Custom Search

Wednesday, May 26, 2010

ക്ലാവറില്‍ ഒന്ന് , ഡയ്മനില്‍ ഒന്ന് , എന്റെ പുറത്ത് രണ്ട്.

അതല്ലെങ്കിലും അങ്ങിനെതന്നെയാണ്. വേണ്ട എന്ന് പറയുന്നത് ചെയ്യുമ്പോഴാണ് രസം കൂടുതല്‍. ഏറിവന്നാല്‍ രണ്ടടി കിട്ടും. അതിനപ്പുറം പോകുന്ന കുരുത്തക്കേടുകള്‍ ക്കൊന്നും നമ്മള് പോയിരുന്നില്ല. പക്ഷെ ഒരിക്കല്‍ ചെയ്തു. ഫലം അടി മാത്രമല്ല, മാനഹാനിയും സംഭവിച്ചു.
ഉമ്മാന്റെ തറവാടിന്റെ തൊട്ടടുത്തായി ചെറിയൊരു കാവുണ്ട്. ബാപ്പൂട്ടീന്റെ കാവെന്ന് ഞങ്ങള്‍ പറയും. വര്‍ഷം തോറും അവിടെ തിറയുത്സവം നടക്കാറുണ്ട്. ഉത്സവത്തിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ഞാന്‍ ഉമ്മാന്റെ വീട്ടിലെത്തും. രണ്ട് കാര്യങ്ങള്‍ കൊണ്ടുതന്നെ ഉത്സവം എനിക്ക് ഒഴിവാക്കാന്‍ പറ്റില്ല. ഒന്ന് ചെറുവാടിയില്‍ നിന്ന് തന്നെ അബ്ദുള്ള കാക്ക ഉണ്ടാക്കി ഉത്സവപറമ്പില്‍ വില്‍ക്കുന്ന ശര്‍ക്കര ജിലേബി, രണ്ടാമത് കാശ് വെച്ച് കളിക്കുന്ന കിലുക്കിക്കുത്ത് കളി. (ഇതിനാണ് ഞാന്‍ നേരത്തെ പറഞ്ഞ നിരോധനം).
രാത്രിയൊക്കെ ആകുമ്പോഴേക്കെ എല്ലാം ഒന്ന് ചൂട് പിടിക്കുകയുള്ളൂ. അതുവരെ അവിടെയൊക്കെ ചന്ത പശുക്കളെപോലെ ചുറ്റിക്കറങ്ങും. ഉത്സവം ഒന്ന് മുറുകുമ്പോഴേ കിലുക്കികുത്തിനു കളമൊരുങ്ങുകയുള്ളൂ. വാഴക്കാട് പോലീസ് സ്റ്റേഷന്‍ അത്ര ദൂരെയുമല്ല. കഴിഞ്ഞ വര്‍ഷം പത്ത് രൂപ ലാഭം നല്‍കിയ ഈ കിലുക്കിക്കുത്ത് പ്രസ്ഥാനത്തെ അവഗണിക്കാന്‍ പറ്റില്ല. ഉമ്മാന്റെ കയ്യീന്ന് അടിച്ചു മാറ്റിയ പത്ത് രൂപ ക്യാപിറ്റല്‍ മണിയും ഒരു സഹായത്തിന് കസിന്‍ ശരീഫും കൂടെയുണ്ട് അങ്കത്തിന്. എന്റെ എല്ലാ കുരുത്തകേടുകള്‍ക്കും കീ കൊടുക്കാനും തല്ലായി കിട്ടുന്ന അതിന്റെ പ്രതിഫലം പങ്കു വെക്കാനും എന്നും അവന്‍ കൂടെയുണ്ടായിരുന്നു എന്നത് ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
