Custom Search

Wednesday, May 26, 2010

ക്ലാവറില്‍ ഒന്ന് , ഡയ്മനില്‍ ഒന്ന് , എന്റെ പുറത്ത് രണ്ട്.

അതല്ലെങ്കിലും അങ്ങിനെതന്നെയാണ്. വേണ്ട എന്ന് പറയുന്നത് ചെയ്യുമ്പോഴാണ് രസം കൂടുതല്‍. ഏറിവന്നാല്‍ രണ്ടടി കിട്ടും. അതിനപ്പുറം പോകുന്ന കുരുത്തക്കേടുകള്‍ ക്കൊന്നും നമ്മള് പോയിരുന്നില്ല. പക്ഷെ ഒരിക്കല്‍ ചെയ്തു. ഫലം അടി മാത്രമല്ല, മാനഹാനിയും സംഭവിച്ചു.
ഉമ്മാന്റെ തറവാടിന്റെ തൊട്ടടുത്തായി ചെറിയൊരു കാവുണ്ട്. ബാപ്പൂട്ടീന്റെ കാവെന്ന് ഞങ്ങള്‍ പറയും. വര്‍ഷം തോറും അവിടെ തിറയുത്സവം നടക്കാറുണ്ട്. ഉത്സവത്തിന്റെ രണ്ട് ദിവസം മുമ്പ് തന്നെ ഞാന്‍ ഉമ്മാന്റെ വീട്ടിലെത്തും. രണ്ട് കാര്യങ്ങള്‍ കൊണ്ടുതന്നെ ഉത്സവം എനിക്ക് ഒഴിവാക്കാന്‍ പറ്റില്ല. ഒന്ന് ചെറുവാടിയില്‍ നിന്ന് തന്നെ അബ്ദുള്ള കാക്ക ഉണ്ടാക്കി ഉത്സവപറമ്പില്‍ വില്‍ക്കുന്ന ശര്‍ക്കര ജിലേബി, രണ്ടാമത് കാശ് വെച്ച് കളിക്കുന്ന കിലുക്കിക്കുത്ത് കളി. (ഇതിനാണ് ഞാന്‍ നേരത്തെ പറഞ്ഞ നിരോധനം).
രാത്രിയൊക്കെ ആകുമ്പോഴേക്കെ എല്ലാം ഒന്ന് ചൂട് പിടിക്കുകയുള്ളൂ. അതുവരെ അവിടെയൊക്കെ ചന്ത പശുക്കളെപോലെ ചുറ്റിക്കറങ്ങും. ഉത്സവം ഒന്ന് മുറുകുമ്പോഴേ കിലുക്കികുത്തിനു കളമൊരുങ്ങുകയുള്ളൂ. വാഴക്കാട് പോലീസ് സ്റ്റേഷന്‍ അത്ര ദൂരെയുമല്ല. കഴിഞ്ഞ വര്‍ഷം പത്ത് രൂപ ലാഭം നല്‍കിയ ഈ കിലുക്കിക്കുത്ത് പ്രസ്ഥാനത്തെ അവഗണിക്കാന്‍ പറ്റില്ല. ഉമ്മാന്റെ കയ്യീന്ന് അടിച്ചു മാറ്റിയ പത്ത് രൂപ ക്യാപിറ്റല്‍ മണിയും ഒരു സഹായത്തിന് കസിന്‍ ശരീഫും കൂടെയുണ്ട് അങ്കത്തിന്. എന്റെ എല്ലാ കുരുത്തകേടുകള്‍ക്കും കീ കൊടുക്കാനും തല്ലായി കിട്ടുന്ന അതിന്റെ പ്രതിഫലം പങ്കു വെക്കാനും എന്നും അവന്‍ കൂടെയുണ്ടായിരുന്നു എന്നത് ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
