Custom Search

Wednesday, May 12, 2010

ആടുജീവിതം.....

’’മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണു ബെന്യാമിന്റെ ’ആടുജീവിതം. മരുഭൂമിയുടെ വിഭ്രാമകമായ സൌന്ദര്യം, മരുലോകത്തിന്റെ സവിശേഷതകള്‍ ഇതൊന്നും മലയാള നോവലില്‍ ഇത്ര ആഴത്തില്‍ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടില്ല- പി. വല്‍സലയുടേതാണീ സാക്ഷ്യപത്രം. പ്രവാസികളുടെ കഥ പറഞ്ഞ്, സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ ബെന്യാമിനും പ്രവാസിയാണ്. ബഹ്റൈനില്‍ സ്വകാര്യ കമ്പനിയില്‍ പ്രോജക്ട് മാനേജര്‍. മരുഭൂമിയില്‍ ആട്ടിന്‍പറ്റത്തെ മേയ്ക്കാന്‍ വിധിക്കപ്പെട്ട നജീബ്, ഹക്കീം എന്നീ ഹതഭാഗ്യരുടെ ജീവിതകഥയില്‍ നിന്നാണ് ’ആടുജീവിതം പിറന്നത്. പ്രവാസികളുടെ കഥ പറഞ്ഞ ഒരു പ്രവാസ സാഹിത്യകാരനു പ്രധാനപ്പെട്ട പുരസ്കാരം ലഭിക്കുന്നത് ഇതാദ്യം. തന്നെ വിസ്മയിപ്പിച്ച മലയാളം നോവലെന്നാണ് ’ആടുജീവിതത്തെക്കുറിച്ച് എം. മുകുന്ദന്‍ കുറിപ്പെഴുതിയത്.സൌദിയിലെ മരുഭൂമിയുടെ കാഠിന്യത്തിലേക്കു വിധി എടുത്തെറിഞ്ഞവരിലൊരാളായ നജീബാണു ബെന്യാമിനോട് കഥ പറയുന്നത്. സംഭവകഥയെ വളരെ മനോഹരമായി ഒരു ത്രില്ലറിന്റെ ആവേശത്തോടെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ’ആടുജീവിതം മരുഭൂമിയില്‍ ആടായിമാറുന്ന രണ്ടു പേരുടെ കദന കഥ കൂടിയാണ്. രക്ഷപ്പെടാന്‍ വഴികാണാതെ ആടുകളെപ്പോലെയായിത്തീരുന്ന നജീബുംഹക്കീമും മരുഭൂമിയേക്കാളുംക്രൂരമായ അവസ്ഥകളോടു മല്ലിടുന്നതിലൂടെയാണു കഥ പുരോഗമിക്കുന്നത്.’’നജീബിനെ കാണണം, സംസാരിക്കണം, കേള്‍ക്കണം, കഴിയുമെങ്കില്‍ എഴുതണം എന്ന സുഹൃത്ത് സുനിലിന്റെ നിര്‍ബന്ധമാണു ബെന്യാമിനെ ’ആടുജീവിതത്തിന്റെ കഥാകാരനാക്കിയത്. നജീബിനു മുന്നിലെത്തിയപ്പോള്‍ കേട്ടതാകട്ടെ’’അതൊക്കെ ഒത്തിരി പണ്ട് നടന്നതല്ലേ, ഞാനതൊക്കെ മറന്നുപോയി... എന്നും. ഏറെ നിര്‍ബന്ധിച്ചപ്പോള്‍ നജീബ് പറഞ്ഞു തുടങ്ങി. അതുവരെ മറന്നെന്നു വിചാരിച്ചു കിടന്ന സംഭവങ്ങള്‍ ഓരോന്നോരാന്നായി നജീബിന്റെ കണ്ണില്‍നിന്നു പുറത്തുവരാന്‍ തുടങ്ങിയെന്നു കഥാകാരന്റെ വാക്കുകള്‍. അങ്ങനെ ബെന്യാമിന്റെ ഏഴാമത്തെ നോവല്‍ പിറന്നു.’’എത്ര ലക്ഷം മലയാളികള്‍ഈ ഗള്‍ഫില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. എത്ര ലക്ഷം പേര്‍ ജീവിച്ചു തിരിച്ചുപോയിരിക്കുന്നു. അവരില്‍ എത്രപേര്‍ സത്യമായി മരുഭൂമിയുടെ തീക്ഷ്ണത അനുഭവിച്ചിട്ടുണ്ട് ? നജീബിന്റെ ജീവിതത്തിനുമേല്‍ വായനക്കാരന്റെ രസത്തിനുവേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടാന്‍ എനിക്കു തോന്നിയില്ല. അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അര്‍ഹിക്കുന്നുണ്ട്. ഇതു നജീബിന്റെ കഥയല്ല, ജീവിതമാണ്, ’ആടുജീവിതം- എഴുത്തുകാരന്റെ പിന്‍കുറിപ്പ്.നജീബിനും ഹക്കീമിനും മരുഭൂമിയില്‍ ദാഹിച്ചുമരിച്ച എല്ലാ ആത്മാക്കള്‍ക്കുമാണു നോവല്‍ സമര്‍പ്പിക്കുന്നത്. ’’നാംഅനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകള്‍ മാത്രമാണ്- പുറംചട്ടയില്‍ വായനക്കാരന്റെ കണ്ണുകള്‍ ആദ്യമെത്തുന്നത് ഈ വാക്കുകളിലേക്കാണ്. ബെന്നി ഡാനിയേല്‍ എന്ന ബെന്യാമിന്‍ പത്തനംതിട്ട കുളനട സ്വദേശിയാണ്. ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം മുന്‍ സെക്രട്ടറിയാണ്. ബഹ്റൈനില്‍ ഇതു പ്രവാസത്തിന്റെ പതിനേഴാം വര്‍ഷം.
Source : Manorama online

3 comments:

എന്‍.ബി.സുരേഷ് said...

അക്കപ്പോര് മാധ്യമത്തില്‍ വന്നപ്പോഴാണ് ബന്യാമിനെ നോട്ടമിടാന്‍ തുടങ്ങിയത്. നന്നായി, ആടുജീവിതത്തിന് അവാര്‍ഡ് കിട്ടിയത്. അതിന്റെ ഒരു പ്രധാന ഗുണം, മലയാളികളില്‍ പലരും ഇപ്പോഴും ബന്യാമിന്‍ വിദേശിയാണെന്നു കരുതുന്നുണ്ട്.
ഇ.എം.എസ്സും പെണ്‍കുട്ടിയും വായിച്ചു ബന്ധപ്പെടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു.

ബന്യാമിന് എന്റെ വക ഒരു സല്യൂട്ട്.

Unknown said...

സുരേഷ്, ഈ നോവല്‍ ബഹ്രൈനില്‍ എവിടെ ലഭിക്കും.

രാമു said...

പ്രിയ ബന്യാമിന്‌ സ്‌നേഹാദരങ്ങള്‍

രാമു