ഉമ്മാന്റെ വീടിന്റെ തൊട്ടടുത്താണ് എന്നതുകൊണ്ട്‌ മാത്രമാണ് ഉത്സവം കാണാന്‍ അനുമതി കിട്ടുന്നത്. ഇവടെ കിലുക്കി കുത്താണ് പരിപാടി എന്ന് അവരറിയുന്നോ. വല്യ തിരിയുള്ള വിളക്കിന്റെ വെട്ടത്തില്‍ കളി തുടങ്ങി. ആദ്യ കുത്തിന് ഞങ്ങള്‍ പങ്കെടുത്തില്ല. രണ്ടാമത്തെ കുത്തില്‍ ഞാന്‍ ഡയ്മനില്‍ ഒരു രൂപയിട്ടു. കിട്ടി. വീണ്ടും ഒന്നൂടെ ഇട്ടു. അതും കിട്ടി. ഇപ്പോള്‍ രണ്ട് രൂപ ലാഭത്തിലാണ് കമ്പനി. അടുത്ത കുത്തിലും ഇടണമെന്ന് ശരീഫ് നിര്‍ബന്ധിച്ചെങ്കിലും കിട്ടിയ ലാഭത്തിന് ശര്‍ക്കര ജിലേബി അടിക്കാതെ ഗോധയിലേക്കില്ലെന്ന എന്റെ വാശിയില്‍ അവന്‍ ഒതുങ്ങി. ഇക്കാ .. ജിലേബിയോന്നും തീര്‍ക്കല്ലേ .. ഒരു രണ്ട് റൌണ്ടും കൂടെ കഴിഞ്ഞു ഞങ്ങളിങ്ങെത്തി എന്ന് മനസ്സില്‍ പറഞ്ഞ്‌ ഞങ്ങള്‍ അടുത്ത കളിക്കിരുന്നു. പക്ഷെ കാറ്റ് എതിരാണ്. അടിച്ച ജിലേബി ലാഭം. ഇനി കയ്യില്‍ രണ്ട് രൂപയെ ഉള്ളൂ. കിട്ടിയും പോയും സമയം കുറേ പോയത് ഞങ്ങളും അറിഞ്ഞില്ല. ബാക്കിയുള്ള രണ്ട് രൂപ വച്ച് ഒരു ഡബിള്‍ കളിക്കാന്‍ ശരീഫിന്റെ നിര്‍ദ്ദേശം ഞാനവഗണിച്ചില്ല. "ക്ലാവറില്‍ ഒന്ന്, ഡയ്മനില്‍ ഒന്ന്". കാശ് ബോര്‍ഡില്‍ വീഴുന്നതിനു മുമ്പേ എന്റെ പുറത്ത്‌ വീണു രണ്ടെണ്ണം. " ..ണീറ്റ് ഓടെടാ ഹമുക്കുകളെ... ."
അമ്മാവനാണ്. സമയം കുറെയായിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരഞ്ഞുവന്നപ്പോള്‍ വന്നപ്പോള്‍ കാണുന്നത് ഈ പരിപാടിയാണ്. ആള്‍ക്കാരുടെ മുമ്പില്‍ വെച്ച് കൂടുതല്‍ കിട്ടുന്നതിനു മുമ്പേ ഞാനോടി. കൂടെ ശരീഫും. പക്ഷെ എനിക്ക് മാനക്കേടായത് തല്ലു കിട്ടിയത് മൂലമാണെങ്കില്‍ അവനത്‌ ഇത്തിരി കൂടിയ ലെവലിലാണ്. അതായത് ഓടുന്ന ഓട്ടത്തില്‍ അവന്റെ മുണ്ടഴിഞ്ഞു വീണു. മാനക്കേട് രണ്ട്‌ പേര്‍ക്കും രണ്ട് രീതിയിലാണ് ഉപകാരപ്പെട്ടത്‌. ഉത്സവം കാണല്‍ ഞാന്‍ നിര്‍ത്തി. കിലുക്കിക്കുത്തും ശര്‍ക്കര ജിലേബിയും ഇല്ലാതെ എന്ത് ഉത്സവം?
പക്ഷെ ഏറ്റവും മാറ്റം വന്നത് ശരീഫിനാണ്. ഈ സംഭവത്തിന്‌ ശേഷമാണ് അവന്‍ അണ്ടര്‍ വെയര്‍ ഉപയോഗിച്ച് തുടങ്ങിയത്.
www.mansoormaruppacha.blogspot.com

5 comments:

Mohamed Salahudheen said...

:)

lekshmi. lachu said...

hahahaha...

വീകെ said...

ചിലരങ്ങനാ...!!
കൊണ്ടാലെ അറിയൂ...!!!

ഉപാസന || Upasana said...

പത്തുഅയസ്സിനുള്ളില്‍ പത്തിലധികം ഇടത്തു കിലുക്കികുത്ത് കളിച്ചിട്ടുണ്ട്.
കുറേ അടിച്ചിട്ടഉമുണ്ട്
:-)

മൻസൂർ അബ്ദു ചെറുവാടി said...

Thnx to All