ഉമ്മാന്റെ വീടിന്റെ തൊട്ടടുത്താണ് എന്നതുകൊണ്ട്‌ മാത്രമാണ് ഉത്സവം കാണാന്‍ അനുമതി കിട്ടുന്നത്. ഇവടെ കിലുക്കി കുത്താണ് പരിപാടി എന്ന് അവരറിയുന്നോ. വല്യ തിരിയുള്ള വിളക്കിന്റെ വെട്ടത്തില്‍ കളി തുടങ്ങി. ആദ്യ കുത്തിന് ഞങ്ങള്‍ പങ്കെടുത്തില്ല. രണ്ടാമത്തെ കുത്തില്‍ ഞാന്‍ ഡയ്മനില്‍ ഒരു രൂപയിട്ടു. കിട്ടി. വീണ്ടും ഒന്നൂടെ ഇട്ടു. അതും കിട്ടി. ഇപ്പോള്‍ രണ്ട് രൂപ ലാഭത്തിലാണ് കമ്പനി. അടുത്ത കുത്തിലും ഇടണമെന്ന് ശരീഫ് നിര്‍ബന്ധിച്ചെങ്കിലും കിട്ടിയ ലാഭത്തിന് ശര്‍ക്കര ജിലേബി അടിക്കാതെ ഗോധയിലേക്കില്ലെന്ന എന്റെ വാശിയില്‍ അവന്‍ ഒതുങ്ങി. ഇക്കാ .. ജിലേബിയോന്നും തീര്‍ക്കല്ലേ .. ഒരു രണ്ട് റൌണ്ടും കൂടെ കഴിഞ്ഞു ഞങ്ങളിങ്ങെത്തി എന്ന് മനസ്സില്‍ പറഞ്ഞ്‌ ഞങ്ങള്‍ അടുത്ത കളിക്കിരുന്നു. പക്ഷെ കാറ്റ് എതിരാണ്. അടിച്ച ജിലേബി ലാഭം. ഇനി കയ്യില്‍ രണ്ട് രൂപയെ ഉള്ളൂ. കിട്ടിയും പോയും സമയം കുറേ പോയത് ഞങ്ങളും അറിഞ്ഞില്ല. ബാക്കിയുള്ള രണ്ട് രൂപ വച്ച് ഒരു ഡബിള്‍ കളിക്കാന്‍ ശരീഫിന്റെ നിര്‍ദ്ദേശം ഞാനവഗണിച്ചില്ല. "ക്ലാവറില്‍ ഒന്ന്, ഡയ്മനില്‍ ഒന്ന്". കാശ് ബോര്‍ഡില്‍ വീഴുന്നതിനു മുമ്പേ എന്റെ പുറത്ത്‌ വീണു രണ്ടെണ്ണം. " ..ണീറ്റ് ഓടെടാ ഹമുക്കുകളെ... ."
അമ്മാവനാണ്. സമയം കുറെയായിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരഞ്ഞുവന്നപ്പോള്‍ വന്നപ്പോള്‍ കാണുന്നത് ഈ പരിപാടിയാണ്. ആള്‍ക്കാരുടെ മുമ്പില്‍ വെച്ച് കൂടുതല്‍ കിട്ടുന്നതിനു മുമ്പേ ഞാനോടി. കൂടെ ശരീഫും. പക്ഷെ എനിക്ക് മാനക്കേടായത് തല്ലു കിട്ടിയത് മൂലമാണെങ്കില്‍ അവനത്‌ ഇത്തിരി കൂടിയ ലെവലിലാണ്. അതായത് ഓടുന്ന ഓട്ടത്തില്‍ അവന്റെ മുണ്ടഴിഞ്ഞു വീണു. മാനക്കേട് രണ്ട്‌ പേര്‍ക്കും രണ്ട് രീതിയിലാണ് ഉപകാരപ്പെട്ടത്‌. ഉത്സവം കാണല്‍ ഞാന്‍ നിര്‍ത്തി. കിലുക്കിക്കുത്തും ശര്‍ക്കര ജിലേബിയും ഇല്ലാതെ എന്ത് ഉത്സവം?
പക്ഷെ ഏറ്റവും മാറ്റം വന്നത് ശരീഫിനാണ്. ഈ സംഭവത്തിന്‌ ശേഷമാണ് അവന്‍ അണ്ടര്‍ വെയര്‍ ഉപയോഗിച്ച് തുടങ്ങിയത്.
www.mansoormaruppacha.blogspot.com

Tuesday, May 25, 2010

സാഹിത്യ അക്കാഡമി അവാറ്ഡ് ദാനം - മെയ് 29 ന്

കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ  പുരസ്കാരത്തിനു അര്‍ഹനായ ശ്രീ ബന്യാമീന്, മെയ് 29 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ത്രിശ്ശൂര്‍ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ എം. എ. ബേബി അവാര്‍ഡ് സമ്മാനിക്കും.


പ്രസ്തുത ചടങ്ങിലേക്ക് എല്ലാ ബ്ലൊഗര്‍മാരേയും ക്ഷണിക്കുന്നു.


ഗള്‍ഫ് ജീവിതം പശ്ചാത്തലമാക്കി എഴുതിയ ആടു ജീവിതം എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.

Sunday, May 23, 2010

പാവപ്പെട്ടവന്‍ ബഹറിനില്‍

ഇന്നലെ ബ്ലൊഗ്ഗര്‍ പാവപ്പെട്ടവന്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹറിനില്‍ എത്തിയിരുന്നു. റിയാദ്  കേന്ദ്ര,ആയി പ്രവര്‍ത്തിക്കുന്ന കേളി കലാ സാംസ്കാരിക കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

കേളിയുടെ ഈ  വര്‍ഷം നടന്ന യുവജനോത്സവത്തില്‍ ഉപന്യാസ മത്സരത്തിന്റെ ജഡ്ജ് ആയിരുന്ന ബ്ലൊഗര്‍ രഞിത് വിശ്വത്തിനു കേളിയുടെ പ്രതി നിധിയെന്ന നിലയില്‍ പാവപ്പെട്ടവന്‍  മോമെന്റോ നല്‍കി ആദരിച്ചു.




പ്രശസ്ത ബ്ലൊഗര്‍മരായ അനില്‍@ബ്ലൊഗും, ഡോ. ജയന്‍ ഏവൂരും ആയിരുന്നു മറ്റു വിധികര്‍ത്താകള്‍. രഞിത്തിന്റെ ഓഫീസില്‍ നടന്ന ഹൃസ്വമായ ചടങ്ങില്‍   ബഹറിന്‍ ബ്ലൊഗ്ഗേര്‍സ് പലരും സംബന്ധിച്ചിരുന്നു.


Sunday, May 16, 2010

പാറപ്പള്ളി കടപ്പുറം, കൊയിലാണ്ടി


 


ഇത് പാറപ്പള്ളി കടപ്പുറം,
ആകാശവും, കടലും, പാറക്കൂട്ടങ്ങളും, കുന്നിന്‍ ചെരിവുകളും ചേര്‍ന്ന് പ്രകൃതി മനോഹരമായ ഒരിടം.
എപ്പോഴെങ്കിലും കുറച്ചു സമയം പ്രകൃതിയോടൊത്ത്  നില്‍ക്കെണമെന്നു നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍, ഒന്നിവിടെക്ക് പോകൂ... അത്രയ്ക്ക് ശാന്തസുന്ദരമായ ഒരിടം.

 കടലിലേക്ക്‌ ഇറങ്ങി നില്‍ക്കുന്ന പാറക്കൂട്ടം
കടലിന്റെ ഇരമ്പലും,കാറ്റിന്റെ സംഗീതവും ആസ്വദിച്ചു കൊണ്ട് ഈ കുന്നിന്‍ ചരിവിലൂടെ കുറച്ചു സമയം നടക്കൂ.....അപ്പോള്‍ കിട്ടുന്ന ഒരു ശാന്തത അത് അനുഭവിച്ചു തന്നെ അറിയണം....

ഈ മനോഹര കടല്‍തീരത്തില്‍ എത്താന്‍, കോഴിക്കോട് - കണ്ണൂര്‍ ദേശീയപാതയില്‍ കൊയിലാണ്ടി ടൌണ്‍ കഴിഞ്ഞു, കൊല്ലം പിരാഷികാവ് അമ്പലത്തിനു അടുത്തുകൂടെ പടിഞ്ഞാറേക്ക്‌ പോകുന്ന ചെറിയ റോഡിലൂടെ കുറച്ചു ദൂരം പോയാല്‍ മതി.
റോഡ്‌ ചെന്ന് നില്‍ക്കുന്നത് കടലിനടുത്തായി കുന്നിന്‍ ചെരിവ് തുടങ്ങുന്ന സ്ഥലത്ത് തന്നെ. ഇവിടെ നിന്ന് നോക്കിയാല്‍ കാണുന്ന പച്ചപുതച്ചു നില്‍ക്കുന്നതാണ്  പാറപ്പള്ളി മഖാം. ഈ കുന്നിനു മുകളില്‍ ഒരു ചെറിയ കെട്ടിടമുണ്ട് അതാണ്‌ ഔലിയാപ്പള്ളി.

കുന്നിന്‍ചെരിവിലൂടെയുള്ള യാത്രയില്‍ പടിഞ്ഞാറു ഭാഗത്ത്‌ കാണുന്ന കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന  ഒറ്റയ്ക്കും, കൂട്ടായും, ചെറുതും, വലുതുമായ നിരവധി പാറകൂട്ടങ്ങള്‍ ആണ്  പാറപ്പള്ളിയുടെ ഏറ്റവും വലിയ പ്രത്യേകത.



ഈ കുന്നിന്‍ ചെരുവില്‍ കടലിനോടു ചേര്‍ന്ന് പാറകള്‍ക്കിടയിലൂടെ ഒരു ചെറിയ നീരുറവയുണ്ട്.
ഔലിയ വെള്ളമെന്ന് വിളിക്കുന്ന ഈ നിരുറവയിലെ വെള്ളം വിശ്വാസികള്‍ ശേഖരിച്ചു കൊണ്ട് പോകാറുണ്ട്.
മുന്‍പൊരിക്കല്‍ ഞാനും ഈ നീരുരവയുടെ സ്വാദ് ആസ്വദിച്ചിട്ടുണ്ട്, ഒട്ടും ഉപ്പുരസമില്ലാത്ത നല്ല ശുദ്ധമായ ഇളം തണുപ്പ് വെള്ളം.
ഔലിയാ വെള്ളം ശേഖരിക്കുന്നു..
കുന്നിന്‍ ചെരിവിലൂടെ കുറച്ചു ദൂരം പോയാല്‍ നമുക്ക് കടല്‍ തീരത്തെത്താം. മറ്റു കടല്‍ തീരങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ വൃത്തിയുള്ള ഒരു തീരം.

പച്ചപുതച്ച കുന്നിന്‍ ചെരിവിലെ നടപ്പാത 

കുന്നിന്‍ ചെരിവിലൂടെയുള്ള ഈ നടത്തത്തില്‍ ഇടക്ക് കാണുന്ന പറങ്കിമാവുകളുടെ കൂട്ടവും, കുറ്റിച്ചെടികള്‍ നിറഞ്ഞ പാറ ചെരിവുകളുമൊക്കെ ഒരു പ്രത്യേക സുഖമാണ് നമുക്ക് നല്‍കുന്നത്. അതാണ്‌ പാറപ്പള്ളിയുടെ ഭംഗി.


ഈ മരങ്ങള്‍ക്കിടയില്‍ അവിടവിടെയായി ചെറിയ ചന്ദന മരങ്ങളും ഞാന്‍ കണ്ടു...






മരക്കൂട്ടങ്ങള്‍.... വിശ്രമിക്കാന്‍ വേണ്ടി..

ഇടക്ക് കാണുന്ന ഈ മരക്കൂട്ടങ്ങള്‍ക്കിടയില്‍ വിശ്രമിച്ചു, കടല്‍ക്കാറ്റിന്റെ തലോടലോക്കെ ആസ്വദിച്ചു എത്ര സമയം ഇവിടെ ഇരുന്നാലും മതിയാവില്ല. എല്ലാ അവധിക്കാലത്തും മുടങ്ങാതെ ഞാന്‍ ഈ തീരത്ത് പോയിരിക്കാറുണ്ട്. കുറച്ചു സമയം വെറുതെ ഇരിക്കാന്‍, പ്രകൃതിയുടെ താളത്തോട്‌ , പ്രകൃതിയുടെ ആത്മാവിനോട് ചെര്‍ന്നിരിക്കാന്‍.....

കടല്‍ ഭംഗി ആസ്വദിച്ചിരിക്കാന്‍  നമ്മളെയും കാത്തിരിക്കുന്ന പാറക്കൂട്ടങ്ങള്‍...

 

പച്ച പുതച്ച കുന്നിന്‍ ചെരിവ്...
 
കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ഈ പാറകളുടെ അടുത്തു ചെന്നാല്‍ പാറകൂട്ടങ്ങളില്‍ അടിച്ചു രസിക്കുന്ന   കൂറ്റന്‍ തിരമാലകള്‍ നമ്മെയും ഒന്ന് നനയ്ക്കും....


പാറക്കൂട്ടങ്ങളിലേക്ക് അടിച്ചു കയറുന്ന തിരമാലകള്‍...
ഇവിടെ കടല്‍ ഒരു അര്‍ദ്ധവൃത്താകൃതിയില്‍ കുറച്ചുള്ളിലേക്ക് കയറിആണിരിക്കുന്നത്തു . അതുകൊണ്ട് തെക്ക് പടിഞ്ഞാറ് ഭാഗത്തായി കൊയിലാണ്ടി കടല്‍പ്പുറവും, വടക്ക് പടിഞ്ഞാറായി തിക്കൊടി കടപ്പുറവും ഇവിടെ നിന്നും വ്യക്തമായി കാണാം. സുന്ദരമായ ഒരു കാഴ്ചയാണത് .

ദൂരെ കാണുന്നത്  കൊയിലാണ്ടി കടല്‍പ്പുറം



ആ കാണുന്നത് ,.. ദൂരെ തിക്കൊടി കടല്‍പ്പുറം ..
ഇവിടെ എത്തിയാല്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിനോടു ചേര്‍ന്ന്, നടത്തം തുടങ്ങുന്ന സ്ഥലത്ത് തന്നെ  ചെറിയ ഒരു പെട്ടിക്കടയുണ്ട്, കുടിക്കാനുള്ള വെള്ളവും, സര്‍ബത്തും, നാരങ്ങസോഡയും, ഉപ്പിലിട്ട നാരങ്ങയും, നെല്ലിക്കയുമൊക്കെ കിട്ടുന്ന ഒരു കുഞ്ഞുപെട്ടിക്കട.

കുന്നിന്‍ചെരിവിലേക്ക് പ്രവേശിച്ചാല്‍ പിന്നെ വേറെ കടകള്‍ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് ഇവിടെ നിന്നും ആവശ്യത്തിനു ഇന്ധനം നിറച്ചു വേണമെങ്കില്‍ കയ്യിലും കരുതി മുന്നോട്ടു പോകുന്നതാണ് നല്ലത്.

നടത്തം ഇവിടെ നിന്നും തുടങ്ങുന്നു...
ഇവിടെ ഈ പാറക്കൂട്ടങ്ങല്‍ക്കിടയില്‍ ഇറങ്ങി കുളിക്കുന്നവരെയും കാണാറുണ്ട്‌. ഒത്തിരി അപകടം പിടിച്ച ഏര്‍പ്പാടാണിത്. തിരമാലകള്‍ നനച്ച, പായലുകള്‍ നിറഞ്ഞ പാറയില്‍ ചവിട്ടുന്നത്തെ അപകടം പിടിച്ച കാര്യമാണ്.


എന്നെങ്കിലും നിങ്ങള്‍ കൊയിലാണ്ടി - വടകര ദേശീയപാത വഴി പോകുന്നെങ്കില്‍, ഒന്ന്  പോകണം ഈ മനോഹര തീരത്തിലേക്ക്... പച്ച പുതച്ചു നില്‍ക്കുന്ന ഈ കുന്നിന്‍ചെരിവിലേക്ക്.... കടലിലേക്ക്ഇറങ്ങി നില്‍ക്കുന്ന ഈ പാറകൂട്ടങ്ങളിലേക്ക്..... ജീവിതത്തിലെ ഏറ്റവും മനോഹരമായ കുറച്ചു നിമിഷങ്ങള്‍ ആയിരിക്കും അത്  തീര്‍ച്ച....
കുന്നും, പാറയും, കടലും, പിന്നെ ആകാശവും...



കുന്നിന്‍ ചെരിവിലെ കൂറ്റന്‍ പാറക്കൂട്ടങ്ങള്‍..
എന്റെ അടുത്ത അവധിക്കു ഞാനുമുണ്ടാകും പാറപ്പള്ളിയിലേക്ക്, എല്ലാവര്‍ഷത്തെയും പോലെ...
അന്നും, എന്നും ഈ കാഴ്ചകള്‍ ഇതുപോലെ തന്നെ ഉണ്ടാകണേ എന്നാശിക്കാറുണ്ട്, ഓരോ തവണയും.....


കുറച്ചു ദൃശ്യങ്ങള്‍ കൂടെ .... പാറപ്പള്ളിയില്‍ നിന്നും കിട്ടിയത്...

'കടുവയെ പിടിക്കാന്‍ നോക്കുന്ന കിടുവ...'
 എന്റെ അടുത്ത സുഹൃത്തും ഇളയമ്മയുടെ മകനുമായ സ്വരൂപിന്റെ ഫോട്ടോ പിടുത്തം..



ആര്‍ത്തുല്ലസിക്കുന്ന തിരമാലകള്‍...


 


മരത്തണല്‍,  ഒന്നിരിക്കാന്‍ വല്ലാതെ കൊതിത്തോന്നുന്ന ഒരിടം...
 

'ശാന്തത..' കടലിന്റെ വേറൊരു മുഖം...
 


ഞാന്‍ എന്നും അസൂയ്യയോടെ നോക്കുന്ന,  
എനിക്ക് നഷ്ടപ്പെട്ട ആ ബാല്യം...






നമ്മളെ പോലെ ഈ ഭൂമിയുടെ വേറൊരു അവകാശി...



ഇവരും പാറപ്പള്ളി നിവാസികള്‍...