ഞുനോക്കുമ്പോള്‍ ഗ്രാമീണ ജീവിതത്തെ ഉത്സാഹഭരിതമാക്കിയിരുന്ന ഇത്തരം ഗൃഹാതുരത്തം നിറഞ്ഞ ഓര്‍മകളില്ലാത്ത ആരെങ്കിലും കാണുമോ നമുക്കിടയില്‍? ഉണ്ടാവില്ല. ആ ഓര്‍മകളിലേക്ക് മറഞ്ഞപ്പോള്‍ മനസ്സ് ചില കാര്യങ്ങളില്‍ ഉടക്കി നില്‍ക്കുന്നു. അന്യം നിന്ന് പോയ രണ്ടു ഗ്രാമീണ ബിംബങ്ങള്‍. വായനശാലയും, കൈയ്യെഴുത്ത് മാസികകളും. ഒരു ജനതയുടെ അഭിരുചികള്‍ക്കൊപ്പം നിന്ന് അവരിലേക്ക്‌ അറിവിന്റെയും അക്ഷരത്തിന്റെയും മൂല്യങ്ങള്‍ പകര്‍ത്തി അവരുടെ സ്വത്വ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന ഈ രണ്ടു പ്രസ്ഥാനങ്ങള്‍ക്കും ഇന്ന് വംശനാശം സംഭവിച്ചുകഴിഞ്ഞു. വായനയുടെയും ചിന്തയുടെയും ലോകത്തേക്ക് ഗ്രാമങ്ങളെ കൈപിടിച്ചുയര്‍ത്തി എന്നതില്‍ മാത്രമല്ല വായനശാലകളുടെ പ്രസക്തി. ചര്‍ച്ചകളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും സജീവമായൊരു സാന്നിദ്ധ്യമാവുക വഴി സാമൂഹ്യ തിന്മകള്‍ക്കെതിരെയും സാംസ്കാരിക മലിനീകരണത്തിനെതിരെയും ധൈര്യപൂര്‍വ്വമായൊരു ഇടപെടല്‍ പലര്‍ക്കും സാധ്യമായി എന്നതാണ് പ്രധാന നേട്ടം. അതുപോലെ തന്നെ കൈയ്യെഴുത്ത് മാസികകള്‍. ഗ്രാമങ്ങളുടെ തുടിപ്പും കിതപ്പും തുടങ്ങി നഗരങ്ങളുടെ വേഗതയും ലോകത്തിന്റെ സ്പന്ദനങ്ങളും വരെ വിഷയമായി കൈയ്യെഴുത്ത് മാസികകള്‍ നിറഞ്ഞു നിന്നൊരു കാലമുണ്ടായിരുന്നു. ഇന്നത്തെ പല എഴുത്തുകാരുടെയും ആദ്യകാല കളരി. ഇതില്‍ മാത്രം എഴുതിയവര്‍, എഴുതി തെളിഞ്ഞവര്‍, അല്ലെങ്കില്‍ ഇതിനുമപ്പുറത്തേക്ക് വളര്‍ന്നവര്‍. ഒരു സമര്‍പ്പണത്തിന്റെ അടയാളമായി ഗ്രാമീണ വായനശാലകളുടെ ടേബിളില്‍ അലങ്കാരമായി നിന്നിരുന്ന കൈയ്യെഴുത്തു മാസികകളും ഇപ്പോള്‍ ‍കാണാറില്ല.
പൊതുജനങ്ങളെ ഈ അഭിരുചിക്കൊപ്പം നടത്തിയതില്‍ കേരത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ ചെറുതല്ലാത്ത പങ്കുണ്ട്. ഇപ്പോള്‍ തിരിച്ചാണെങ്കിലും.
വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപെടാനുണ്ടായിരുന്ന പല വായനശാല ഗ്രന്ഥശാല പ്രസ്ഥാനങ്ങളും ഇന്ന് തകര്‍ന്നു കഴിഞ്ഞു. ഫാസ്റ്റ് ഫുഡ്‌ കാലഘട്ടത്തില്‍ ഇതിനൊന്നും ആളുകള്‍ക്ക് സമയമില്ലാതെയായി. അല്ലെങ്കില്‍ മനപൂര്‍വ്വം അവഗണിച്ചു. ഇനിയൊരു തിരിച്ചുപിടിക്കല്‍ അസാധ്യമാണ്. കാരണം വെറും ഇടവേളകള്‍ മാത്രമായൊരു ദുര്‍വിധിയല്ലിത്. പുതിയ ജീവിത സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും പിടിച്ചുനിര്‍ത്തുന്ന മനുഷ്യന്റെ സ്വാഭാവികമായ തിരിഞ്ഞുനില്‍ക്കല്‍. അതിനെ മറ്റൊരു രീതിയില്‍ കാണുന്നില്ലെങ്കിലും ഒരു കാര്യം സത്യമാണ്. നഷ്ടപെട്ടത് സമ്പന്നമായൊരു ഗ്രാമീണ പൈതൃകമാണ്. ആ ഓര്‍മ്മ നല്‍കുന്ന വിഷമം ചെറുതല്ല.

No comments: